ADVERTISEMENT

‘ജീവിക്കാൻ പണം വേണം. അല്ലാതെ ഇഷ്ടം മാത്രം നോക്കി നിന്നാൽ ഒന്നും നടക്കില്ല’. ജീവിതം അങ്ങനെയാണ്. ഒരിക്കലും നമ്മൾക്കിഷ്ടമുള്ള വഴിയിലൂടെയായിരിക്കില്ല സഞ്ചാരം. എന്നാൽ സ്വന്തം ജീവിതയാത്രയിൽ എങ്ങോട്ടൊക്കെ സ്റ്റിയറിങ് തിരിക്കണമെന്നു നമുക്കു തീരുമാനിക്കാം. ഇഷ്ടമുള്ള വഴിയടഞ്ഞാല്‍ അതിലും മനോഹരമായ മറ്റൊരു വഴി തെളിഞ്ഞുവരുമെന്ന് സ്വന്തം ജീവിതം കൊണ്ടു കാണിച്ചു തരികയാണ് തിരുവനന്തപുരം സ്വദേശിയായ സ്വാതി എന്ന മീനാക്ഷി. സംഗീതാധ്യാപികയാവാൻ ശ്രമിച്ച മീനാക്ഷിയിന്നു താളം പിടിക്കുന്നതു കൈകളിലല്ല, വാഹനങ്ങളുടെ സ്റ്റിയറിങ്ങിലാണ്. കോവിഡ് കാലം സംഗീതാധ്യാപികയെന്ന ജോലി നഷ്ടമാക്കിയപ്പോൾ തളർന്നിരിക്കാൻ തയാറായിരുന്നില്ല മീനാക്ഷി. ജീവിക്കാനും കുടുംബം നോക്കാനും പണം കൂടിയേ തീരു എന്നുകൂടി മനസ്സിലായതോടെ, മറ്റൊരു ഇഷ്ടമായ ഡ്രൈവിങ്ങിനെ അവൾ ജീവിതത്തിനൊപ്പം ചേർത്തു. കേരളത്തിൽ പ്രൈവറ്റ് ബസ് ഓടിച്ചു തുടങ്ങിയ മീനാക്ഷി പക്ഷേ, ഇന്ന് ഇന്റർനാഷനലാണ്. ജർമനിയിലെ ഇന്ത്യക്കാരിയായ ആദ്യ വനിതാഡ്രൈവറാണ് മീനാക്ഷി. ജീവിതത്തെ പറ്റിയും ഡ്രൈവിങ് ജോലിയെ പറ്റിയും മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുകയാണ് മീനാക്ഷി. 

സംഗീതാധ്യാപികയാകാൻ കൊതിച്ചു, ഡ്രൈവറായി
ഡ്രൈവിങ് എന്റെ പ്രഫഷനാകുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. സംഗീതമായിരുന്നു എനിക്കെല്ലാം. ഒരു സംഗീതകുടുംബമായിരുന്നു. അച്ഛൻ ഒരു ബാലൈ ആർട്ടിസ്റ്റ് കൂടിയായിരുന്നു. ഒരു കലാകുടുംബത്തിൽ ജനിച്ച ഞാനും സ്വാഭാവികമായും കലയുടെ പുറകെയായിരുന്നു. മ്യൂസിക്കാണ് പഠിച്ചത്. ആദ്യം ജോലി ചെയ്തതും സംഗീത അധ്യാപികയായാണ്. പക്ഷേ, കുഞ്ഞുനാൾ മുതൽ വണ്ടി ഓടിക്കാൻ ഏറെ ഇഷ്ടമായിരുന്നു. ഒരു ഡ്രൈവറാകുമെന്ന് അന്നൊന്നും ചിന്തിച്ചതേയില്ല. 

കോവിഡ് കാലമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ആറ്റിങ്ങലിലെ രണ്ടു മൂന്ന് സ്കൂളുകളിൽ സംഗീത അധ്യാപികയായി ജോലി ചെയ്തിരുന്നു. കോവിഡിന് ശേഷം പല സ്കൂളുകളിലും ശമ്പളത്തിന്റെ പ്രശ്നം വന്നപ്പോൾ അവർ ആദ്യം ഇല്ലാതാക്കിയത് മ്യൂസിക്ക് അധ്യാപികയുടെ തസ്തികയായിരുന്നു. കോവിഡ്കാലത്ത് ജോലി പോയി, വരുമാനം നിലച്ചു. പ്രതിസന്ധിയിലായി. ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചിരുന്നപ്പോഴാണ് ഡ്രൈവിങ് എന്ന ഇഷ്ടം മനസ്സിലേക്ക് ഓടിയെത്തിയത്. അങ്ങനെ ഞാൻ ഡ്രൈവർ കുപ്പായമണിഞ്ഞു. പ്രൈവറ്റ് ബസിലെ ഡ്രൈവറായാണ് ആദ്യം ജോലി ചെയ്തത്. 

meenakshi-driver1
മീനാക്ഷി

ആറ്റിങ്ങൽ– കല്ലമ്പലം– വർക്കല റൂട്ടിൽ ഓടുന്ന സൂര്യ ബസിലാണ് ഡ്രൈവറായി പയറ്റിത്തെളിഞ്ഞത്. കുറച്ചുകാലം അവിടെ ജോലി ചെയ്തു. പിന്നീട് മാൾട്ടയിലെത്തി. അവിടെ പബ്ലിക് ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവറായി ജോലി ചെയ്തു. അവിടെ നിന്നാണ് ജർമനിയിലേക്ക് എത്തുന്നത്. ഇന്ന് ജർമനിയിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ഡ്രൈവറാണ് ഞാൻ. 

അന്ന് ജോലി വിട്ട് സംഗീതം പഠിക്കാൻ പോയി, പക്ഷേ...
കുടുംബത്തിൽ പാട്ടുപാടുന്ന ആളുകളുള്ളതു കൊണ്ട് എനിക്കും പാട്ടിനോട് വലിയ ഇഷ്ടമായിരുന്നു. ജീവിക്കാനുള്ള വരുമാനത്തിനു വേണ്ടിയാണ് ഡ്രൈവർ ജോലിയിലേക്ക് എത്തുന്നത്. എന്നാൽ ഇതിനെല്ലാം മുമ്പ് ഞാൻ കെഎസ്ആർടിസി ബസിൽ കുറച്ചുകാലം കണ്ടക്ടറായി ജോലി ചെയ്തിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് അന്ന് ജോലി കിട്ടിയത്. എന്നാൽ കുറച്ചു കാലത്തിനു ശേഷം ആറ്റിങ്ങൽ ഡിപ്പോയിൽ പിഎസ്‍സി വഴി നിയമനം ലഭിച്ചു. എന്നാൽ അന്ന് ഞാൻ ആ ജോലിക്ക് പോയില്ല. അന്ന് സംഗീതമായിരുന്നു ഏറെ ഇഷ്ടം. അങ്ങനെ, നല്ലൊരു അവസരം പാഴാക്കി ഞാൻ സ്വാതിതിരുനാൾ സംഗീത കോളജിൽ ബിരുദത്തിന് ചേർന്നു. വീട്ടിൽനിന്ന് ഒരുപാട് പ്രശ്നമുണ്ടായിരുന്നു. ഒരു സര്‍ക്കാർ ജോലി ഉപേക്ഷിച്ചു പഠിക്കാൻ പോയതിന് വീട്ടുകാർ ഒരുപാട് വഴക്ക് പറഞ്ഞിരുന്നു. എന്നാൽ ബിരുദത്തിന് സെക്കൻഡ് റാങ്കോടെ പാസായപ്പോൾ അതെല്ലാം തീർന്നു. പക്ഷേ, അന്ന് ആ ജോലി ഉപേക്ഷിച്ച ഞാൻ വീണ്ടും അവിടെത്തന്നെയെത്തി. 

സംഗീതാധ്യാപിക മാത്രമല്ല, അച്ഛന്റെ മരണ ശേഷം പല ജോലികളും ചെയ്തു. ഫിറ്റ്നസ് ട്രെയിനർ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്. അത് ഫിറ്റ്നസ് ട്രെയിനിങ് പഠിച്ചതു കൊണ്ടൊന്നുമല്ല. ഒരു ജിമ്മിൽ ട്രെയിനറിന്റെ ആവശ്യമുണ്ടെന്ന് കേട്ടപ്പോൾ യൂട്യൂബ് നോക്കിയാണ് പലതും പഠിച്ചത്. അവിടെ ജോലി ചെയ്യാൻ തുടങ്ങിയതിനു ശേഷമാണ് ഫിറ്റ്നസ് കോഴ്സ് പഠിച്ചത്. 

ആംബുലൻസ് ഡ്രൈവറാകാനായിരുന്നു ഇഷ്ടം
തിരുവനന്തപുരം– ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലെ ആദ്യ ഡ്രൈവറായിരുന്നു എന്റെ അമ്മയുടെ അച്ഛൻ. അപ്പൂപ്പനാണ് ശരിക്കും എന്റെയുള്ളിൽ ഡ്രൈവിങ് എന്ന മോഹം ഉണ്ടാക്കിയെടുത്തത്. അന്നൊക്കെ അപ്പൂപ്പൻ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒരുപാട് കഥകൾ പറഞ്ഞു തരുമായിരുന്നു. പല കഥകളും കേട്ടുകേട്ടാണ് എനിക്കും ഡ്രൈവറാകണം എന്ന ആഗ്രഹം തോന്നിയത്. കുട്ടിക്കാലത്തൊക്കെ ബസിലൊക്കെ പോകുമ്പോൾ ഡ്രൈവർമാരെത്തന്നെ നോക്കിയിരിക്കുമായിരുന്നു. അവർ വണ്ടിയോടിക്കുന്ന രീതിയും ആ സ്റ്റൈലുമൊക്കെ കൗതുകത്തോടെ നോക്കി നിന്നിരുന്നു. എന്താവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ ആംബുലൻസ് ഡ്രൈവറാകണം എന്നായിരുന്നു പറഞ്ഞിരുന്നത്. 

meenakshi-driver2
മീനാക്ഷി

ഡ്രൈവറായ പെൺകുട്ടി എന്ന പേരിൽ നാട്ടിൽ വൈറലാകാൻ വേണ്ടിയല്ല ഞാൻ ഈ പ്രഫഷൻ തിരഞ്ഞെടുത്തത്. സാഹസികത കാണിക്കണമെന്നും ആഗ്രഹമില്ലായിരുന്നു. ജീവിക്കാൻ പൈസ തന്നെ വേണം. അതിന് മാന്യമായ ഒരു ജോലിയും വേണം. ഏറെ ഇഷ്ടമുള്ള ജോലികളില്‍ ഒന്ന് എനിക്ക് നഷ്ടപ്പെട്ടു. പിന്നെ അടുത്ത അറിയാവുന്ന ജോലി ചെയ്യാം എന്നാണ് ചിന്തിച്ചത്. അങ്ങനെയാണ് വളയം പിടിച്ച് തുടങ്ങിയത്. 

പ്രൈവറ്റ് ബസിൽ പോകുന്ന സമയത്ത് മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്നു. അതൊരിക്കലും ഡ്രൈവർ എന്ന ജോലി മോശമായതു കൊണ്ടല്ല. മറ്റുള്ളവർ എന്തു വിചാരിക്കും എന്നൊരു തോന്നൽ അന്ന് മനസ്സിൽ കയറിക്കൂടിയിരുന്നു. അതുകൊണ്ട് പലപ്പോഴും മാസ്ക് ഉപയോഗിച്ചായിരുന്നു ബസ് ഓടിച്ചത്. നാട്ടിൽ പ്രൈവറ്റ് ബസ് ഓടിക്കുന്ന സമയത്ത് പല ആളുകളും കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. പലരും കളിയാക്കിയിട്ടുമുണ്ട്. നേരിട്ടും അല്ലാതെയും കളിയാക്കി പറഞ്ഞവരുണ്ട്. പക്ഷേ ചുമ്മാതിരുന്നപ്പോൾ ഒരു ദിവസം ഞാൻ സമൂഹ മാധ്യമത്തില്‍ ഒരു റീൽ പോസ്റ്റ് ചെയ്തു. മനസ്സില്‍ കൂട്ടിവച്ച ഒരുപാട് മാനസിക സംഘർഷങ്ങൾ അവസാനിച്ചത് അന്നായിരുന്നു. ഞാൻ അപ്‍ലോഡ് ചെയ്ത ആ റീൽ ‘ഞങ്ങൾ ആറ്റിങ്ങൽക്കാരാ’ എന്ന ഗ്രൂപ്പിൽ അവർ ഷെയർ ചെയ്തു. അങ്ങനെയാണ് ഈ നാട്ടിൽ ഇങ്ങനൊരു ഡ്രൈവറുണ്ടെന്ന് പലരും അറിഞ്ഞത്. അന്നുമുതൽ പലരും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. സംഗീത മേഖലയിൽ എന്തെങ്കിലുമൊക്കെ ആവണം, ആരെങ്കിലുമൊക്കെ അറിയണം എന്നാഗ്രഹിച്ച എനിക്ക് പക്ഷേ, ആ മേഖലയിൽ ഒന്നുമാവാൻ കഴിഞ്ഞില്ല. പക്ഷേ, ഒരു ഡ്രൈവറായ എന്നെ പലരും അറിഞ്ഞു, അഭിനന്ദിച്ചു.  

സ്വപ്നവും ആഗ്രഹലും കഠിനാധ്വാനവും മുതൽക്കൂട്ടാവണം
ഏതു ജോലിയും ചെയ്യാനുള്ള ആത്മവിശ്വാസവും കരുത്തുമുണ്ടെങ്കിൽ നമുക്കത് ചെയ്യാൻ പറ്റുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അല്ലാതെ ഇന്ന ജോലികൾ മാത്രമേ സ്ത്രീകൾ ചെയ്യാവൂ എന്നൊരിടത്തും പറഞ്ഞിട്ടില്ല. ധൈര്യമുണ്ടെങ്കിൽ ഏതൊരു സ്ത്രീക്കും നല്ല രീതിയിൽ ജോലി ചെയ്ത് അത്യാവശ്യ വരുമാനം ഉണ്ടാക്കാൻ കഴിയും. അതിന്റെ ഒരുദാഹരണമാണ് ഞാൻ. ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾക്ക് പലയിടത്തും മുൻഗണനയുണ്ട്. ‌അതൊരു നല്ല കാര്യം തന്നെയാണ്. കുടുംബത്തിന് വേണ്ടി സ്ത്രീയും പുരുഷനും ഒരുപോലെ പ്രവർത്തിക്കണം. 

ഒരു ജോലിയുമില്ലാതെ, സമ്പാദ്യം ഇല്ലാതെ ജീവിക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം. എന്റെ അമ്മ. കയ്യിൽ പണമില്ലാത്തതുകൊണ്ട് അമ്മ അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രയാണെന്നു ഞാൻ കണ്ടതാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലും ഒരു ജോലി നേടണം എന്നത് എന്റെ വാശിയായിരുന്നു. എന്റെ അമ്മയെപ്പോലെ എവിടെയെല്ലാം എത്രയെത്ര അമ്മമാർ ഉണ്ടാവും. ഇനി ആർക്കും അത്തരത്തിലൊരു അനുഭവമില്ലാതിരിക്കാൻ വേണം ശ്രമങ്ങൾ. 

‌‌നാട്ടിലേക്കാളും എളുപ്പമാണ് ജർമനിയിൽ ഡ്രൈവിങ്
ആദ്യം ദുബായിൽ ആർടിഎയിൽ (റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി) ജോലി ചെയ്യാനാണ് തീരുമാനിച്ചത്. അവിടെ പോയെങ്കിലും സ്ത്രീകളെ ജോലിക്കെടുക്കുന്നില്ലെന്നാണ് അറിഞ്ഞത്. പിന്നീടാണ് മാൾട്ടയിലേക്ക് പോകുന്നത്. അവിടെനിന്നു ജർമനിയിലേക്കും. മാൾട്ടയിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ഡ്രൈവർ ഞാനായിരുന്നു. അതിനുശേഷം ഇപ്പോൾ ജർമനിയിലെയും.

meenakshi-driver3
മീനാക്ഷി

മാൾട്ടയെ അപേക്ഷിച്ച് ജർമനിയിൽ ഡ്രൈവിങ് വളരെ എളുപ്പമാണ്. എന്നാൽ സ്ത്രീകളെ സംബന്ധിച്ച് ഇതൽപം ശ്രമകരമായ ജോലിയാണ്. ടോയ്‍ലറ്റ് ഫെസിലിറ്റി തന്നെയാണ് അതിൽ ഏറ്റവും വലുത്. യൂറോപ്യൻ രാജ്യങ്ങളിൽ ടോയ്‍ലറ്റ് ഫെസിലിറ്റി വളരെ കുറവാണ്. അതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും അത്യാവശ്യം ഘട്ടങ്ങളിൽ ബാത്ത്റൂമിൽ പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ജർമനിയിൽ വന്നിട്ട് ഇപ്പോൾ ആറുമാസം കഴിഞ്ഞു. നാട്ടിൽ വണ്ടിയോടിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ജർമനിയിൽ വാഹനമോടിക്കുന്നതാണ്. പ്രധാന കാരണം ട്രാഫിക്ക് തന്നെയാണ്. ജർമനിയിൽ ഒരു ഗ്രാമപ്രദേശത്താണ് ഞാൻ ജോലിചെയ്യുന്നത്. അതുകൊണ്ട് സമാധാനപരമായി ജോലി ചെയ്യാൻ സാധിക്കുന്നുണ്ട്. 

എപ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് ഡ്രൈവിങ്. കാരണം നമ്മളെ വിശ്വസിച്ച് ഒരുപാട് യാത്രക്കാർ ബസിൽ ഉണ്ടാകും. അവരെ കൃത്യമായി സ്ഥലങ്ങളിലത്തിക്കേണ്ടത് ഡ്രൈവറുടെ ജോലിയാണ്. 

ഒരുതരത്തിൽ പറഞ്ഞാൽ ബസിൽ കയറുമ്പോൾ മുതൽ യാത്രക്കാരുടെ ദൈവമാണ് ഞങ്ങളൊക്കെ. പലപ്പോഴും കൃത്യമായി സ്ഥലത്തെത്തിച്ചതിന് പലരും നന്ദി പറയാറുണ്ട്. അതു കേൾക്കുമ്പോൾ വളരെ സന്തോഷമാണ്. ഇവിടെ വന്നതിന് ശേഷം ലഭിച്ച ഏറെ സന്തോഷകരമായ കാര്യവും യാത്രക്കാരുടെ ഈ പെരുമാറ്റമാണ്. മറ്റൊരു ഇന്ത്യൻ വനിതാ ഡ്രൈവറില്ലാത്തതിനാൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന എനിക്ക് ഇതെല്ലാം വലിയ സന്തോഷമാണ്. 

വാഹനങ്ങളോടൊപ്പമുള്ള യാത്രയിലാണ് ഇപ്പോഴും മീനാക്ഷി. ഭർത്താവ് ദുബായിലാണ് ജോലി ചെയ്യുന്നത്. ഒരു മകളുണ്ട്. 

English Summary:

Meet Meenakshi, the First Indian Woman Bus Driver in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com