ADVERTISEMENT

മുംബൈ∙ ദുലീപ് ട്രോഫിയിൽ സെഞ്ചറി നേടിയിട്ടും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബിസിസിഐ ഇറാനി കപ്പിനുള്ള ‘റെസ്റ്റ് ഓഫ് ഇന്ത്യ’ ടീമിലേക്കു പരിഗണിക്കില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമിൽ ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറായി മുംബൈയ്ക്കെതിരെ കളിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാൽ സഞ്ജുവിനെ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കു വേണ്ടിയാണ് ബിസിസിഐ മാറ്റിനിര്‍ത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ടെസ്റ്റ് പരമ്പരയ്ക്കു ശേഷം തുടങ്ങുന്ന ട്വന്റി20 പരമ്പരയിൽ സഞ്ജു ആയിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ഒക്ടോബർ ഒന്നിന് ലക്നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ– മുംബൈ പോരാട്ടം തുടങ്ങുന്നത്. ഒക്ടോബർ ആറിനു രാത്രി ഏഴു മണിക്കാണ് ഇന്ത്യ– ബംഗ്ലദേശ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഗ്വാളിയോറിൽവച്ചാണ് മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം.

നേരത്തേ സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി പരമ്പരയിലുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇഷാൻ ഇറാനി കപ്പ് കളിച്ചാൽ സഞ്ജുവായിരിക്കും ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ബംഗ്ലദേശ് ടെസ്റ്റ് പരമ്പര കളിക്കുന്ന ഋഷഭ് പന്തിന് ട്വന്റി20യിൽ വിശ്രമം അനുവദിക്കാനാണു സാധ്യത. ട്വന്റി20 പരമ്പരയ്ക്കു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലൻഡ്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളാണുള്ളത്. ഈ മത്സരങ്ങൾക്ക് കൂടി ഉപയോഗിക്കേണ്ടതിനാലാണ് പന്തിന് അവധി നൽകുന്നത്.

സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്റി20 ടീമിൽ സഞ്ജുവിനു പുറമേ അർഷ്ദീപ് സിങ്, റിയാൻ പരാഗ്, തിലക് വർമ, ശിവം ദുബെ എന്നിവരും കളിക്കും. ധ്രുവ് ജുറേലായിരിക്കും ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പർ. രാജസ്ഥാൻ റോയല്‍സിൽ സഞ്ജു സാംസണിനു കീഴില്‍ കളിക്കുന്ന താരമാണ് ജുറേൽ.

English Summary:

Sanju Samson to play T20 series against Bangladesh as wicket keeper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com