ADVERTISEMENT

മുംബൈ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി (സിഎസ്കെ) കളിക്കുന്നതിനിടെ, ഒരു മത്സരത്തിൽ കാര്യമായി ‘തല്ലു വാങ്ങിയ’ ഷാർദുൽ താക്കൂറിനെ സഹായിക്കാനുള്ള തന്റെ അഭ്യർഥന ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി തള്ളിക്കളഞ്ഞ സംഭവം വിവരിച്ച് മുൻ താരം ഹർഭജൻ സിങ്. താൻ പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്നതിനു പകരം, ഷാർദുൽ താക്കൂർ സ്വയം പഠിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് അന്ന് ധോണി കൈക്കൊണ്ടതെന്ന് ഹർഭജൻ‌ വിവരിച്ചു. മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം താരം തരുവാർ കോലിയുമായി സംസാരിക്കുമ്പോഴാണ് ഹർഭജൻ ഇക്കാര്യം പറഞ്ഞത്.

‘‘ഞങ്ങൾ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന കാലത്തെ ഒരു സംഭവം ഓർക്കുന്നു. ഷാർദുൽ താക്കൂർ ബോൾ ചെയ്യുമ്പോൾ ഞാൻ ഷോർട്ട് ഫൈൻ ലെഗിൽ ഫീൽഡ് ചെയ്യുന്നു. ധോണിയാണ് വിക്കറ്റ് കീപ്പർ. താക്കൂറിന്റെ ആദ്യ പന്തു തന്നെ കെയ്ൻ വില്യംസൻ ബൗണ്ടറി കടത്തി. ആദ്യ ബോളിന്റെ അതേ ലെങ്തിലെത്തിയ രണ്ടാം ബോളും വില്യംസൻ അതേ ഷോട്ടിലൂടെ ബൗണ്ടറി കടത്തി.

‘‘ഇതോടെ ഞാൻ ധോണിയുടെ അടുത്തെത്തി ലെങ്തിൽ വ്യത്യാസം വരുത്തി ബോൾ ചെയ്യാൻ താക്കൂറിനോട് പറയാൻ അഭ്യർഥിച്ചു. എന്നാൽ ധോണി ആ ആവശ്യം നിരസിച്ചു. ലെങ്‌ത് മാറ്റാൻ ഞാൻ പോയി പറഞ്ഞാൽ അവൻ ഒന്നും പഠിക്കില്ല. എന്താണ് ചെയ്യേണ്ടതെന്ന് അവൻ സ്വയം പഠിക്കട്ടെയെന്നായിരുന്നു ധോണിയുടെ മറുപടി. അതായിരുന്നു ധോണിയുടെ ശൈലി.’ – ഹർഭജൻ വിവരിച്ചു. 

‘‘വളരെ ശാന്തനായ ക്യാപ്റ്റനാണ് ധോണി. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ടാമതായി, ഓരോരുത്തരിൽനിന്നും തനിക്ക് എന്താണ് ആവശ്യമെന്ന കാര്യത്തിൽ ധോണിക്ക് വ്യക്തമായ ധാരണയുണ്ട്. മൂന്നാമതായി, മത്സരങ്ങൾ ജയിക്കുന്നതിൽ ധോണിക്കുള്ള മികവ് ടീമിൽ ഒന്നാകെ പ്രതിഫലിക്കും. ഇതാണ് നായകനെന്ന നിലയിൽ ധോണിയെ വ്യത്യസ്തനാക്കുന്നത്. ടീമിനുള്ളിൽ ഏറ്റവും മികച്ച അന്തരീക്ഷം ഒരുക്കുന്ന കാര്യത്തിലും ധോണി ബദ്ധശ്രദ്ധനാണ്. ടീമിൽ ആരും വലുതോ ചെറുതോ അല്ല. എല്ലാവരും അവിടെ തുല്യരാണ്. ജയിച്ചാലും തോറ്റാലും ഡ്രസിങ് റൂമിലെ അന്തരീക്ഷം ഒരുപോലെയായിരിക്കും. ചെന്നൈ ടീമിന്റെ പ്രത്യേകതയും അതുതന്നെ.’ – ഹർഭജൻ പറഞ്ഞു.

English Summary:

Dhoni refused to help Shardul when he was getting belted for fours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com