ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡ് ഇനി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകൻ. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ശരിവച്ചാണ് ദ്രാവിഡ് പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. രാജസ്ഥാൻ റോയൽസിൽ ക്രിക്കറ്റ് ഡയറക്ടറായ കുമാർ സംഗക്കാരയുമൊത്താകും ഇനി ദ്രാവിഡിന്റെ പ്രവർത്തനം. രാജസ്ഥാൻ റോയൽസിൽ ദ്രാവിഡും ടീമിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സഞ്ജുവിന്റെ കരിയറിലെ നിർണായക മാ‍ർഗദർശികളിലൊരാളാണ് അൻപത്തിരണ്ടുകാരനായ ദ്രാവിഡ്.

‘‘കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെ വീടായി വിശേഷിപ്പിച്ചിരുന്ന ആ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷം. ലോകകപ്പിനു ശേഷം പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നു കരുതുന്നു. അതിനു പറ്റിയ ഇടം രാജസ്ഥാൻ റോയൽസ് തന്നെയാണ്’ – ദ്രാവിഡ് പറഞ്ഞു.

ദ്രാവിഡിന്റെ തിരിച്ചുവരവ് ടീമിനെ സംബന്ധിച്ച് നല്ല വാർത്തയാണെന്ന് കുമാർ സംഗക്കാരയും പ്രതികരിച്ചു. ‘‘ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനരായ കളിക്കാരിൽ ഒരാളാണ് ദ്രാവിഡ്. കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ പരിശീലകനെന്ന നിലയിലും അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങൾ ഉജ്വലമാണ്. പ്രതിഭാധനരായ യുവതാരങ്ങളെ വളർത്തിയെടുക്കാനും ഉയർന്ന തലത്തിൽ ഏറ്റവും അസാധാരണമായ സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുക്കാനും ദ്രാവിഡ് വഹിക്കുന്ന പങ്ക് ചെറുതല്ല. ഐപിഎൽ കിരീടം ലക്ഷ്യം വയ്ക്കുന്ന ടീമിനെ ദ്രാവിഡിന്റെ വരവ് പ്രചോദനമാകുമെന്ന് തീർച്ച’ – സംഗക്കാര പറഞ്ഞു.

2012, 2013 സീസണുകളിൽ രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ്, പിന്നീട് 2 വർഷക്കാലം ടീമിന്റെ മെന്റർ സ്ഥാനവും വഹിച്ചിരുന്നു. ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡിന്റെ പരിശീലക സംഘത്തിൽ ബാറ്റിങ് കോച്ച് ആയിരുന്ന വിക്രം റാത്തോഡിനെയും രാജസ്ഥാൻ ടീമിലെത്തിക്കുമെന്ന് സൂചനയുണ്ട്.

അതേസമയം, 2021 മുതൽ രാജസ്ഥാൻ ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവി വഹിക്കുന്ന മുൻ ശ്രീലങ്കൻ ക്രിക്കറ്റർ കുമാർ സംഗക്കാര തൽസ്ഥാനത്തു തുടരും. കരീബിയൻ പ്രിമിയർ ലീഗിലും ദക്ഷിണാഫ്രിക്കയിലെ എസ്എ20 ലീഗിലും സംഗക്കാരയ്ക്കു കൂടുതൽ ശ്രദ്ധിക്കാനുള്ള അവസരവും ഇതോടെ ലഭിക്കും.രാജസ്ഥാൻ റോയൽസുമായി രാഹുൽ ദ്രാവിഡിനു ദീർഘകാലത്തെ ബന്ധമുള്ളതും അദ്ദേഹത്തെ മുഖ്യപരിശീലക സ്ഥാനത്തേക്കു പരിഗണിക്കാൻ കാരണമായി.

English Summary:

Rahul Dravid officially appointed as Rajasthan Royals head coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com