പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കി ഇന്ത്യൻ ബോളർമാർ; നിർണായക മത്സരത്തിൽ 106 റൺസ് വിജയലക്ഷ്യം– വിഡിയോ
Mail This Article
ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിൽ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 106 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ വനിതകൾ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 105 റൺസെടുത്തത്. 34 പന്തിൽ ഒരു ഫോർ സഹിതം 28 റൺസെടുത്ത നിദ ദറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. എട്ടാം വിക്കറ്റിൽ സയ്ദ അറൂബ് ഷായ്ക്കൊപ്പം 29 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയ്. ഇന്ത്യയ്ക്കായി അരുദ്ധതി റെഡ്ഡി മൂന്നും ശ്രേയങ്ക പാട്ടീൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
ജയിച്ചേ തീരൂവെന്ന അവസ്ഥയിൽ മുറുക്കമാർന്ന ബോളിങ്ങുമായി ഇന്ത്യൻ താരങ്ങൾ പിടിമുറുക്കിയപ്പോൾ, പാക്കിസ്ഥാൻ നിരയിൽ രണ്ടക്കത്തിലെത്തിയത് നാലു താരങ്ങൾ മാത്രം. ടോപ് സ്കോററായ നിദ ദറിനു പുറമേ ഓപ്പണർ മുനീബ അലി (26 പന്തിൽ 17), ക്യാപ്റ്റൻ ഫാത്തിമ സന (എട്ടു പന്തിൽ 13), സയ്ദ അറൂബ് ഷാ (17 പന്തിൽ പുറത്താകാതെ 14) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്. നഷ്റ സന്ധു രണ്ടു പന്തിൽ ഒരു ഫോർ സഹിതം ആറു റൺസുമായി പുറത്താകാതെ നിന്നു.
മലയാളി താരം ആശ ശോഭന രണ്ട് അനായാസ ക്യാച്ചുകൾ കൈവിട്ടത് ഇന്ത്യൻ ഫീൽഡിങ്ങിലെ കല്ലുകടിയായി. ക്യാപ്റ്റൻ ഫാത്തിമ സന, ഓപ്പണർ മുനീബ അലി എന്നിവരുടെ ക്യാച്ചുകളാണ് ആശ കൈവിട്ടത്. പിന്നീട് ഫാത്തിമ സനയെ ആശയുടെ ബോളിങ്ങിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി.
പാക്കിസ്ഥാൻ നിരയിൽ ഗുൽ ഫിറോസ (0), സിദ്ര അമിൻ (8), ഒമൈമ സുഹൈൽ (3), ആലിയ റിയാസ് (4), ട്യൂബ ഹസൻ (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഇന്ത്യൻ നിരയിൽ അരുദ്ധതി റെഡ്ഡി നാല് ഓവറിൽ 19 റൺസ് വഴങ്ങിയാണ് 3 വിക്കറ്റെടുത്തത്. ശ്രേയങ്ക പാട്ടീൽ നാല് ഓവറിൽ 12 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന നാല് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രേണുക ഠാക്കൂർ സിങ്, ദീപ്തി ശർമ എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.
∙ ടീമിൽ രണ്ടു മലയാളികൾ
ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോടു തോറ്റ ഇന്ത്യയ്ക്ക്, ഈ മത്സരം സുപ്രധാനമാണ്. ആദ്യ മത്സരത്തിൽ കളിച്ച ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. പരുക്കിന്റെ പിടിയിലായ പൂജ വസ്ത്രകാറിനു പകരം മലയാളി താരം സജന സജീവൻ ടീമിലെത്തി. ആദ്യ മത്സരം കളിച്ച മറ്റൊരു മലയാളി താരം ആശ ശോഭന ടീമിൽ സ്ഥാനം നിലനിർത്തി. ആദ്യ മത്സരം ജയിച്ച പാക്കിസ്ഥാൻ ടീമിലും ഒരു മാറ്റമുണ്ട്. ഡയാന ബെയ്ഗിനു പകരം സയ്ദ അറൂബ് ഷാ ടീമിലെത്തി.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമിൽ നിന്ന്, സെമിഫൈനലിൽ കടക്കാൻ ഇനിയുള്ള എല്ലാ കളിയും ജയിക്കണമെന്ന സ്ഥിതിയിലേക്കു മാറാൻ ടീം ഇന്ത്യയ്ക്കു വേണ്ടിവന്നത് ഒരേയൊരു മത്സരമാണ്. വനിതാ ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് എയിൽ ഇന്ന് പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ഇത് നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോടേറ്റ കനത്ത തോൽവിയോടെ പോയിന്റ് ടേബിളിൽ –2.90 നെറ്റ് റൺറേറ്റുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
ഓരോ മത്സരം വീതം ജയിച്ച ന്യൂസീലൻഡ്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ ടീമുകളാണ് ആദ്യ 3 സ്ഥാനങ്ങളിൽ. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ മാത്രമേ സെമിഫൈനലിലേക്ക് കടക്കൂ എന്നിരിക്കെ, ഇന്ന് പാക്കിസ്ഥാനെതിരെ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് നോക്കൗട്ട് പ്രതീക്ഷ സജീവമായി നിലനിർത്താൻ സാധിക്കൂ. മറുവശത്ത് ആദ്യ മത്സരം ജയിച്ചെത്തിയ പാക്കിസ്ഥാന് ഇന്നു ജയിച്ചാൽ സെമിയിലേക്ക് ഒരു പടികൂടി അടുക്കാം.