ADVERTISEMENT

ലക്നൗ∙ ഇറാനി കപ്പിൽ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ ഇരട്ടസെഞ്ചറിയുമായി പുറത്താകാതെ നിന്ന സർഫറാസ് ഖാനെ പുറത്താക്കാൻ, രണ്ടാം ഇന്നിങ്സിൽ ഫീൽഡിങ് തടസപ്പെടുത്തിയെന്ന ആരോപണവുമായി റെസ്റ്റ് ഓഫ് ഇന്ത്യ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ്. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് മുംബൈ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. സർഫറസ് ഖാൻ റണ്ണൗട്ടാകാൻ യാതൊരു സാധ്യതയും ഇല്ലെന്നിരിക്കെ, ഋതുരാജ് ഗെയ്ക്‌വാദ് ‘ഒബ്സ്ട്രക്ടിങ് ദ് ഫീൽഡി’ന് അപ്പീൽ ചെയ്തത് സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവച്ചു. തേഡ് അംപയർ നോട്ടൗട്ട് വിധിച്ചിട്ടും ബോധ്യപ്പെടാതെ, ഗെയ്ക്‌വാദ് ഇതേക്കുറിച്ച് വീണ്ടും ഓൺഫീൽഡ് അംപയർമാരുമായി സംസാരിക്കുന്നുണ്ടായിരുന്നു.

മുംബൈ ഇന്നിങ്സിലെ 38–ാം ഓവർ ബോൾ ചെയ്തത് സാരാൻഷ് ജെയിനായിരുന്നു. ഈ ഓവറിലെ മൂന്നാം പന്ത് നേരിട്ടത് തനുഷ് കൊട്ടിയൻ. ഓഫ്സൈഡിനു പുറത്തെത്തിയ ഫ്ലൈറ്റഡ് ഡെലിവറി മിഡ് ഓഫിലേക്ക് തട്ടിയിട്ട് ഇരുവരും റണ്ണിനായി ഓടി. ഇതിനിടെ പന്ത് പിടിച്ചെടുത്ത പ്രസിദ്ധ് കൃഷ്ണ അത് വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന് നേരെ എറിഞ്ഞു. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് റണ്ണിനായി ഓടിയ സർഫറാസിന് അനായാസം റൺ പൂർത്തിയാക്കാനുള്ള സമയമുണ്ടായിരുന്നു. പിന്തിരിഞ്ഞുനോക്കി ഓടുന്നതിനിടെ ക്രീസിൽ കടന്നതിനു പിന്നാലെ പന്ത് വന്ന് സർഫറാസിന്റെ പുറത്തിടിച്ചു.

വേദനകൊണ്ടു പുളഞ്ഞ സർഫറാസ് ഹെൽമറ്റ് ഊരിമാറ്റി ഫിസിയോയെ വിളിച്ചു. നിലത്തു കിടന്ന സർഫറാസിന്റെ അരികിലെത്തി റെസ്റ്റ് ഓഫ് ഇന്ത്യ താരം ഇഷാൻ കിഷൻ തമാശ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് അപ്രതീക്ഷിതമായി റെസ്റ്റ് ഓഫ് ഇന്ത്യ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ഒബ്സ്ട്രക്ടിങ് ദ് ഫീൽഡിന് അപ്പീൽ ചെയ്തത്. അംപയർ തീരുമാനം ടിവി അംപയർക്കു വിട്ടു. വിശദമായ പരിശോധനയിൽ, സർഫറാസ് ബോധപൂർവം പന്ത് തടയാൻ ശ്രമിച്ചിട്ടില്ലെന്നും ത്രോ ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും വ്യക്തമാക്കി തേഡ് അംപയർ നോട്ടൗട്ട് വിധിച്ചു.

എന്നാൽ, പിച്ചിന്റെ വലതുവശത്തുകൂടി ഓടുകയായിരുന്ന സർഫറാസ് ഖാൻ ക്രീസിലെത്തുന്നതിനു തൊട്ടുമുൻപ് ഇടതുവശത്തേക്ക് തിരിഞ്ഞത് പന്ത് ബോധപൂർവം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നായിരുന്നു റെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങളുടെ വാദം. തേഡ് അംപയർ തീരുമാനം അറിയിച്ചതിനു ശേഷവും ഗെയ്ക്‌വാദ് ഓൺഫീൽ‍ഡ് അംപയറുമായി ഇക്കാര്യം സംസാരിക്കുന്നുണ്ടായിരുന്നു.

അപ്പീൽ അതിജീവിച്ച സർഫറാസ് നാലാം ദിനം കളി നിർത്തുമ്പോൾ 26 പന്തിൽ ഒൻപതു റൺസുമായി ക്രീസിലുണ്ട്. 26 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസുമായി തനുഷ് കൊട്ടിയനാണ് കൂട്ട്. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്ത മുംബൈയ്ക്ക്, മത്സരത്തിലാകെ 274 റൺസിന്റെ ലീഡുണ്ട്. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ എത്രയും വേഗം ലീഡ് വർധിപ്പിച്ച് റെസ്റ്റ് ഓഫ് ഇന്ത്യയെ ബാറ്റിങ്ങിന് വിടാനാകും മുംബൈയുടെ ശ്രമം.

English Summary:

Sarfaraz's injury takes unexpected twist with Gaikwad's obstructing-the-field appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com