ADVERTISEMENT

ഗോണ്ട∙ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പൊതുവേദിയിൽ കണ്ണീരണിഞ്ഞ് ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. ഗോണ്ടയിൽ ഒരു പൊതുപരിപാടിയിൽ വച്ചാണ്, ഗുസ്തി താരങ്ങളുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പരാമർശമുണ്ടായപ്പോൾ ബ്രിജ് ഭൂഷൺ കണ്ണീരണിഞ്ഞത്. സംഭവം നടന്നത് വ്യാഴാഴ്ചയാണെങ്കിലും, ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയയും വിനേഷ് ഫോഗട്ടും പിന്നാലെ കോൺഗ്രസിൽ ചേർന്നതോടെ സംഭവം വൈറലായി.

തനിക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ കോൺഗ്രസ് ആണെന്ന് ആദ്യം മുതലേ താൻ വ്യക്തമാക്കുന്നതാണെന്ന് ചടങ്ങിൽ സംസാരിക്കുമ്പോൾ ബ്രിജ് ഭൂഷൺ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ഭൂപേന്ദ്ര ഹൂഡ എന്നിവരാണ് ആരോപണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്വകാര്യ സ്കൂൾ സംഘടിപ്പിച്ച, വിദ്യാർഥികൾക്കുള്ള സ്മാർട്ട് ഫോണുകളുടെയും ടാബുകളുടെയും വിതരണത്തിന് എത്തിയതായിരുന്നു ബ്രിജ് ഭൂഷൺ. അദ്ദേഹം വേദിയിലിരിക്കെ, പ്രസംഗിക്കാനെഴുന്നേറ്റ എംഎൽസി അവദേഷ് സിങ് ഗുസ്തി താരങ്ങൾ ഉയർത്തി ലൈംഗികാരോപണങ്ങളുടെ കാര്യം പരാമർശിച്ചു. മുൻ എംപി കൂടിയായ ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകേട്ട് വേദിയിലുണ്ടായിരുന്ന ബ്രിജ് ഭൂഷൺ വികാരഭരിതനാകുകയായിരുന്നു. അദ്ദേഹം തോളിലുണ്ടായിരുന്ന ടവൽ ഉപയോഗിച്ച് കണ്ണീരൊപ്പുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പിന്നീട് പ്രസംഗിക്കാൻ തന്റെ ഊഴം വന്നപ്പോഴാണ്, എല്ലാ ആരോപണങ്ങൾക്കും പിന്നിൽ കോൺഗ്രസ് ആണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, തനിക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ കോൺഗ്രസാണെന്ന കാര്യം ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും പറഞ്ഞു.

English Summary:

Brijbhushan started crying on stage as soon as sexual abuse was mentioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com