ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ജഴ്സിയിൽ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ് തുടങ്ങിയ പ്രമുഖർക്കൊപ്പം കളിച്ച താരം. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടു മത്സരങ്ങളിൽ കളിച്ച് വിസ്മൃതിയിലാണ്ടു പോയ താരം. ഒപ്പം കളിച്ച വമ്പൻമാരെല്ലാം ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിരയിലേക്കു വളർന്നപ്പോഴും ആരുമറിയാതെ കളമൊഴിഞ്ഞ താരം. ഇന്ന് ബാങ്കിങ് മേഖലയിൽ, എസ്ബിഐയുട പിആർ ഏജന്റായി ജോലി ചെയ്യുന്ന ആ താരത്തിന്റെ പേര് ഗ്യാനേന്ദ്ര പാണ്ഡെ.

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തിന്റെ കരിനിഴലിൽ ഒട്ടേറെ യുവതാരങ്ങൾ ദേശീയ ടീമിൽ വന്നുപോയ കാലയളവിലായിരുന്നു ഗ്യാനേന്ദ്ര പാണ്ഡെയുടെയും വരവ്. 1999 മാർച്ച് 24ന് പാക്കിസ്ഥാനെതിരെ ജയ്പുരിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം. ഒരാഴ്ചയ്ക്കിപ്പുറം ഏപ്രിൽ ഒന്നിന്, അതേ എതിരാളികൾക്കെതിരെ അതേ പരമ്പരയിൽ മൊഹാലിയിൽ അവസാന രാജ്യാന്തര മത്സരം – ഇതായിരുന്നു ഗ്യാനേന്ദ്ര പാണ്ഡെയുടെ രാജ്യാന്തര കരിയർ.

ഇടംകൈ സ്പിന്നറെന്ന നിലയിലും നല്ലൊരു ബാറ്ററെന്ന നിലയിലും ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനായി പുറത്തെടുത്ത പ്രകടനമാണ് ഗ്യാനേന്ദ്ര പാണ്ഡെയെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. ഒട്ടേറെ താരങ്ങളെ ദേശീയ ടീമിൽ പരീക്ഷിക്കുന്നതിനിടെയാണ് ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ പ്രകടനത്തിന്റെ ബലത്തിൽ ഗ്യാനേന്ദ്ര പാണ്ഡെയ്ക്കും സിലക്ടർമാർ അവസരം നൽകുന്നത്. 

പാക്കിസ്ഥാനെതിരായ പെപ്സി കപ്പ് പരമ്പരയിലെ രണ്ടു മത്സരങ്ങളിലാണ് താരത്തിന് അവസരം ലഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരമായി മാറിയ വീരേന്ദർ സേവാഗ് അരങ്ങേറ്റം കുറിച്ചതും ഇതേ പരമ്പരയിൽ തന്നെ. ലഭിച്ച രണ്ട് അവസരങ്ങളും പാണ്ഡെയ്ക്കു മുതലാക്കാനായില്ലെന്നു മാത്രമല്ല, രണ്ടു കളികളും ഇന്ത്യ തോൽക്കുകയും ചെയ്തു. രണ്ടു മത്സരങ്ങളിലുമായി 13 ഓവർ ബോൾ ചെയ്തിട്ടും പാണ്ഡെയ്‌ക്ക് വിക്കറ്റൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, ആകെ നേടാനായത് നാലു റൺസ് മാത്രം.

ആഭ്യന്തര കരിയറിൽ തുടർന്നും തകർപ്പൻ പ്രകടനങ്ങളുമായി കളം നിറഞ്ഞെങ്കിലും, പാണ്ഡെയെ തേടി വീണ്ടും ദേശീയ ടീം സിലക്ടർമാരുടെ വിളിയെത്തിയില്ല. അതേസമയം, 1999ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടുന്നതിന്റെ വക്കിലെത്തിയെങ്കിലും, അന്ന് വഴിയടച്ചത് ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ്‌വന്ത് ലെലെയാണെന്ന് പാണ്ഡെ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. അനിൽ കുംബ്ലെയ്‌ക്കു പകരം പാണ്ഡെയെ പരിഗണിക്കാനായിരുന്നു സിലക്ടർമാർക്കു താൽപര്യമെങ്കിലും, കുംബ്ലെയില്ലെങ്കിൽ എന്തുകൊണ്ട് സുനിൽ ജോഷി ആയിക്കൂടാ എന്ന ലെലെയുടെ ഒറ്റ വാചകത്തിൽ തന്റെ രാജ്യാന്തര കരിയർ അവസാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

‘‘അന്ന് എന്താണ് പറയുന്നതെന്ന് ലെലെ ഒന്നുകൂടി ചിന്തിക്കേണ്ടതായിരുന്നു. എന്റെ പ്രകടനമെങ്കിലും അദ്ദേഹം പരിഗണിക്കണമായിരുന്നു. അദ്ദേഹം ഒരു അംപയർ കൂടിയായിരുന്നുവെന്ന് ഓർക്കണം. ശരിയാണ്, എല്ലാം എന്റെ പിഴവാണ്. ആ തലത്തിൽ നിലനിൽക്കാനുള്ള തന്ത്രങ്ങളൊന്നും എനിക്കു വശമുണ്ടായിരുന്നില്ല. അതിനായി എന്തൊക്കെ ചെയ്യണമെന്നും എനിക്കറിയില്ലായിരുന്നു. അങ്ങനെ ഞാൻ പുറത്തായി. എന്റെ കഥ ഒരു മാധ്യമവും അന്ന് വാർത്തയാക്കിയില്ല. ആരും എന്നെ അന്വേഷിച്ചു വന്നതുമില്ല’ – ഒരു അഭിമുഖത്തിൽ പാണ്ഡെ പറഞ്ഞു.

പാണ്ഡെ പറയുന്നതിലും കാര്യമുണ്ടെന്ന് കണക്കുകളും തെളിയിക്കുന്നുണ്ട്. രാജ്യാന്തര കരിയർ വൻ ഫ്ലോപ്പായിപ്പോയെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യ കണ്ട എണ്ണം പറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളാണ് ഗ്യാനേന്ദ്ര പാണ്ഡെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 117 മത്സരങ്ങളിൽനിന്ന് 36.38 ശരാശരിയിൽ 5348 റൺസും 165 വിക്കറ്റുകളുമാണ് സമ്പാദ്യം. ഉയർന്ന സ്കോറായ 178 റൺസ് ഉൾപ്പെടെ ആകെ നേടിയത് 9 സെഞ്ചറികളും 30 അർധസെഞ്ചറികളും. ബോളിങ്ങിൽ അഞ്ചു തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ചു.

ലിസ്റ്റ് എ ക്രിക്കറ്റിൽ 82 മത്സരങ്ങളിൽനിന്ന് 37.10 ശരാശരിയിൽ 1781 റൺസും നേടി. പുറത്താകാതെ നേടിയ 89 റൺസാണ് ഉയർന്ന സ്കോർ. ആകെ 12 അർധസെഞ്ചറികളും താരത്തിന്റെ പേരിലുണ്ട്. ഇതിനു പുറമെ 89 വിക്കറ്റുകളും പാണ്ഡെ സ്വന്തമാക്കി.

English Summary:

Ex-India cricketer, who played with Ganguly, Dravid, Sehwag and vanished after 2 ODIs, now works at SBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com