ADVERTISEMENT

ജാംനഗർ∙ കുടുംബത്തിനുള്ളിലെ ‘രാഷ്ട്രീയ  പോരാട്ട’ത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഭാര്യയ്‌ക്കൊപ്പം! താരം ബിജെപിയിൽ അംഗത്വമെടുത്തതോടെയാണ്, ഭാര്യ റിവാബയ്‌ക്കൊപ്പമാണ് താരത്തിന്റെ മനസ്സെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞത്. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിൽനിന്ന് ജനവിധി തേടിയ റിവാബയ്‌ക്കെതിരെ കോൺഗ്രസിനായി പ്രചാരണത്തിന് ജഡേജയുടെ പിതാവും സഹോദരിയും ഇറങ്ങിയിരുന്നു. കുടുംബത്തിനുള്ളിലെ അന്തച്ഛിദ്രം മറനീക്കി പുറത്തുവന്ന തിരഞ്ഞെടുപ്പിൽ റിവാബ ജയിച്ച് എംഎൽഎയുമായി.

അന്നും താൻ റിവാബയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കിയതാണ് താരം. ബിജെപിയ്‌ക്ക് വോട്ടു ചെയ്യണമെന്ന് അഭ്യർഥിച്ച് സമൂഹമാധ്യമങ്ങളിലൂടെയും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഇത്തവണ പാർട്ടിയിൽ അംഗത്വമെടുത്ത് ശരിക്കും ബിജെപിക്കാരനായത്. ജഡേജയുടെ ഭാര്യ റിവാബ 2019ലാണ് ബിജെപിയിൽ അംഗത്വമെടുത്തത്.  ജഡേജ ബിജെപിയിൽ അംഗത്വമെടുത്തതായി ഭാര്യയും ഗുജറാത്തിലെ ബിജെപി എംഎൽഎയുമായ റിവാബ ജഡേജയാണ് വെളിപ്പെടുത്തിയത്. രവീന്ദ്ര ജഡേജ ബിജെപിയിൽ അംഗത്വമെടുത്തതിന്റെ കാർഡുമായിരിക്കുന്ന ഫോട്ടോ റിവാബ എക്സിൽ പങ്കുവച്ചു.

ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ തുടങ്ങിവച്ച അംഗത്വ ക്യാംപയിന്റെ ഭാഗമായാണ് ജഡേജയും ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കിയാണ് സെപ്റ്റംബർ രണ്ടിന് ഡൽഹിയിൽ ജെ.പി. നഡ്ഡ അംഗത്വ ക്യാംപയിനു തുടക്കമിട്ടത്. യുവാക്കൾക്കിടയിൽ പാർട്ടി വളർത്തുന്നതിന് പ്രാധാന്യം നൽകിക്കൊണ്ടാണ് അംഗത്വ ക്യാംപയിൻ പുരോഗമിക്കുന്നത്.

റിവാബ കുടുംബത്തിൽ വിള്ളലുണ്ടാക്കിയെന്നും സ്വത്തുക്കൾ തട്ടിയെടുത്തെന്നും ആരോപിച്ച് ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ് ഇടക്കാലത്ത് രംഗത്തെത്തിയിരുന്നു. ഒരേ നഗരത്തിൽ താമസിച്ചിട്ടും പരസ്പരം കാണാറില്ലെന്നും പേരക്കുട്ടിയുടെ മുഖം പോലും കാണിച്ചില്ലെന്നും ആരോപിച്ച് അദ്ദേഹം രംഗത്തെത്തിയെങ്കിലും രവീന്ദ്ര ജഡേജ ഇതു തള്ളി. ബിജെപി എംഎല്‍എ കൂടിയായ റിവാബയുടെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടിയുള്ള നീക്കമാണ് ഇതെന്ന് ആരോപിച്ചാണ് രവീന്ദ്ര ജഡേജ പിതാവിന്റെ വാക്കുകള്‍ തള്ളിയത്. 

മുപ്പത്തഞ്ചുകാരനായ ജഡേജ രാജ്യാന്തര ട്വന്റി20യിൽനിന്ന് ഈ വർഷത്തെ ലോകകപ്പോടെ വിരമിച്ചെങ്കിലും, ഏകദിനത്തിലും ടെസ്റ്റിലും ഇപ്പോഴും സജീവമാണ്. ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിനു പിന്നാലെയാണ്, വിരാട് കോലിക്കും രോഹിത് ശർമയ്ക്കുമൊപ്പം ജഡേജ രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

∙ ക്രിക്കറ്റിൽനിന്ന് രാഷ്ട്രീയക്കളത്തിലേക്ക്

ക്രിക്കറ്റ് കളത്തിൽനിന്ന് രാഷ്ട്രീയക്കളത്തിലേക്ക് ചുവടുമാറ്റിയവർ ഒരുപാടുണ്ടെങ്കിലും, ക്രിക്കറ്റിൽ സജീവമായി നിൽക്കെ അങ്ങനെ ചെയ്തവർ വിരളമാണ്. ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ വിരമിച്ചതിനു പിന്നാലെ ബിജെപിയിൽ ചേർന്നിരുന്നു. മാത്രമല്ല, ഡൽഹിയിൽനിന്ന് മത്സരിച്ച് ലോക്സഭാംഗവുമായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും നവ്ജ്യോത് സിങ് സിദ്ദുവും ചേതൻ ചൗഹാനും കീർത്തി ആസാദുമെല്ലാം ക്രിക്കറ്റ് കളത്തിൽനിന്ന് രാഷ്ട്രീയക്കളത്തിലേക്ക് ചുവടു മാറ്റിയവരാണ്. പക്ഷേ, വിരമിച്ച ശേഷമായിരുന്നുവെന്നു മാത്രം.

ഇതിൽ അസ്ഹറുദ്ദീനും ബിജെപിക്കാരനായിരുന്ന സിദ്ദുവും ഇപ്പോൾ കോൺഗ്രസ് പാളയത്തിലാണ്. ചേതൻ ചൗഹാൻ ബിജെപിയിലും. മുൻപ് ബിജെപിയിലായിരുന്ന കീർത്തി ആസാദ് ഇത്തവണ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് ലോക്സഭയിലെത്തി. മുൻ‌ ഇന്ത്യൻ താരം മനോജ് തിവാരി കളിക്കളത്തിൽ സജീവമായിരിക്കെ രാഷ്ട്രീയത്തിൽ മത്സരിച്ച് ജയിച്ചയാളാണ്. മുൻപ് ബംഗാളിലെ മമത സർക്കാരിൽ മന്ത്രിയുമായിരുന്നു. 

മുൻ ഇന്ത്യൻ താരം യൂസഫ് പഠാനാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ താരം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മമതാ ബാനർജി നേരിട്ട് ഇടപെട്ട് തൃണമൂൽ കോൺഗ്രസിലെത്തിച്ച താരം, തിരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയായി. കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായിരുന്ന അധീർ രഞ്ജൻ ചൗധരിയെ വീഴ്ത്തി രാജകീയ വിജയമാണ് യൂസഫ് പഠാൻ നേടിയത്. ഗുജറാത്തിൽ നിന്നുള്ള പഠാൻ, ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വഴിയുള്ള ബന്ധം വച്ചാണ് ബംഗാളിൽനിന്ന് ജനവിധി തേടിയത്. വ്യക്തിപരമായി ഏറ്റവും എതിർപ്പുള്ള അധീർ രഞ്ജനെ വീഴ്ത്താൻ മമതയുടെ തുറുപ്പുചീട്ടായിരുന്നു പഠാൻ.

English Summary:

Cricketer Ravindra Jadeja joins BJP, wife shares membership card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com