ADVERTISEMENT

ന്യൂഡൽഹി∙ ആഭ്യന്തര സംഘർഷങ്ങളും രാഷ്ട്രീയ അസ്ഥിരതയും പ്രതിസന്ധി സൃഷ്ടിക്കുന്ന അഫ്ഗാനിസ്ഥാനിൽ ടെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നതിനുള്ള വെല്ലുവിളി നിമിത്തം, ന്യൂസീലൻഡ് – അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനു വേദിയായ ഇന്ത്യയിലെ ഗ്രേറ്റർ നോയിഡ സ്റ്റേഡിയവുമായി ബന്ധപ്പെട്ടു വിവാദം. രാജ്യാന്തര ടെസ്റ്റ് മത്സരത്തിന് അനുയോജ്യമായ സൗകരങ്ങളുടെ അപര്യാപ്തതയാണ് കനത്ത വിമർശനത്തിനു കാരണമായത്. മഴ മൂലം ആദ്യ രണ്ടു ദിവസത്തെയും മത്സരം പൂർണമായും തടസപ്പെട്ടതും, ആധുനിക സംവിധാനങ്ങളും പരിചയസമ്പന്നരായ ഗ്രൗണ്ട് സ്റ്റാഫും ഇല്ലാത്തതിനാൽ മത്സരം പുനരാരംഭിക്കാനാകാതെ പോയതുമാണ് വിമർശനം വരുത്തിവച്ചത്.

മത്സരം നടക്കുന്ന ഷഹീദ് വിജയ് സിങ് പതിക് സ്പോർട്സ് കോംപ്ലക്സിലെ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മത്സരത്തിന്റെ രണ്ടു ദിവസം പൂർണമായും കവർന്നത്. പരമ്പരയിൽ ഒരേയൊരു ടെസ്റ്റ് മത്സരം മാത്രമാണ് ഉള്ളത്. വരും ദിവസങ്ങളിലും മഴ പെയ്യുമെന്ന് പ്രചവനമുള്ളതിനാൽ, ടെസ്റ്റിന്റെ ഗതി എന്താകുമെന്ന് കണ്ടറിയേണ്ടി വരും. ന്യൂസീലൻഡ് ടീം അഫ്ഗാനിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് നിഷ്പക്ഷ വേദിയിലെന്ന നിലയിൽ ഇന്ത്യയിൽ മത്സരം നടത്തുന്നത്. മുൻപും അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരങ്ങൾക്ക് ഇന്ത്യ വേദിയൊരുക്കിയിരുന്നു.

മത്സരത്തിന്റെ തലേന്നു രാത്രിയിലുടനീളം മഴ പെയ്തിരുന്നെങ്കിലും ആദ്യ ദിവസം കാര്യമായ തോതിൽ മഴയുണ്ടായിരുന്നില്ല. മഴവെള്ളം നീക്കം ചെയ്യാനും വളരെ പെട്ടെന്ന് ഗ്രൗണ്ട് മത്സരസജ്ജമാക്കാനുമുള്ള ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയാണ് രണ്ടു ദിവസവും തിരിച്ചടിയായത്. ഗ്രൗണ്ട് സ്റ്റാഫിന്റെ പരിചയക്കുറവും തിരിച്ചടിച്ചു. ഒന്നാം ദിനം അംപയർമാർ ആറു തവണയാണ് ഗ്രൗണ്ട് പരിശോധിക്കാനെത്തിയത്. ന്യൂസീലൻഡ് താരങ്ങളിൽ ചിലരും ഇടയ്ടക്കിടെ ഗ്രൗണ്ടിലെത്തി പിച്ചിന്റെ സ്ഥിതി പരിശോധിച്ചു. ക്യാപ്റ്റൻ ടിം സൗത്തി, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ ഗ്രൗണ്ട് പരിശോധിക്കുന്നത് കാണാമായിരുന്നു.

ഗ്രൗണ്ടിന്റെ പരിതാപകരമായ അവസ്ഥയിൽ അഫ്ഗാനിസ്ഥാൻ പരിശീലകൻ ജൊനാഥൻ ട്രോട്ട് ഉൾപ്പെടെയുള്ളവർ അതൃപ്തി അറിയിച്ചതായാണ് വിവരം. രാവിലെ മുതലുള്ള തീവ്രശ്രമം ഫലം കാണാതെ പോയതോടെ വൈകിട്ട് നാലു മണിയോടെ ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്നും വ്യത്യാസമുണ്ടായില്ല. പലതവണ പിച്ച് പരിശോധിച്ചെങ്കിലും മത്സരം ആരംഭിക്കാനാകില്ലെന്ന് വ്യക്തമായതോടെ രണ്ടാം ദിവസത്തെ മത്സരവും ഉപേക്ഷിച്ചു.

മത്സരം ആരംഭിക്കുന്നതിനു മുൻപു മുതലേ വിവാദം ഈ ടെസ്റ്റിനൊപ്പമുണ്ട്. അഫ്ഗാനിസ്ഥാന്റെ ട്രെയിനിങ് സെഷനായി ടേബിൾ ഫാൻ ഉൾപ്പെടെ ഉപയോഗിച്ച് ഗ്രൗണ്ട് സ്റ്റാഫ് പിച്ച് ഒരുക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഭേദപ്പെട്ട മിഡിയ സ്റ്റാൻഡോ കാണികൾക്കുള്ള സൗകര്യങ്ങളോ സ്റ്റേഡിയത്തിൽ ഇല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനി ഈ വേദിയിൽ കളിക്കാൻ വരില്ലെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട ചിലർ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.

അതിനിടെ, താരങ്ങൾക്ക് ഉൾപ്പെടെ ഭക്ഷണമെത്തിക്കാൻ ഉപയോഗിച്ച പാത്രങ്ങൾ വാഷ്റൂമിൽവച്ച് കഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വീണ്ടും വിവാദത്തിനു തിരികൊളുത്തി ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒത്തുകളി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2017ൽ ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയ വേദിയാണിത്. ഇതിനു ശേഷം ബിസിസിഐയുമായി ബന്ധപ്പെട്ട മത്സരങ്ങൾ ഇവിടെ നടത്താറില്ല. അതേസമയം, അഫ്ഗാനിസ്ഥാന്റെ മത്സരങ്ങൾക്ക് ഇവിടം വേദിയാകാറുണ്ട്.

English Summary:

India is the venue for the Test against the Kiwis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com