ADVERTISEMENT

ഏതാനും മാസങ്ങള്‍ക്കകം ഇന്ത്യയുടെ രണ്ടാമത്തെ ആണവോര്‍ജം ഇന്ധനമാക്കിയ ബാലിസ്റ്റിക് മിസൈല്‍ സബ്മറൈന്‍(എസ്എസ്ബിഎന്‍) കമ്മീഷന്‍ ചെയ്യും. ഐഎന്‍എസ് അരിഗട്ട് എന്നു പേരിട്ടിരിക്കുന്ന ഈ ബാലിസ്റ്റിക് മിസൈല്‍ മുങ്ങിക്കപ്പല്‍ ഈ വര്‍ഷം അവസാനത്തോടെ കമ്മീഷന്‍ ചെയ്യുമെന്നാണ് സൂചന. ആണവ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാനുള്ള അഡ്വാന്‍സ്ഡ് ടെക്‌നോളജി വെസല്‍(എടിവി) പദ്ധതിക്ക് കീഴില്‍ വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മാണ ശാലയിലാണ് ഐഎന്‍എസ് അരിഗട്ടിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. 2017ല്‍ പുറത്തിറക്കിയ ഐഎന്‍എസ് അരിഗട്ട് ഏഴു വര്‍ഷത്തിനു ശേഷമാണ് കമ്മീഷന്‍ ചെയ്യാനൊരുങ്ങുന്നത്. 

2017 നവംബറില്‍ വലിയ പ്രചാരങ്ങളില്ലാതെയാണ് ഐഎന്‍എസ് അരിഗട്ട് പുറത്തിറക്കുന്നത്. 111.6 മീറ്റര്‍ നീളമുള്ള ഈ ഇന്ത്യന്‍ നിര്‍മിത ആണവ മുങ്ങിക്കപ്പലിന് 6000 ടണ്‍ ഭാരം വഹിക്കാനാവും. ഇന്ത്യ പുറത്തിറക്കുന്ന മൂന്ന് ആണവ മുങ്ങിക്കപ്പലുകളില്‍ ഒന്നാണ് അരിഗട്ട്. 2009 ജൂലൈയിലാണ് ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്ത് പുറത്തിറക്കുന്നത്. 2016 ഓഗസ്റ്റില്‍ ഐഎന്‍എസ് അരിഹന്ത് കമ്മീഷന്‍ ചെയ്യുകയും ചെയ്തു. രണ്ടാമത്തെ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് അരിഗട്ട്. ഇതുവരെ പേരിടാത്ത മൂന്നാമത്തെ മുങ്ങിക്കപ്പലിന്റെ നിര്‍മാണം 2021 നവംബര്‍ മുതലാണ് ആരംഭിച്ചത്. 

വിശാഖപട്ടണത്തെ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ നിര്‍മാണശാലയിലാണ് ഐഎന്‍എസ് അരിഗട്ട് നിര്‍മിച്ചത്. റഷ്യന്‍ സഹായത്തില്‍ വികസിപ്പിച്ചെടുത്ത 82.5 മെഗാവാട്ട് ലൈറ്റ് വാട്ടര്‍ റിയാക്ടറാണ് മുങ്ങിക്കപ്പലിന്റെ കരുത്ത്. വെള്ളത്തിനടിയില്‍ 24 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയിലും വെള്ളത്തിന് മുകളിലൂടെ 10 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയിലും സഞ്ചരിക്കാന്‍ ഐഎന്‍എസ് അരിഗട്ടിന് സാധിക്കും. 

12 കെ-15 സാഗരിക സബ്മറീന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകള്‍(SLBM) വഹിക്കാന്‍ ഐഎന്‍എസ് അരിഗട്ടിനാവും. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് ഈ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുത്തത്. നാലു വലിയ വെര്‍ട്ടിക്കല്‍ ലോഞ്ച് സിസ്റ്റംസാണ് സാഗരിക എസ്എല്‍ബിഎമ്മുകള്‍ വഹിക്കുന്നത്. ഹൈബ്രിഡ് പ്രൊപ്പല്‍ഷനുള്ള രണ്ടുഘട്ട സോളിഡ് പ്രൊപ്പല്ലന്റ് മിസൈലാണിത്. ആദ്യഘട്ടത്തില്‍ നാലു കിമി ഉയരത്തില്‍ പറക്കുന്ന സാഗരിക മിസൈല്‍ 700 കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം വരെ തകര്‍ക്കും. 

അമേരിക്കയുടെ എച്ച് വൈ -80 മുങ്ങിക്കപ്പലുകള്‍ക്ക് കിടപിടിക്കുന്ന മുങ്ങിക്കപ്പലായാണ് റഷ്യന്‍ സഹായത്തില്‍ ഇന്ത്യ ഐഎന്‍എസ് അരിഗട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഏഴു പ്രധാനഭാഗങ്ങളാണ് അരിഗട്ടിനുള്ളത്. പ്രധാന ഭാഗത്താണ് പ്രൊപ്പല്‍ഷന്‍ സംവിധാനവും കോംപാക്ട് മാനേജ്‌മെന്റ് സംവിധാനങ്ങളും പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സെന്ററും ടോര്‍പെഡോ റൂമുമെല്ലാം. ഇരട്ട പുറംചട്ടയുടെ സംരക്ഷണമുള്ള അരിഗട്ടില്‍ രണ്ട് പകരം ഉപയോഗിക്കാവുന്ന എന്‍ജിനുകളും അടിയന്തരഘട്ടങ്ങളില്‍ വേഗത വര്‍ധിപ്പിക്കാന്‍ പ്രത്യേകം ത്രസ്റ്ററുകളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com