ADVERTISEMENT

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ ഇത്തവണ ഇറ്റലിയുടെ യാനിക് സിന്നറും യുഎസ് താരം ടെയ്‌ലർ ഫ്രിറ്റ്സും ഏറ്റുമുട്ടും. ആവേശകരമായ സെമിപോരാട്ടങ്ങളിൽ ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ, 25–ാം സീഡായ ബ്രിട്ടിഷ് താരം ജാക്ക് ഡ്രേപ്പറിനെയും 12–ാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സ് സ്വന്തം നാട്ടുകാരനായ 20–ാം സീഡായ ഫ്രാൻസസ് ടിഫോയിയെയുമാണ്  തോൽപ്പിച്ചത്. ഇരുവരുടെയും ആദ്യ യുഎസ് ഓപ്പൺ ഫൈനലാണിത്.

ഇരുപത്തിരണ്ടുകാരനായ സിന്നർ നേരിട്ടുള്ള സെറ്റുകൾക്കാണ് ബ്രിട്ടിഷ് താരത്തിന്റെ വെല്ലുവിളി അതിജീവിച്ചത്. മത്സരത്തിനിടെ ഛർദ്ദിച്ച് അവശനായ ഡ്രേപ്പറിനെ 7-5 7-6 (7-3) 6-2 എന്ന സ്കോറിനാണ് ഇറ്റാലിയൻ താരം വീഴ്ത്തിയത്. ഇരുവരും ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ രണ്ടു സെറ്റുകളിലും ഡ്രേപ്പർ സിന്നറിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. രണ്ടാം സെറ്റ് ആയപ്പോഴേക്കും മൂന്നു തവണ ഛർദ്ദിച്ച ഡ്രേപ്പർ മത്സരം കൈവിടുകയായിരുന്നു.

കുറച്ചുകൂടി വാശിയേറിയ പോരാട്ടം കണ്ട രണ്ടാം സെമിയിൽ സ്വന്തം നാട്ടുകാരനായ ടിഫോയിയെ 4-6, 7-5, 4-6, 6-4, 6-1 എന്ന സ്കോറിനാണ് ഫ്രിറ്റ്സ് വീഴ്ത്തിയത്. ആദ്യ മൂന്നു സെറ്റുകളിൽ രണ്ടും ജയിച്ച് ഫൈനൽ പ്രതീക്ഷ ഉയർത്തിയ ടിഫോയിയെ, അവസാന രണ്ടു സെറ്റുകളും നേടിയാണ് ഫ്രിറ്റ്സ് മറികടന്നത്.

ഇതിനു മുൻപ് ഏഴു തവണ മുഖാമുഖമെത്തിയപ്പോൾ ആറു തവണയും ജയിച്ചുകയറിയ ഫ്രിറ്റ്സിന് നിർണായക ഘട്ടത്തിൽ കാലിടറുമെന്ന തോന്നിച്ചെങ്കിലും, തിരിച്ചടിച്ച് താരം കളി പിടിച്ചു. ടിഫോയിക്ക് ഇതുവരെ ഫ്രിറ്റ്സിനെതിരെ ജയിക്കാനായത് 2016ൽ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിൽ മാത്രമാണ്.

English Summary:

Jannik Sinner To Face Taylor Fritz In US Open 2024 Final - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com