ADVERTISEMENT

ലണ്ടൻ ∙ അറം പറ്റുക എന്നു പറഞ്ഞാൽ ഇതാണ്! പ്രഫഷനൽ ഫുട്ബോൾ താരങ്ങളുടെ അമിതാധ്വാനത്തെപ്പറ്റി ഒന്നു വെട്ടിത്തുറന്നു പറഞ്ഞതേയുള്ളൂ, ദാ പിന്നാലെ മത്സരത്തിനിടെ പരുക്കേറ്റ് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ റോഡ്രിക്ക് സീസൺ തന്നെ നഷ്ടമായിരിക്കുന്നു! ഇത്തവണ ചാംപ്യൻസ് ലീഗ് സീസണിൽ ഇന്റർ മിലാനെതിരെ സിറ്റിയുടെ ആദ്യ മത്സരത്തിനു മുൻപാണ് റോഡ്രി ‘എല്ലാ ഫുട്ബോളർമാർക്കും’ വേണ്ടി സംസാരിച്ചത്.

‘‘ഒരു സീസണിൽ 40–50 മത്സരങ്ങൾ കളിക്കുക എന്നതാണ് ഒരു കളിക്കാരനു താങ്ങാനാവുന്നതിന്റെ പരമാവധി. എന്നാൽ കഴിഞ്ഞ സീസണിൽ ഞങ്ങളിൽ പലരും കളിച്ചത് 60–70 മത്സരങ്ങളാണ്. ശരീരക്ഷമത വീണ്ടെടുക്കാൻ പോലും സമയമില്ലാത്ത അവസ്ഥ. വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രം. ഒരു വേള ഈ അമിതാധ്വാനത്തിനെതിരെ സമരം ചെയ്താലോ എന്നു വരെ ഞങ്ങൾ ആലോചിച്ചതാണ്..’’ എന്നാൽ ഈ സീസണിൽ ആ ‘ഭാഗ്യം’ റോഡ്രിക്കുണ്ടായില്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം ആർസനലിനെതിരെയുള്ള മത്സരത്തിനിടെ പരുക്കേറ്റ റോഡ്രിക്ക് സീസൺ തന്നെ നഷ്ടമാകുമെന്നാണ് വാർത്തകൾ. 

കഴിഞ്ഞ സീസണിൽ സിറ്റിയുടെ പ്രിമിയർ ലീഗ് കിരീടനേട്ടത്തിലും സ്പെയിനിന്റെ യൂറോ നേട്ടത്തിലുമെല്ലാം നിർണായക പങ്കു വഹിച്ച റോഡ്രിയുടെ പരുക്കോടെ ഫുട്ബോളർമാരുടെ ‘വർക്ക്‌‌ലോ‍ഡ് മാനേജ്മെന്റ്’ വീണ്ടും ചൂടുപിടിച്ച ചർച്ചയാവുകയാണ്. 

∙ അൽവാരസിന്റെ അധ്വാനം 

റോഡ്രിയുടേത് ഒറ്റപ്പെട്ട കഥയല്ല. മാഞ്ചസ്റ്റർ സിറ്റി ടീമിൽ റോഡ്രിയുടെ സഹതാരമായിരുന്ന യൂലിയൻ അൽവാരസിനെ ഇക്കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡ് സ്വന്തമാക്കിയത് 83 കോടി യുഎസ് ഡോളർ (ഏകദേശം 697 കോടി രൂപ) നൽകിയാണ്. വൻതുകയ്ക്ക് അൽവാരസിനെ ടീമിലെടുക്കാൻ അത്‌ലറ്റിക്കോയെ പ്രേരിപ്പിച്ച കാര്യങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ‘കഠിനാധ്വാനം’ കൂടിയാണ്. കഴിഞ്ഞ സീസണിൽ 75 മത്സരങ്ങളിലാണ് ഇരുപത്തിനാലുകാരൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിക്കും അർജന്റീനയ്ക്കും വേണ്ടി ആകെ കളിച്ചത്. 83 മത്സരങ്ങൾക്ക് അൽവാരസ് സ്ക്വാഡിലുണ്ടായിരുന്നു. 

മികച്ച ശരീരക്ഷമതയും അതിനു തുല്യമായ രീതിയിൽ വിശ്രമവും വേണ്ട ഫുട്ബോളിൽ റോഡ്രിയുടേതും അൽവാരസിന്റേതുമെല്ലാം കഠിനാധ്വാനമല്ല അമിതാധ്വാനമാണെന്നു പറയുന്നു ഫുട്ബോൾ പ്ലെയേഴ്സ് യൂണിയൻ (ഫിഫ്പ്രോ). ഫുട്ബോൾ താരങ്ങളുടെ ‘വർക്ക്‌ ലോഡ്’ ക്രമാതീതമായി ഉയരുന്നതിന്റെ കണക്കുകളാണ് ഫിഫ്പ്രോ ഈയിടെ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. വിവിധ ലീഗുകളിലെ 1500 കളിക്കാരുടെ കണക്കുകൾ വച്ച് തയാറാക്കിയ ഈ റിപ്പോർട്ട് വച്ച് ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയെ കോടതിയിൽ നേരിടാനൊരുങ്ങുകയാണ് ഫിഫ്പ്രോ.

ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും ഔചിത്യമില്ലാതെ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കണം എന്നാണ് യൂണിയന്റെ ആവശ്യം. അടുത്ത ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം 48 ആക്കി വർധിപ്പിച്ചതിനു പിന്നാലെ 32 ടീമുകൾ പങ്കെടുക്കുന്ന ക്ലബ് ലോകകപ്പിനും ഫിഫ ഈയിടെ അംഗീകാരം നൽകിയിരുന്നു.

∙ വിശ്രമം വിമാനത്തിൽ

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇറാനെതിരെയുള്ള മത്സരം തീർന്നതിനു പിന്നാലെ ജാപ്പനീസ് താരം താകുമി മിനാമിനോ ഖത്തർ തലസ്ഥാനമായ ദോഹയിൽ നിന്ന് ഫ്ര‍ഞ്ച് നഗരമായ മോണക്കോയിലെത്തി. 24 മണിക്കൂർ തികയും മുൻപ് മോണക്കോയ്ക്കു വേണ്ടി മത്സരത്തിനിറങ്ങുകയും ചെയ്തു.

ആറു മണിക്കൂറും അയ്യായിരത്തോളം കിലോമീറ്ററും നീണ്ട വിമാനയാത്ര ഉൾപ്പെടെ മിനാമിനോയ്ക്കു വിശ്രമത്തിനു കിട്ടിയത് കഷ്ടിച്ച് ഒരു ദിവസം!

∙ ഇത്ര ചെറിയ പ്രായത്തിൽ!

മു‍ൻ ബ്രസീലിയൻ താരം റൊണാൾഡീഞ്ഞോ 24 വയസ്സു തികയുന്നതിനു മുൻപ് കളിച്ചത് 163 മത്സരങ്ങളാണ്. എന്നാൽ വിനീസ്യൂസ് ജൂനിയർ കളിച്ചത് 369 മത്സരങ്ങൾ! മുൻ ജർമൻ താരം മിഷേൽ ബല്ലാക്ക് 21 വയസ്സു തികയുന്നതിനു മുൻപ് കളിച്ചത് 4175 മിനിറ്റുകൾ. എന്നാൽ ഇപ്പോൾ ജർമൻ ടീമിലുള്ള ഫ്ലോറിയൻ വിറ്റ്സ് 21 തികയും മുൻപ് കളിച്ചത് 11501 മിനിറ്റുകൾ. കളിക്കാരുടെ ‘വർക്ക്‌ ലോഡ്’ ക്രമാതീതമായി ഉയർന്നതിനു തെളിവാണ് ഇതെന്ന് ഫിഫ്പ്രോ പറയുന്നു.

∙ 1.6 ലക്ഷം കിലോമീറ്റർ

അർജന്റീന ടീമിൽ അൽവാരസിന്റെ സഹതാരമായ ക്രിസ്റ്റ്യൻ റൊമേറോ കഴിഞ്ഞ സീസണിൽ മത്സരങ്ങൾക്കു മാത്രമായി സഞ്ചരിച്ചത് 1.6 ലക്ഷം കിലോമീറ്റർ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പറിന്റെ ഡിഫൻഡറായ റൊമേറോ 211 മണിക്കൂർ വിമാനത്തിൽ തന്നെയായിരുന്നു!

മൈതാനത്ത് മെഷീൻ കൃത്യതയുള്ളവരായിരിക്കാനാണ് ഞങ്ങളുടെ ശ്രമം. പക്ഷേ ഓർക്കുക. ഞങ്ങളും മനുഷ്യരാണ്. ആവശ്യത്തിന് വിശ്രമം ഞങ്ങൾക്കും കൂടിയേ തീരൂ..

English Summary:

Rodri's injury brought discussion of 'overwork' of football players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com