പ്രിയങ്കയ്ക്ക് കോളടിച്ചു: ഒറ്റയടിക്ക് വിറ്റത് 4 ആഡംബര അപ്പാർട്മെന്റുകൾ; ലഭിച്ചത് കോടികളുടെ ലാഭം

Mail This Article
മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് ഇത് സുവർണ്ണ കാലമാണ്. മുടക്കിയ പണത്തിന്റെ ഇരട്ടിയിലേറെ ലാഭത്തിൽ അവ കൈമാറ്റം ചെയ്യാനുള്ള സാധ്യത ഇപ്പോഴുണ്ട്. വിപണിയുടെ ഈ കുതിച്ചു കയറ്റം പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. അന്ധേരി വെസ്റ്റ് മേഖലയിൽ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന നാല് അപ്പാർട്ട്മെന്റുകളാണ് താരം ഒറ്റയടിക്ക് വിറ്റഴിച്ചത്.
ലോഖണ്ഡ്വാല മേഖലയിലെ മുൻനിര റെസിഡൻഷ്യൽ കോംപ്ലക്സായ ഒബ്രോയി സ്കൈ ഗാർഡൻസ് പ്രോജക്ടിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റുകളാണ് പ്രിയങ്ക ചോപ്ര കൈമാറിയത്. പ്രീമിയം പ്രോപ്പർട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. എല്ലാ ഇടപാടുകളും ചേർത്ത് 16.17 കോടി രൂപ താരത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ 18, 19 നിലകളിലായാണ് നാല് അപ്പാർട്ട്മെന്റുകളും സ്ഥിതിചെയ്യുന്നത്. ഇവയിൽ മൂന്നെണ്ണം ഓരോ നിലയിൽ മാത്രമായി സ്ഥിതിചെയ്യുന്ന യൂണിറ്റുകളാണ്. എന്നാൽ നാലാമത്തെ അപ്പാർട്ട്മെന്റ് രണ്ടു നിലകളിലായി വ്യാപിച്ചുകിടക്കുന്ന യൂണിറ്റാണ്.
പതിനെട്ടാം നിലയിൽ സ്ഥിതിചെയ്യുന്ന ആദ്യ അപ്പാർട്ട്മെന്റിന്റെ ബിൽറ്റ് അപ്പ് ഏരിയ 1075 ചതുരശ്രഅടിയാണ്. 3.45 കോടി രൂപയ്ക്കാണ് ഈ അപ്പാർട്ട്മെൻറ് കൈമാറിയത്. 17.26 ലക്ഷം രൂപ പുതിയ ഉടമ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ കെട്ടിവച്ചു. രണ്ടാമത്തെ അപ്പാർട്ട്മെന്റ് പതിനെട്ടാം നിലയിൽ തന്നെയാണുള്ളത്. 885 ചതുരശ്ര അടിയാണ് ഈ വീടിന്റെ വിസ്തീർണ്ണം. 2.85 കോടി രൂപ ഇതിന് വിലയായി ലഭിച്ചു. 14.25 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി.
19-ാം നിലയിൽ സ്ഥിതി ചെയ്യുന്ന മൂന്നാമത്തെ അപ്പാർട്ട്മെന്റിന് 1100 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. 3.52 കോടി രൂപയ്ക്കാണ് ഈ അപ്പാർട്ട്മെൻ്റ് വിറ്റത്. ഈ ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 21. 12 ലക്ഷം രൂപയാണ്. 18, 19 നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ യൂണിറ്റ് 6.35 കോടി രൂപയ്ക്കാണ് പ്രിയങ്ക ചോപ്ര വിറ്റത്. ഈ യൂണിറ്റിന് മാത്രം 31.75 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടയ്ക്കേണ്ടി വന്നു. പ്രിയങ്ക ചോപ്രയ്ക്കു വേണ്ടി അമ്മ മധു ചോപ്രയാണ് ഇടപാടുകൾ നടത്തിയത്.
റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ കാര്യത്തിൽ ബോളിവുഡ് താരങ്ങളിൽ മുൻനിരയിലാണ് പ്രിയങ്ക ചോപ്രയുടെ സ്ഥാനം. വലിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ പ്രിയങ്ക ചോപ്ര മുൻപും ഏർപ്പെട്ടിട്ടുണ്ട്. പുണെയിൽ പ്രിയങ്ക ചോപ്രയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവ് കഴിഞ്ഞവർഷം അർബൻ നൊമാഡ്സ് കമ്മ്യൂണിറ്റി എന്ന സ്ഥാപനത്തിന് പ്രതിമാസം രണ്ടുലക്ഷം രൂപ വാടകയ്ക്ക് വിട്ടു നൽകിയിരുന്നു. 2023 ലാകട്ടെ ലോഖണ്ഡ്വാല കോംപ്ലക്സിലെ ഒഷിവാരയിലുള്ള രണ്ട് പെന്റ് ഹൗസുകൾ ആറുകോടി രൂപയ്ക്കാണ് പ്രിയങ്ക കൈമാറിയത്.