ADVERTISEMENT

"അമ്മ വിട്ടുകളയില്ലെന്ന് അവനറിയാം. താൻ തിരികെ വീട്ടിലെത്തിയെന്ന് ഉറപ്പാക്കുംവരെ അമ്മ പോരാടുമെന്ന് അവൻ വിശ്വസിക്കുന്നുണ്ടാവും"– ഗാസയിലെ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട മകനുവേണ്ടി ഊണും ഉറക്കവുമില്ലാതെ പോരാടുന്ന ഈനവ് എന്ന അമ്മയുടെ വാക്കുകളാണിത്. അക്രമികൾ വീടിനുള്ളിലേയ്ക്ക് കടന്നുവരുന്നുണ്ടെന്നും കരയരുതെന്നും പറഞ്ഞുകൊണ്ടുള്ള മകന്റെ അവസാനത്തെ വാട്സാപ്പ് സന്ദേശം ലഭിച്ചത് ഇന്നലെ എന്നതുപോലെ ഈനവിന്റെ കാതുകളിലുണ്ട്. മകൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന് അറിയാം. അവനെ തിരികെ ലഭിക്കാൻ ഓരോ ശ്വാസത്തിലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഈനവ്. പക്ഷേ മകനെ തിരികെ ജീവനോടെ ലഭിക്കും എന്ന ഒരുറപ്പും പ്രത്യാശയും ഇവരിൽ അവശേഷിക്കുന്നില്ല.

മൂന്നു മക്കളെ തനിച്ചു വളർത്തിക്കൊണ്ടുവന്ന ഈനവ് ഇന്ന് ഹമാസ് ബന്ദികളാക്കിയവരെ തിരികെ നേടാനുള്ള പോരാട്ടങ്ങളുടെ നേതൃനിരയിലുണ്ട്. ബന്ദികളാക്കപ്പെട്ടവരിൽ 37 ഓളം പേരുടെ ശവശരീരമാണ് മടങ്ങിവന്നത്. മകനെ ആ അവസ്ഥയിൽ കാണുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തും മുൻപ് എന്ത് സഹിച്ചും അവനെ തിരിച്ചുകൊണ്ടുവരണമെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഈനവിന്റെ ജീവിതം. ഓരോ രാത്രിയും ഉറങ്ങാൻ കിടന്നാലും പോരാട്ടം ശക്തിപ്പെടുത്താനും മകനെ തിരികെ നേടാനും എന്തു ചെയ്യാനാവുമെന്ന് ചിന്ത മൂലം ഉറങ്ങാൻ സാധിക്കാറില്ല. ഓരോ ദിവസവും പുലരുന്നത് പേടി സ്വപ്നങ്ങളിലേക്കാണെന്നും ഈനവ് പറയുന്നു.

ഗാസയിലെ ദെയ്റൽ ബലാഹിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനരികിൽ ബന്ധുക്കൾ. ചിത്രം: റോയിട്ടേഴ്സ്
ഗാസയിലെ ദെയ്റൽ ബലാഹിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനരികിൽ ബന്ധുക്കൾ. ചിത്രം: റോയിട്ടേഴ്സ്

തിരികെ ലഭിക്കുമോ എന്നറിയാതെ ഉറ്റവർക്ക് വേണ്ടിയുള്ള കാത്തിരിപ്പും പോരാട്ടങ്ങളും നടത്തുന്ന ഇത്തരത്തിലുള്ള നൂറുകണക്കിന് സ്ത്രീകളെ ഗാസയിൽ കാണാം. ഹമാസ്- ഇസ്രയേൽ യുദ്ധത്തിന്റെ ഒന്നാം വാർഷികം കടന്നു പോകുമ്പോഴും ദുരിതക്കൊടുമുടിയിൽ തന്നെ തുടരുകയാണ് ഗാസയിലെ ജനങ്ങളുടെ ജീവിതം. പ്രത്യേകിച്ച് ഇവിടുത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിത സാഹചര്യങ്ങൾ സമാനതകളില്ലാത്ത വിധം ദുരിത പൂർണമാണ്. നാളെ എന്തെന്ന് അറിയാതെ, പ്രിയപ്പെട്ടവരെ ഓർത്ത് വേദനിച്ച്, ആരോഗ്യം നഷ്ടപ്പെട്ട്, വേണ്ടത്ര ഭക്ഷണം പോലും ഇല്ലാതെ അഭയാർത്ഥി കൂടാരങ്ങളിൽ കഴിച്ചുകൂട്ടുന്നവർ. പൂർണ ഗർഭിണികളായവരും പലവിധ രോഗങ്ങളുടെ പിടിയിൽ അകപ്പെട്ടവരും കൈക്കുഞ്ഞുങ്ങളുമായി കഴിയേണ്ടി വരുന്നവരും തട്ടിക്കൊണ്ടു പോകപ്പെട്ട ഭർത്താവിനെയും മക്കളെയും തേടി അലയുന്നവരും എല്ലാം ഇവരിലുണ്ട്.

ഒരുകാലത്ത് സുരക്ഷയും സന്തോഷവും നൽകിയിരുന്ന വീട് കണ്ണടച്ചു തുറക്കും മുൻപ് ബോംബാക്രമണത്തിൽ നാമാവശേഷമായതിനെ തുടർന്ന് എട്ടു മക്കളുമായി തെരുവിൽ കഴിയുന്ന നദ അബ്ദുൽസലാം എന്ന അമ്മയും ദുരന്തത്തിന്റെ നേർചിത്രമാണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടി സ്വസ്ഥമായി കഴിഞ്ഞിരുന്ന വീടും സ്വന്തമായി ഉണ്ടായിരുന്നതൊക്കെയും ഇവർക്ക് നഷ്ടപ്പെട്ടത് ഒറ്റ ദിവസം കൊണ്ടാണ്. "ഈ തെരുവിൽ ഒരു ടെന്റിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിയുകയാണ് ഇപ്പോൾ. വെള്ളമില്ല, വൈദ്യുതിയില്ല, ആഹാരമില്ല, ശുചിമുറികളില്ല, സ്വന്തമായി ഒന്നും അവശേഷിക്കുന്നില്ല. ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് ജീവിതം എത്തുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല " എന്ന് നദയുടെ വാക്കുകൾ.

PALESTINIAN-ISRAEL-CONFLICT

താൻ എന്താണെന്നോ എങ്ങനെയായിരുന്നു എന്നോ പോലും ഓർത്തെടുക്കാൻ കഴിയാത്ത വിധത്തിൽ മാനസികമായും ശാരീരികമായും തകർക്കപ്പെട്ടു എന്ന് നദ പറയുന്നു. വൈദ്യുതിയോ വെള്ളമോ ശുചിത്വ സംവിധാനങ്ങളോ ആഹാരമോ വസ്ത്രമോ എന്തിനേറെ സ്വകാര്യത പോലുമില്ലാതെ ജീവിക്കുകയാണ് ഇവർ. തന്റെ യഥാർഥ പ്രായത്തിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ഒറ്റ വർഷംകൊണ്ട് കൂടിയതായി നദയ്ക്ക് തോന്നുന്നുണ്ട്. അലമാര നിറയെ വസ്ത്രവും ഷെൽഫുകളിൽ ഭക്ഷണസാധനങ്ങളും തലചായ്ക്കാൻ നല്ല ഒരു വീടും ബാത്റൂമുകളുമൊക്കെ ഉണ്ടായിരുന്ന പഴയകാലം ഇനി ഒരിക്കലും യാഥാർഥ്യമാകില്ലെന്ന തിരിച്ചറിവിന്റെ നടുക്കം ഓരോ നിമിഷവും ഇവരെ വേട്ടയാടുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ വിശപ്പകറ്റാൻ പോലും ആവാതെ കണ്ണീരൊഴുക്കുന്ന നദയെ പോലെയുള്ള അമ്മമാരാണ് ഇവിടെയെങ്ങും.

"ജീവിതത്തിലെ അടിസ്ഥാന കാര്യങ്ങൾക്കു പോലും ഞങ്ങൾ കഷ്ടപ്പെടുകയാണ്. സ്ത്രീകളെന്ന നിലയിൽ സ്വകാര്യത തകർക്കപ്പെടുന്നു. പ്രിയപ്പെട്ടവരുടെ വിയോഗവും കുട്ടികളെക്കുറിച്ച് ഓർത്തുള്ള ഭയവും മാത്രമാണ് ഹൃദയത്തിൽ നിറയെ. സഹിക്കാവുന്നതിലുമപ്പുറം സഹിച്ചു കഴിഞ്ഞു. ഇതിനുമപ്പുറം ദുരിതം ഇനി ഞങ്ങൾക്ക് വേണ്ട "ബോംബാക്രമണത്തെ തുടർന്ന് കണ്ണു നഷ്ടപ്പെട്ട മറ്റൊരു അമ്മയുടെ വാക്കുകളാണിത്. യുദ്ധം എത്രയും വേഗം അവസാനിച്ച് തകർന്നടിഞ്ഞ നിലയിൽ ആണെങ്കിലും സ്വന്തം വീട്ടിലയ്ക്ക് മടങ്ങാനാവണമെന്ന ഒറ്റ പ്രാർഥനയാണ് ഇവരിൽ അവശേഷിക്കുന്നത്.

അരലക്ഷത്തിനടുത്ത് ഗർഭിണികളും ഒന്നര ലക്ഷത്തിനു മുകളിൽ മുലയൂട്ടുന്ന അമ്മമാരും ഗാസയിലുണ്ടെന്നാണ് കണക്ക്. ബോംബ് വീഴുന്ന ശബ്ദം തുടരെ തുടരെ കേൾക്കുമ്പോഴൊക്കെ ഓടി രക്ഷപ്പെടാൻ പോലുമാവാതെ ഭയത്തിന്റെ മുൾമുനയിൽ കഴിയുന്ന അവസ്ഥയാണ് പൂർണഗർഭിണിയായ ഒരു യുവതി പങ്കുവയ്ക്കുന്നത്. ശുചിത്വ സംവിധാനങ്ങൾ തീരെ ഇല്ലാത്ത ഷെൽട്ടറുകളിൽ അഭയാർത്ഥികളുടെ എണ്ണം വർധിച്ചുവരുന്നു. രോഗം വരുമെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടും ഈ സാഹചര്യങ്ങളെല്ലാം സഹിച്ചു രക്ഷപ്പെടാനാവാതെ ജീവിക്കേണ്ട അവസ്ഥ. ഇതിനിടെ സ്ത്രീകൾക്കെതിരായ ആക്രമങ്ങളും തുടർക്കഥയാകുമ്പോൾ നരകം എന്നത് സങ്കല്പമല്ല എന്നുപോലും കരുതി പോകുന്നത്ര ദയനീയമാണ് ഇവരുടെ അവസ്ഥ. ഒക്ടോബർ 7 ആക്രമണവും തട്ടിക്കൊണ്ടുപോലും കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും അതിന്റെ നടുക്കം വിട്ടുമാറാതെ ജീവിക്കുന്നവരാണ് ഇവരിലേറെയും. സ്വന്തമായി തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ദുരിതത്തിലേക്ക് ഒരു കുഞ്ഞിനു കൂടി ജന്മം നൽകില്ലായിരുന്നു എന്നു പറയുന്ന അമ്മമാരും ഗാസയിലുണ്ട്.

PALESTINIAN-ISRAEL-CONFLICT

അഭയാർഥി ക്യാംപുകളിൽ കഴിയുന്ന സ്ത്രീകളുടെ ജീവൻ തന്നെ അപകടത്തിലായേക്കാവുന്ന തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടും ഇവിടുത്തെ സ്ത്രീ ജീവിതങ്ങൾ കടന്നുപോകുന്ന സമാനതകളില്ലാത്ത അവസ്ഥകളെ വിവരിക്കുന്നുണ്ട്. 85 ശതമാനത്തോളം ആരോഗ്യ പരിചരണ സംവിധാനങ്ങളും തകർക്കപ്പെട്ടു കഴിഞ്ഞു. ജനറേറ്ററുകളിൽ നിറയ്ക്കാനുള്ള ഇന്ധനം പോലും ലഭ്യമല്ലാത്തതിനെ തുടർന്ന് ശേഷിക്കുന്ന ആശുപത്രികൾ പോലും ഏതുനിമിഷവും അടച്ചുപൂട്ടി പോയേക്കാവുന്ന സാഹചര്യവുമുണ്ട്. ആയിരക്കണക്കിന് ഗർഭിണികൾ മുഴു പട്ടിണിയിലാണ്. ഓരോ ദിവസം ചെല്ലുന്തോറും സ്ത്രീകളിലെ അസുഖ നിരക്ക് ഇവിടെ വർദച്ചുവരുന്നതായി കണക്കുകളും സൂചിപ്പിക്കുന്നു. ഈ ദുരിതങ്ങൾ അനുഭവിക്കുന്നതിനിടയിലും കുടുംബത്തിലുള്ള പ്രായം ചെന്നവരെയും കുട്ടികളെയും തനിച്ച് നോക്കേണ്ടുന്ന ഉത്തരവാദിത്വം വഹിക്കുന്ന സ്ത്രീകൾ പോലുമുണ്ട്.

ആർത്തവകാലത്ത് സാനിറ്ററി പാഡുകളോ ടോയ്‌ലറ്റോ വെള്ളമോ പോലുമില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ചുള്ള വാർത്തകൾ മുമ്പുതന്നെ പുറത്തുവന്നിരുന്നു. യുദ്ധക്കെടുതികൾ അനുഭവിക്കുന്നതിനൊപ്പം ഓരോ ആർത്തവകാലവും ഇവിടുത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മറ്റൊരു യുദ്ധകാലമായി തന്നെ അനുഭവപ്പെടുകയാണ്. ആർത്തവകാലത്തിന്റെ അസ്വസ്ഥതകൾ അകറ്റാൻ മരുന്നോ ശുദ്ധജലമോ ഇല്ല. പാഡുകൾക്ക് പകരം ടെൻ്റുകളുടെ ഭാഗങ്ങൾ മുറിച്ച് ഉപയോഗിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിൽ ത്വക്ക് രോഗങ്ങൾ പടർന്നു പിടിക്കുന്നത് മൂലം ഇവരുടെ ശരീരം വൃത്തിയാക്കാൻ വെറും മണൽ കൊണ്ട് ഉരച്ചു കഴുകുന്ന അമ്മമാരാണ് മറ്റൊരു കാഴ്ച.

വിശപ്പ്, ദാഹം, ഭയം രോഗങ്ങൾ എന്നിവയെല്ലാം അനുനിമിഷം അനുഭവിച്ചു കൊണ്ടാണ് കഴിഞ്ഞ ഒരു വർഷമായി ഗാസയിലെ ജനങ്ങൾ ജീവൻ പിടിച്ചുനിർത്തുന്നത്. സ്വന്തം ജീവൻ അപകടത്തിലാകുമ്പോഴും കുടുംബാംഗങ്ങളെ ചേർത്തു പിടിച്ച് സുരക്ഷിതരാക്കാനും കുഞ്ഞുമക്കൾ വിശന്നു കരയാതിരിക്കാനും ജീവൻ കൊണ്ട് പോരാടുകയാണ് ഇവിടുത്തെ സ്ത്രീകൾ.

English Summary:

We Don't Deserve Any More Suffering": The Unseen Plight of Gaza's Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com