ADVERTISEMENT

കഴിഞ്ഞ ദിവസമാണ് പ്രൊജക്ട് ചർച്ച ചെയ്യാനെന്ന പേരിൽ വിളിച്ച് തന്നോട് അശ്ലീലം പറഞ്ഞ യുവാവിന്റെ വിഡിയോ അവതാരകയും നടിയുമായ ആര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ, സംഭവത്തിന്റെ വിഡിയോ പുറത്തു വിട്ടതല്ലാതെ ഇതിനെ പറ്റി കൂടുതൽ വിശദാംശങ്ങൾ ആര്യ വ്യക്തമാക്കിയിരുന്നില്ല. സംഭവത്തിൽ താൻ തൃക്കാക്കര പൊലീസിൽ പരാതി നൽകിയെന്നും ഫോൺ ചെയ്ത ആളെ കണ്ടുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും പറഞ്ഞിരിക്കുകയാണ് ആര്യ

‘വൈകിട്ട് ഏഴ് മണിയോടെ കമ്പനി നമ്പറിലേക്കായിരുന്നു കോള്‍ വന്നത്. വളരെ മാന്യമായിട്ടായിരുന്നു അയാളുടെ സംസാരം. ഇംഗ്ലീഷിലായിരുന്നു അയാള്‍ സംസാരിച്ച് തുടങ്ങിയത്. ഇത് ആര്യയുടെ നമ്പറാണോ എന്ന് ചോദിച്ചാണ് വിളിച്ച് തുടങ്ങിയത്. ആര്യയുമായി ഒരു പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണ് വിളിച്ചത്. എന്താണ് ആര്യയെ കോൺടാക്റ്റ് ചെയ്യാനുള്ള വഴി എന്നു പറഞ്ഞു. പഴ്സണൽ നമ്പർ ചോദിച്ചു. എന്നാൽ പഴ്സണൽ നമ്പർ തരാൻ പറ്റില്ലെന്ന് ഫോണെടുത്ത വിജി പറഞ്ഞു. കാര്യം പറഞ്ഞോളു, ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞു. 

arya-babu1
ആര്യ, Image Credits: Instagram/

താന്‍ ആര്യയുടെ വലിയ ഫാന്‍ ആണെന്ന് അയാള്‍ പറഞ്ഞു. അപ്പോഴേക്കും കോള്‍ ലൗഡ് സ്പീക്കറില്‍ ഇട്ടിരുന്നു. ഞാന്‍ ചിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി അയാൾ അശ്ലീല പ്രയോഗം നടത്തുകയായിരുന്നു. പെട്ടെന്ന് ഒരു ബലൂണ്‍ പൊട്ടിയ അവസ്ഥയായിരുന്നു. അത്രയും മാന്യമായി സംസാരിച്ചിരുന്ന മനുഷ്യന്റെ വായില്‍ നിന്നും ഇത് വീണപ്പോള്‍ സത്യം പറഞ്ഞാൽ ചിരി വന്നു.  

വലിയ പ്രായമുള്ള ആളൊന്നുമല്ല. മുപ്പതുകളിലാണ്. പിന്നീട് അയാള്‍ സംസാരം തുടങ്ങുകയായിരുന്നു. ആ വാചകം വിഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റിയില്ല. കാരണം ഇയാൾ ഇതു പറയുമെന്ന് ഞങ്ങൾ വിചാരിച്ചില്ല. അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തുടര്‍ന്ന് അയാള്‍ ആര്യയെ കിട്ടുമോ, ആര്യയെ വേണം എന്നൊക്കെ പറയാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ റെക്കോര്‍ഡ് ചെയ്യണമെന്ന് തോന്നി. പിന്നാലെയാണ് റെക്കോർഡ് ചെയ്തത്. 

കേസ് കൊടുക്കണം എന്നൊന്നും താല്‍പര്യമില്ല. അങ്ങനെ ചെയ്തതു കൊണ്ട് എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷയുമില്ല. ഇതിന് അപ്പുറം സംഭവിച്ചിട്ടും കേസ് കൊടുത്തിട്ട് ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ നമ്മുടെ സുഹൃത്തുക്കൾക്കെല്ലാം ഇത് കണ്ടിട്ട് ദേഷ്യം വന്നു. വിഡിയോ കണ്ടതോടെ അനൂപ് എന്നോട് പോലും ചോദിക്കാതെ സ്റ്റേഷനിൽ വിളിച്ച് കംപ്ലെയ്ന്റ് ചെയ്തു. പിന്നാലെയാണ് ഞാൻ കേസ് മെയില്‍ ചെയ്യുന്നത്. കേസിന് ശേഷം ഇയാളെ കണ്ടുപിടിക്കുമോ ഇയാളെന്റെ മുന്നിൽ വന്ന് സംസാരിക്കുമോ എന്നൊന്നും അറിയില്ല. 

arya-babu2
ആര്യ, Image Credits: Instagram/

തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയിട്ടുണ്ട്. വിശദമായി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇതൊരു ഇന്റര്‍നെറ്റ് കോള്‍ ആണെന്നാണ് പൊലീസ് അറിയിച്ചത്. എന്തോ അസുഖമുള്ള വ്യക്തിയാണ് ഇത്, ഇതുപോലെ കുറേ ആളുകളുണ്ടാകാം. ഇയാള്‍ തന്നെ ഈ സമയത്ത് വേറെ ആരെയെങ്കിലും വിളിച്ച് ഇതുപോലെ മോശമായി സംസാരിക്കുന്നുണ്ടാകും. ഇതൊരു മാനസിക പ്രശ്‌നമാണ്. ഇതിന് ചികിത്സയാണ് വേണ്ടത്. ആരാണ് ഇത് ചെയ്യുന്നത് എന്ന് അറിയാൻ എനിക്കൊരു ആകാംഷയുണ്ട്.  കേസിന്റെ എല്ലാ വിവരങ്ങളും നിങ്ങളുമായി പങ്കുവെക്കും. ആരാണ് ഇത് ചെയ്തതെന്ന് കണ്ടുപിടിക്കും എന്നു തന്നെയാണ് പ്രതീക്ഷ’. ആര്യ വിഡിയോയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com