ADVERTISEMENT

ഭൂമിയിലെ ആശയവിനിമയ ശൃംഖലകൾക്കുൾപ്പെടെ വിനാശകരമാകാവുന്ന സൗരവാതത്തെ മനസ്സിലാക്കാൻ പുതിയ മാർഗങ്ങളുമായി ശാസ്ത്രജ്ഞർ. സൂര്യനിൽ നിന്നു സംഭവിക്കുന്ന ശക്തമായ പ്ലാസ്മാ പ്രവാഹങ്ങളായ കൊറോണ മാസ് ഇജക്ഷനുകൾ ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോൾ ശക്തമായ സൗരവാതം ഉടലെടുക്കുന്നു. ഇവ ഉപഗ്രഹങ്ങളെയോ വൈദ്യുത വിതരണ ഗ്രിഡുകളെയോ ബാധിക്കാനുള്ള ചെറിയ സാധ്യതയുമുണ്ട്. ഒരു സൗരവാതത്തിന്റെ തീവ്രത മുൻകൂട്ടി മനസ്സിലാക്കാനായി കൊറോണൽ മാസ് ഇജക്ഷനുകളുടെ വേഗം മുൻകൂട്ടി മനസ്സിലാക്കാം. ഇത് ശാസ്ത്രജ്ഞർക്ക് അറിയാവുന്ന കാര്യവുമാണ്. എന്നാൽ സൗരവാതങ്ങൾ സംഭവിക്കുന്നതിനു മുൻപ് തന്നെ ഇവയെപ്പറ്റി മനസ്സിലാക്കാമെന്ന് പുതിയൊരു ഗവേഷണം പറയുന്നു. 

ഇന്ത്യൻ വംശജയായ ഹർഷിത ഗാന്ധിയാണ് ഗവേഷണത്തിനു പിന്നിൽ. ഈ സൗരവാതങ്ങൾ പുറപ്പെടുന്ന മേഖലകൾ കണക്കാക്കിയാണ് ഇതു സാധ്യമാകുന്നത്. കൊറോണ മാസ് ഇജക്ഷനുകൾ പുറപ്പെടുന്ന സൂര്യപടത്തിലെ ആക്ടീവ് റീജിയൻസ് എന്നറിയപ്പെടുന്ന മേഖലകളുടെ സവിശേഷത മനസ്സിലാക്കിയാണ് സൗരവാത സാധ്യത നിർണയിക്കുന്നത്.

ശതകോടിക്കണക്കിനു പദാർഥകണികകൾ ഉൾപ്പെട്ടതാണു സൗരവാതം. സൗരവാതം ഭൂമിക്കരികിലെത്തുമ്പോൾ, അതു ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തനം നടത്തുകയും ഭൗമകാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കുകയും ചെയ്യും. ഇതുമൂലം ബഹിരാകാശ പേടകങ്ങൾ, ഉപഗ്രഹങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിസന്ധി നേരിടാം. 

ഭൂമിയിലെ ആശയവിനിമയരംഗത്തെ ഇതു ചിലപ്പോഴൊക്കെ ബാധിക്കുകയും ചെയ്യാം. ധ്രുവധീപ്തികൾ എന്നറിയപ്പെടുന്ന ഓറോറ പ്രകാശങ്ങൾ ധ്രുവപ്രദേശത്ത് ഉടലെടുക്കുന്നതിനും സൗരവാതം കാരണമാകും. സാധാരണ ഗതിയിൽ സൗരവാതങ്ങൾ ജനജീവിതത്തെ കടുത്ത നിലയിൽ ബാധിക്കാറില്ല. 

Photo: NASA/Goddard Space Flight Center/SDO
Photo: NASA/Goddard Space Flight Center/SDO

ആണവായുധങ്ങൾ വഹിച്ച വിമാനങ്ങൾ ആകാശത്തേക്ക്

1967 മേയ് 23 ‌‌ന് യുഎസിന്റെ 3 അതിസുരക്ഷാ റഡാറുകൾ സൗരവാതത്തിൽ  പ്രവർത്തന രഹിതമായി. യുഎസ് പ്രതിരോധവൃത്തങ്ങൾ ആശങ്കയിലും ജാഗ്രതയിലുമായ നിമിഷങ്ങളായിരുന്നു അത്. ഒരു ഹൈ അലർട്ട് അവർ പുറപ്പെടുവിച്ചു.

സോവിയറ്റ് യൂണിയൻ തങ്ങളെ ആണവായുധങ്ങൾ വച്ച് ആക്രമിക്കുന്നതിനു മുന്നോടിയായി റഡാറുകൾ നിർവീര്യമാക്കിയതാകാം എന്ന് അവർ അനുമാനിച്ചു. ആക്രമണത്തിനു മുൻപ് തന്നെ തിരിച്ചടി കൊടുക്കാനായി ആണവായുധങ്ങൾ വഹിച്ച വിമാനങ്ങൾ ആകാശത്തേക്കു പറക്കാൻ അവർ അനുമതി നൽകി. 

സംഘർഷഭരിതമായ അവസ്ഥ

എന്നാൽ വിമാനങ്ങൾ പറന്നു പൊങ്ങുന്നതിനു മുൻപ് തന്നെ ഒരു കൂട്ടം കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രതിരോധവകുപ്പിനെ സമീപിച്ചു.അമേരിക്കയുടെ കാലാവസ്ഥാ സ്ഥാപനമായ നൊറാദിലെ ശാസ്ത്രജ്ഞരായിരുന്നു അവർ. സോവിയറ്റ് യൂണിയൻ നിർവീര്യമാക്കിയതു മൂലമല്ല റഡാറുകൾ പ്രവർത്തനരഹിതമായതെന്നും മറിച്ച് ഒരു വലിയ സൗരവാതം കാരണമാണെന്നും അവർ അറിയിച്ചു. അറുപതുകളിൽ സൗരവാതങ്ങളേക്കുറിച്ചുള്ള അറിവുകൾ വളരെ പരിമിതമാണ്.റേഡിയോ ആസ്‌ട്രോണമി അന്ന് വലിയൊരു മേഖലയായിട്ടില്ല. നിരീക്ഷണങ്ങളിൽ കൂടിയാണ് അന്ന് സൗരവാതങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നത്.

എങ്ങനെയാണ് ആ ശാസ്ത്രജ്ഞർക്ക് റഡാറുകൾ നിർവീര്യമാക്കിയത് സൗരവാതങ്ങളാണെന്നു മനസ്സിലാക്കാൻ സാധിച്ചത്.? ആ വർഷം മെയ് പകുതിയോടെ തന്നെ ധാരാളം സൗരകളങ്കങ്ങൾ സൂര്യമുഖത്ത് പ്രത്യക്ഷപ്പെട്ടത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു മനസ്സിലാക്കിയിരുന്നു. ഒരു വമ്പൻ സൗരവാതം സംഭവിക്കാനുള്ള സാധ്യത ഇത്തരത്തിൽ അവർ നേരത്തെ തന്നെ വിലയിരുത്തി വച്ചു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.അന്ന് ആ ശാസ്ത്രജ്ഞർ വിലപ്പെട്ട ആ വിവരം യുഎസ് അധികൃതരെ അറിയിച്ചിരുന്നില്ലെങ്കിൽ അമേരിക്ക സോവിയറ്റ് യൂണിയനെ ആണവായുധം ഉപയോഗിച്ച് ആക്രമിച്ചേനെ. ആണവശേഷിയും അമേരിക്കയോടു കിടപിടിക്കുന്ന സൈനിക കരുത്തും ഉണ്ടായിരുന്ന സോവിയറ്റ് യൂണിയൻ തിരിച്ചും ആണവായുധം പ്രയോഗിച്ചേനെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com