ADVERTISEMENT

മകളുടെ വിവാഹ ചടങ്ങിനിടെ ഡാൻസ് കളിച്ച് വൈറലായ 'സന്തൂർ ഡാഡി'യാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ താരം. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ലാലുവും മക്കളായ ദേവികയും അനാമികയുമാണ് വൈറൽ വിഡിയോയിലെ താരങ്ങൾ. മുത്തമകൾ ദേവികയുടെ വിവാഹ ചടങ്ങിൽ ‘മുക്കാല മുക്കാബല’ എന്ന സിനിമാ ഗാനത്തിന് മക്കൾ നൃത്തം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വേദിയിലേക്കു കയറി വന്ന ലാലു അവർക്കൊപ്പം ചുവടുവെച്ച് കാണികളുടെ മനം കവരുകയായിരുന്നു.

വിഡിയോ വൈറലായതോടെ ഇത് അച്ഛൻ തന്നെയാണോ അതോ കല്യാണ ചെറുക്കനാണോ വധുവിന്റെ അനുജനാണോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ. താൻ വധുവിന്റെ അച്ഛൻ തന്നെയാണെന്നും പണ്ട് താനൊരു ഡാൻസറായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ലാലു. ഇരുപത്തി മൂന്നാമത്തെ വയസ്സിൽ വിവാഹിതനായ ലാലുവിന് ഇപ്പോൾ 46 ആണ് പ്രായം. ചെറുപ്പത്തിലെ വിവാഹം ചെയ്തതുകൊണ്ടാണ് ഇപ്പോൾ സന്തൂർ ഡാഡിയാകേണ്ടി വന്നതെന്ന് ലാലു പറയുന്നു. 

ഡാൻസറായിരുന്ന ലാലു ഡാൻസ്  നിർത്തിയിട്ട് 18 വർഷമായി. ഇപ്പോൾ പെയിന്റിങ് തൊഴിലാളിയാണ്. മുൻപ് കലാഭവൻ മണിക്കൊപ്പവും നാദിർഷായ്ക്കൊപ്പവുമെല്ലാം ന‍ൃത്തം ചെയ്തിട്ടുണ്ട്. അറന്നൂറിലധികം വേദികളിൽ ന‍ൃത്തം ചെയ്തിട്ടുണ്ട്. ട്രൂപ്പിൽ തന്റെ വലം കയ്യും ആത്മാർഥ സുഹൃത്തുമായിരുന്നയാളുടെ മരണത്തോടെയാണ് ഇനി ഡാൻസ് ചെയ്യില്ല എന്ന തീരുമാനമെടുത്തത്. പക്ഷേ, മക്കളെയും മരുമക്കളെയും നൃത്തം പരിശീലിപ്പിക്കാറുണ്ട്. 

santhoor-dadi
മക്കൾ ദേവികയ്ക്കും അനാമികയ്ക്കും ഒപ്പം ലാലു

18 വർഷത്തിനു ശേഷം ആദ്യമായാണ് വിണ്ടുമൊരു വേദിയിൽ ലാലു പ്രത്യക്ഷപ്പെടുന്നത്. തന്റെ വിവാഹത്തിന് അച്ഛനൊപ്പം ന‍ൃത്തം ചെയ്യണമെന്നുള്ള മകളുടെ ആഗ്രഹത്തിനു വഴങ്ങുകയായിരുന്നു. ഡാൻസ് പ്രാക്ടീസ് ചെയ്തു കളിച്ചതല്ല, തനിക്കു തോന്നിയ സ്റ്റെപ്പിട്ട് കളിച്ചു അത് സിങ്കായി പോയതാണെന്ന് ലാലു പറയുന്നു. അത് ഒടുവിൽ വൈറലാകുകയും ചെയ്തു.

വർഷങ്ങൾക്കു ശേഷം ലാലുവിനെ ഡാൻസ് കളിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ബന്ധുക്കൾ. ഏറ്റവും സന്തോഷമായത് ലാലുവിന്റെ അമ്മയ്ക്കു തന്നെയാണ്. 

'പണ്ട് താൻ ഫയർ ഡാൻസ് കളിക്കാനും ട്യൂബ് പൊട്ടിച്ചു കൊണ്ടുള്ള അഭ്യാസങ്ങൾ കാണിക്കാനുമൊക്കെ പോകുമായിരുന്നു.  അതു കണ്ട് അമ്മ കരയുമായിരുന്നു പക്ഷേ ഇപ്പോൾ അമ്മയ്ക്കും ഭയങ്കര സന്തോഷമായി' ലാലു പറയുന്നു.

മക്കളുമായി ഒരു ടീമുണ്ടാക്കി ഇനി പഴയതുപോലെ ഡാൻസ് തുടരാനാണ് ലാലുവിന്റെ തീരുമാനം. അച്ഛനെ പഴയതുപോലെ ഒരു സൂപ്പർ ഡാൻസറാക്കി തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ദേവികയും അനാമികയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com