ADVERTISEMENT

ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചാന്ദ്ര യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. 2023 ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങി. നിര്‍ണായകമായ ആ നേട്ടം രാജ്യത്തിന്റ അഭിമാനം വാനോളം ഉയർത്തി.

chandrayaan-3

ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ രാജ്യവുംദക്ഷിണ ധ്രുവമേഖലയിൽ ഇറങ്ങിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയി ഇന്ത്യ.  ഇതോടെയാണ് ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രശസ്തിയെയും നേട്ടങ്ങളെയും അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

'ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയം അടയാളപ്പെടുത്തുന്നതിനായി, ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ഓഗസ്റ്റ് 23 രാജ്യം ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ഇത് ശാസ്ത്രവും സാങ്കേതിക വിദ്യയും ആഘോഷിക്കേണ്ട ദിനമാകും, വരാനിരിക്കുന്ന തലമുറയ്ക്ക് പ്രചോദനമേകുന്ന ദിനമാകണമെന്നും' ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ചന്ദ്രന്റെ പര്യവേക്ഷണം രാജ്യത്തിനാകെ, പ്രത്യേകിച്ച് യുവ ശാസ്ത്രജ്ഞര്‍ക്കും കുട്ടികൾക്കും അളവില്ലാത്ത ഊർജ്ജവും ആത്മവിശ്വാവുമായിരിക്കും സമ്മാനിക്കുക.’’ – ചാന്ദ്ര പര്യവേക്ഷണത്തെക്കുറിച്ച് ഐഎസ്ആർഒ ആലോചിക്കുന്നുണ്ടെന്ന് 2003ൽ അറിയിച്ചപ്പോൾ ഭാരതത്തിന്‍റെ മുന്‍രാഷ്ട്രപതിയും മിസൈൽമാനുമായ ഡോ. എ. പി. ജെ. അബ്ദുൽ കലാമിന്റെ പ്രതികരണമായിരുന്നു ഇത്, ഈ ദീർഘവീക്ഷണം യാഥാര്‍ഥ്യമായി മാറി.

apj-abdul-kalam-0901

മറ്റു ഗ്രഹ പര്യവേക്ഷണങ്ങൾക്കു ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഒരു തുടക്കം മാത്രമായിരിക്കും ചന്ദ്ര ദൗത്യമെന്ന ആത്മവിശ്വാസവും കലാം അന്ന് പ്രകടിപ്പിച്ചിരുന്നു.ഇന്ത്യ അടുത്തതായി ലക്ഷ്യമിടുന്നത് യാത്രികരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യമാണ്. ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തുനിന്നു തിരിച്ചെത്തുന്നവരെ കടലിൽനിന്നു കരയ്ക്കെത്തിക്കുന്നതിന്റെ പരീക്ഷണം വിജയം കണ്ടിരുന്നു. ആദ്യം ബഹിരാകാശം, പിന്നെ ചന്ദ്രബിംബം... അങ്ങനെ അങ്ങനെ ആ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളിലേക്കു നാം ചെന്നെത്തും.

ഇത്തവണ ബജറ്റിൽ ബഹിരാകാശ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 1,000 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ 180-ലധികം സർക്കാർ അംഗീകൃത ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്ക് ഈ പ്രഖ്യാപനം നേട്ടമായേക്കും.

ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങൾ എന്തൊക്കെയാണ്?

ശുക്രനിലേക്കുള്ള ദൗത്യത്തിനുള്ള പ്രവർത്തനങ്ങളിലാണ് ഐഎസ്ആർഒ നടക്കുന്നു. ശുക്രനിലെത്തി ലാൻഡ് ചെയ്യണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയാറാക്കുകായാണ്. വൈകാതെ ഈ ദൗത്യത്തിന് അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.ചന്ദ്രനിലേക്കുള്ള നാലാം ദൗത്യം, ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം തുടങ്ങിയവയും ചർച്ചയിലുണ്ട്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതു പോലെ ചൊവ്വയിലും ഇറങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞിരുന്നു.

അന്‍പതിലധികം ഉപഗ്രഹ വിക്ഷേപണങ്ങളും ഡിസംബറിലെ ആളില്ലാ ഗഗൻയാന്‍ ദൗത്യവും ഉൾപ്പടെ 70ല്‍ അധികം ബഹിരാകാശ ദൗത്യങ്ങളുടെ പദ്ധതികളാണ്  ഇസ്രോയിൽ ഒരുങ്ങുന്നതെന്നാണ് ചെയർമാൻ എസ് സോമനാഥ് പറഞ്ഞത്. ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ പദ്ധതിയെക്കുറിച്ചും സോമനാഥ് പറഞ്ഞു, ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന് അഞ്ച് മൊഡ്യൂളുകൾ ഉണ്ടാകും. ആദ്യ മൊഡ്യൂൾ 2028ൽ ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതിന്റെ ഡിസൈൻ വർക്കുകൾ ഇതിനകം പൂർത്തീകരിച്ചു, ഒരു പൂർണ്ണ റിപ്പോർട്ട് സർക്കാരിന് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com