ADVERTISEMENT

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായത് ജൂലൈ 16നാണ്. ഒൻപതാം ദിനവും തിരച്ചിൽ തുടരുമ്പോൾ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബന്ധുക്കൾ. നാവികസേനയും ദുരന്തനിവാരണ സേനയും സോണാറും റഡാറുമുൾപ്പടെയുള്ള  നൂതന ടെക്നോളജിയുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. മുൻ സൈനിക ഉദ്യോഗസ്ഥൻ എം.ഇന്ദ്രബാലനും അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തിൽ ചേരും

അങ്കോലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
അങ്കോലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. ചിത്രം : അഭിജിത്ത് രവി ∙ മനോരമ

ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള ചിത്രങ്ങൾ പകർത്താൻ റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന ജിയോഫിസിക്കൽ ലൊക്കേഷൻ രീതിയായ ജിപിആർ (ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ) ഉപയോഗിച്ചാണ് ആദ്യം അന്വേഷണം നടത്തിയത്. ദക്ഷിണ കന്നഡ ജില്ലയിലെ സൂറത്കലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) യിൽ നിന്നുള്ള നാല് വിദഗ്ധ സംഘങ്ങളാണ് എത്തിയത്.

കഠിനമായ പരിതസ്ഥിതികളിൽ ഉപയോഗിക്കാനാകുന്ന അകുല 9000C എന്ന ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാറാണ് സംഘം ഉപയോഗിച്ചത്. ജിപിആർ ഹൈ-ഫ്രീക്വൻസി റേഡിയോ തരംഗങ്ങൾ ഈ റഡാർ ഉപയോഗിക്കുന്നു, ഒരു കൺട്രോൾ യൂണിറ്റ് പ്രതിഫലിച്ച സിഗ്നലുകൾ വിശകലനം ചെയ്ത് ഒരു ദ്വിമാന ഇമേജ് സൃഷ്ടിക്കുന്നു, അത് ഭൂഗർഭത്തിൽ വ്യതിയാനങ്ങൾ കാണിക്കുന്നു.

ജിപിആറിന്  അവശിഷ്ടങ്ങൾക്കുള്ളിലെ ശൂന്യത തിരിച്ചറിയാൻ കഴിയും. അതേ ഈർപ്പമുള്ളതോ കളിമണ്ണ് നിറഞ്ഞതോ ആയ മണ്ണിലും ഉയർന്ന വൈദ്യുതചാലകതയുള്ള വസ്തുക്കളിലും ജിപിആർ സിഗ്നലുകൾക്ക് പരിമിതിയുണ്ടാകാം. മഴപെയ്തുകൊണ്ടിരിക്കുന്നതുപോലെയുള്ള സാഹചര്യത്തിൽ ജിപിആർ ഡാറ്റ അത്രയധികം മികവ് പുലർത്തില്ല. നനഞ്ഞമണ്ണും അതിനടിയിലെ പാറകളും ജിപിആറിന്റെ പ്രവർത്തനം പരിമിതപ്പെടുത്തും.

ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ സംവിധാനങ്ങൾ, സോണാർ പോലെയുള്ളവയുമായി സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു പിന്നീട് രക്ഷാദൗത്യം. കരയിൽ അർജുൻ ഇല്ല എന്ന നിഗമനത്തിൽ ഇന്ത്യൻ നാവികസേന വിവിധ സോണാർ സംവിധാനങ്ങളുപയോഗിച്ച് ഗംഗാവലിയിൽ തിരച്ചിലാരഭിച്ചു. 

അത്യാധുനിക റേഡിയോ ഫ്രീക്വൻസി സ്കാനർ‍,  ഖനനത്തിനുപയോഗിക്കുന്ന ആധുനിക ഡ്രില്ലിങ് ജംബോ(ബൂമർ)  എന്നിവ പോലുള്ള സംവിധാനങ്ങളുപയോഗിച്ചായിരിക്കും നദിയിലെ മൺകൂനകളിൽ തിരച്ചിൽ തുടരുക. 

മുൻ സൈനിക ഉദ്യോഗസ്ഥൻ എം.ഇന്ദ്രബാലനും ദൗത്യത്തിൽ ചേരുന്നതോടെ ജലത്തില്‍ ആഴത്തിൽ തിരയാൻ കഴിയുന്ന ബാതിമെട്രിക് യുഎവി പോലെയുള്ള ഡ്രോൺ സംവിധാനങ്ങളും ആഴത്തിലുള്ള വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഐബോഡും ഉപയോഗിക്കും( ഡിഫൻസ് സാങ്കേതിക രംഗത്തു പ്രവർത്തിക്കുന്ന, നോയിഡയിലുള്ള ക്വിക് പേയ്ടെക് എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഐബോഡ് വാടകയ്ക്ക് എടുക്കുന്നത്). 2.4 കിലോമീറ്ററാണ് നിരീക്ഷണപരിധി. . അർജുൻ ഉൾപ്പെടെ 3 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നത്തെ തിരച്ചിലിലെങ്കിലും നിർണായക കണ്ടെത്തലുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com