ADVERTISEMENT

ഒരു യുദ്ധവും മനുഷ്യരാശിക്ക് ഗുണകരമായി തീർന്ന ചരിത്രമില്ല. ദാരിദ്ര്യവും ആക്രമണങ്ങളും മരണങ്ങളും രോഗങ്ങളും മാത്രമായി എല്ലാ സ്വപ്നങ്ങളും ആശകളും നശിച്ച് കൈക്കുമ്പിളിൽ നിന്ന് ജീവിതം ചോർന്നു പോകുന്നത് നിസഹായരായി കണ്ടു നിൽക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് ജനങ്ങളെ ഓരോ യുദ്ധഭൂമിയിലും കാണാം. വീടും നാടും വിട്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ടെന്റുകളിൽ ഏതു നിമിഷവും മരണമെത്തുന്നതും കാത്ത് കഴിയേണ്ടി വരുന്നവർ.  ഈ കെടുതികളുടെയെല്ലാം ഏറ്റവും ഭീകരമുഖം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഗാസയിലെ സ്ഥിതിയും വ്യത്യസ്തമല്ല. വൈദ്യസഹായമില്ലാതെ പ്രസവിക്കേണ്ടിവരുന്ന അമ്മമാരുടെ ഭയങ്ങൾക്കും ആഹാരം പോലുമില്ലാതെ അസുഖം ബാധിച്ച് നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ ദുരിതങ്ങൾക്കും ഇവിടെ അവസാനമില്ല.

PALESTINIAN-ISRAEL-CONFLICT
കുഞ്ഞുമായി അഭയാർഥി ക്യാംപിലേക്ക് നീങ്ങുന്ന സ്ത്രീകൾ∙ ചിത്രം: എഎഫ്പി

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം വരും ആഴ്ചകളിലും മാസങ്ങളിലുമായി ഗാസയിൽ 5500ൽ പരം ഗർഭിണികളാണ് പ്രസവത്തിലേയ്ക്ക് കടക്കാൻ തയാറെടുക്കുന്നത്. ഏറ്റവുമധികം പരിചരണവും ശ്രദ്ധയും പോഷകാഹാരവും ലഭിക്കേണ്ട ഈ സമയത്ത് ജീവൻ നിലനിർത്താൻ പലയിടങ്ങളിലേക്കു മാറി താമസിച്ചും  ഭക്ഷണവും വെള്ളവും തേടി അലയുകയുമാണ് ഇവരുടെ ജീവിതങ്ങൾ. ഗർഭിണികളിൽ 95 ശതമാനത്തിനും കഴിക്കാൻ വേണ്ടത്ര ആഹാരം ലഭിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ആക്രമണങ്ങളിൽ സാരമായി പരിക്കേറ്റവർക്കു പോലും വേണ്ട ചികിത്സ ഒരുക്കാൻ സാധിക്കാതെ വരുന്നതുമൂലം ആശുപത്രികളിൽ ഗർഭിണികൾക്കു പരിചരണവും പ്രസവ സഹായവും നൽകാനാകാത്ത അവസ്ഥ. 

അഭയം തേടി: ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ കരയാക്രമണം ശക്തമാക്കിയതോടെ കുട്ടികളുമായി റഫയിലേക്ക് പലായനം ചെയ്യുന്നവർ. ചിത്രം: റോയിട്ടേഴ്സ്
അഭയം തേടി: ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ കരയാക്രമണം ശക്തമാക്കിയതോടെ കുട്ടികളുമായി റഫയിലേക്ക് പലായനം ചെയ്യുന്നവർ. ചിത്രം: റോയിട്ടേഴ്സ്

ഏതെങ്കിലും സാഹചര്യത്തിൽ ആശുപത്രിയിൽ പ്രസവം നടന്നാൽ  ഒരു ദിവസം പോലും തങ്ങാനാവാതെ തിരികെ മടങ്ങണം. കഴിഞ്ഞ 9 മാസങ്ങൾക്കിടയിൽ ഗാസയിൽ 50,000 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ടെന്ന് ‘സേവ് ദ ചിൽഡ്രൻ’ എന്ന സംഘടന പറയുന്നു. അടിക്കടി  ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ട അവസ്ഥയുള്ളതിനാൽ യാത്രാമധ്യേ പ്രസവം നടക്കുമോ എന്ന ആശങ്കയിലാണ് ഗർഭിണികൾ. ഇതുമൂലം പലരും സ്വയം പ്രസവം വേഗത്തിലാക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. പ്രായം എത്താതെയുള്ള ജനനങ്ങൾ ഗാസയിൽ ഇന്ന് പുതുമയല്ല.

ഇത്തരത്തിൽ മാസം തികയാതെ ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്നു കുഞ്ഞുങ്ങളുമായി ടെന്റിൽ കഴിയുന്ന ഒരമ്മയാണ് യസ്മീൻ ഖുവെയ്റ്റർ. യുദ്ധം ആരംഭിക്കുന്നതിന് ദിവസങ്ങൾക്കു മുൻപു മാത്രമാണ് താൻ ഗർഭിണിയാണെന്ന വിവരം യസ്മീൻ അറിഞ്ഞത്. അഭയാർഥി ടെന്റുകളിൽ മാറിമാറി താമസിക്കുന്നതിനിടെ പലപ്പോഴും വൈദ്യസഹായം തേടേണ്ടി വന്നെങ്കിലും ആശുപത്രികളിൽ മരുന്നുകൾ പോലും ലഭ്യമായിരുന്നില്ല. ഒടുവിൽ ഏഴാം മാസത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ശസ്ത്രക്രിയയിലൂടെയാണ്  കുഞ്ഞുങ്ങളെ പുറത്തെടുത്തത്. രക്തസ്രാവം തടയാൻ വേണ്ടത്ര മരുന്നുകൾ ലഭിക്കാത്ത സാഹചര്യവും നേരിടേണ്ടി വന്നു. അങ്ങേയറ്റം ഗുരുതരമായ ഈ ആരോഗ്യപ്രശ്നം നേരിടുമ്പോഴും മാസം തികയാതെ ജന്മം നൽകിയ മൂന്ന് കുഞ്ഞുങ്ങളുമായി ടെന്റിൽ കഴിയുകയാണ് യസ്മീൻ. ഇത് ഒരാളുടെ മാത്രം കഥയല്ല. ഇതിലും ഭീകരമായ സാഹചര്യങ്ങൾ നേരിടുന്ന പതിനായിരക്കണക്കിന് അമ്മമാരെ അഭയാർഥി ടെന്റുകളിൽ കാണാം.

ആഹാരമോ വെള്ളമോ വൈദ്യുതിയോ ലഭ്യമല്ലാത്തതിനു പുറമേ വ്യക്തി ശുചിത്വം കാത്തുസൂക്ഷിക്കാൻ പോലും സാധിക്കാത്തതാണ് സ്ത്രീകളും കുട്ടികളും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. ക്ലീനിങ് ഉത്പന്നങ്ങൾ കിട്ടാക്കനിയാണ്.  ആഴ്ചകളായി മക്കളുടെ ശരീരം വൃത്തിയാക്കാനാവാതെ വിഷമിക്കുന്ന അമ്മമാരുമുണ്ട്. ഇതുമൂലം കുഞ്ഞുങ്ങൾക്കിടയിൽ ഗുരുതര ത്വക്ക് രോഗങ്ങൾ പടർന്നു പിടിക്കുന്നു. മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ വെറും മണൽ കുട്ടികളുടെ ദേഹത്ത് ഉരച്ച് അഴുക്ക് നീക്കം ചെയ്യുകയാണ് ഇവിടുത്തെ അമ്മമാർ. അതിനുശേഷം ശരീരം കഴുകാൻ കടൽ ജലവും ഉപയോഗിക്കും. മലമൂത്ര വിസർജനത്തിന് പൊതുസ്ഥലങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ നിർബന്ധിതരായതോടെ ഈ മണൽ പോലും മലിനമാണെന്നതാണ് ഭയാനകമായ വസ്തുത.

PALESTINIAN-ISRAEL-CONFLICT
പലസ്തീൻ വനിതകൾ∙ ചിത്രം: എഎഫ്പി

വസൂരി ബാധിച്ച മകൻ വേദനിച്ചു നിലവിളിക്കുമ്പോഴും ഒരു സഹായവും നൽകാനാവാതെ കണ്ടു നിൽക്കേണ്ടി വന്നത് നൂറാവർത്തി മരിച്ചതിന്റെ വേദനയാണ് നൽകിയത് എന്ന് ഒരമ്മയുടെ വാക്കുകൾ. രോഗത്തിൽ നിന്നും മുക്തി നേടിയ മകന് ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകരുത്  എന്ന് തീരുമാനിച്ചാണ് ശരീരം ശുചിയാക്കാൻ വെറും മണലിനെ ആശ്രയിച്ചത്. കുളിക്കാൻ മാത്രമല്ല പാത്രം കഴുകുന്നതിനു മണലാണ് ഇവിടെ സ്ത്രീകൾ ഉപയോഗിക്കുന്നത്.  വ്യക്തി ശുചിത്വം കാത്തുസൂക്ഷിക്കാനുള്ള ഉത്പന്നങ്ങൾ ലഭ്യമല്ലാത്തതുമൂലം നൂറുകണക്കിന് മാരക രോഗങ്ങൾ അഭയാർത്ഥികൾക്കിടയിൽ പടർന്നു പിടിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയും ഗാസയിലെ മെഡിക്കൽ സംഘടനകളും സ്ഥിരീകരിക്കുന്നു.

താൽക്കാലിക പരിഹാരം എന്ന നിലയിൽ പ്രാദേശികമായി നിർമിക്കപ്പെടുന്ന ക്ലീനിങ് വസ്തുക്കൾ കൈയിലെ അവസാന സമ്പാദ്യവും നൽകി വാങ്ങുന്നവരുമുണ്ട്. എന്നാൽ ഗുണനിലവാരമില്ലാത്ത ഇത്തരം വസ്തുക്കളുടെ ഉപയോഗം അപകട ഭീതി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ആർത്തവ കാലത്ത് ശുചിത്വമില്ലാത്ത സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരുന്നതാണ് സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന മറ്റൊരു വലിയ ഭീഷണി. പാഡുകൾ ലഭിക്കാറില്ല. പഴയ വസ്ത്രങ്ങളും ടവ്വലുകളും എന്തിനേറെ താമസിക്കുന്ന ടെന്റുകളുടെ വശങ്ങൾ മുറിച്ചെടുത്തു വരെ പാഡിനു പകരം ഇവർക്ക് ഉപയോഗിക്കേണ്ടിവരുന്നു. വെള്ളമോ ടോയ്‌ലറ്റോ ഉപയോഗിക്കാനാവാത്ത സാഹചര്യമുള്ളതിനാൽ ആർത്തവം ഉണ്ടാകാതിരിക്കാനുള്ള ഗുളികകൾ വാങ്ങി കഴിക്കുന്നവരും ഏറെയാണ്.

English Summary:

The Unseen Agony: Pregnant Women and Children in the Gaza Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com