ADVERTISEMENT

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രെക്കിങ് നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളായ രണ്ടു വനിതകളും. ആകെ 22 പേരുടെ സംഘമായിരുന്നു ഉത്തരാഖണ്ഡിലെ സഹസ്ത്ര താലിലേക്ക് പോയത്. ഇതിൽ ഒമ്പതു പേരും ട്രെക്കിങ്ങിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചു. മരിച്ചവരിൽ മലയാളികളായ ആശ സുധാകർ, വി കെ സിന്ധു എന്നിവരും ഉൾപ്പെടുന്നു. ദുർഘടമായ കാലാവസ്ഥയെ തുടർന്ന് ട്രെക്കിങ്ങിന് എത്തിയവർക്ക് വഴി തെറ്റുകയായിരുന്നു. ഇക്കാലത്ത് ട്രെക്കിങ്ങ് എന്ന് പറയുന്നത് പ്രായഭേദമന്യേ എല്ലാവരും ഏർപ്പെടുന്ന കാര്യമാണ്. വെല്ലുവിളി നിറഞ്ഞ ട്രെക്കിങ്ങുകളിലും മലകയറൽ പോലുള്ള പ്രവർത്തനങ്ങളിലും നിരവധി പേരാണ് ഏർപ്പെടുന്നത്. അതുകൊണ്ട് തന്നെ സഹസ്ത്ര താൽ ട്രെക്കിങ്ങിൽ അസ്വാഭാവികമായി എന്താണ് നടന്നതെന്നുള്ള അമ്പരപ്പിലാണ് ട്രെക്കിങ് പ്രേമികൾ. 

Valley of Flowers in Himalayas. Image Credit: Vivek_Renukaprasad/istockphoto
Valley of Flowers in Himalayas. Image Credit: Vivek_Renukaprasad/istockphoto

സഹസ്ത്ര താൽ ട്രെക്ക് എത്രത്തോളം അപകടം നിറഞ്ഞതാണെന്നും വെല്ലുവിളി നിറഞ്ഞതാണെന്നും വ്യക്തമാക്കുകയാണ് ട്രെക്കിങ് രംഗത്ത് പരിചയസമ്പന്നനായ സോബി നേഗി. ഉത്തരാഖണ്ഡിൽ ഹിമാലയൻ ഡ്രീം ട്രക്സ് കമ്പനി നടത്തുകയാണ് അദ്ദേഹം.

സഹസ്ത്ര താലിലേക്ക് പോകുന്നത് ട്രെക്കിങ്ങിൽ പരിചയമുള്ളവർ

പരിചയ സമ്പത്തുള്ളവരും പ്രൊഫഷണലുകളുമായ ട്രെക്കേഴ്സ് ആണ് പൊതുവേ സഹസ്ത്ര താൽ ട്രെക്കിങ്ങിലേക്ക് എത്തുകയെന്നു വ്യക്തമാക്കുകയാണ് സോബി. ചിലർക്ക് ഈ ട്രെക്കിങ് ആത്മീയതയുടെ ഭാഗമാണ്. 'ചിലർക്ക് ഇത് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്നു പറയപ്പെടുന്ന കേദാർനാഥ് യാത്ര പോലെയാണ്. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലാണ് സഹസ്ത്ര താൽ ട്രെക്ക്. യാത്ര ആരംഭിക്കുന്ന വില്ലേജിന് അനുസരിച്ച് ഏകദേശം 35 മുതൽ 40 കിലോമീറ്റർ ദൂരം വരെയുണ്ട്.' - ഇതുവരെ സഹസ്ത്ര ലേക്ക് ട്രെക്കിങ്ങിന് ആറുതവണ പോയിട്ടുണ്ടെന്നും സെപ്തംബറിൽ വീണ്ടും പോകുന്നുണ്ടെന്നും സോബി പറഞ്ഞു.

അതേസമയം, ഇത്തരം ട്രെക്കിങ്ങിൽ പ്രായം എന്നു പറയുന്നതു വെറും ഒരു നമ്പർ മാത്രമാണെന്നും ഇത്തരം എക്സ്പെഡിഷനുകളിൽ പ്രധാനം അനുഭവപരിചയവും ഫിറ്റ്നസും ആണെന്നും സോബി പറഞ്ഞു. 30 വയസുള്ളവർക്കും 60 വയസുള്ളവർക്കും ശ്വാസകോശത്തിന്റെ പ്രവർത്തനം വ്യത്യസ്തമായ നിലയിൽ ആയിരിക്കും. തനിക്കൊപ്പം ട്രെക്കിങ്ങിനു വരാൻ ആഗ്രഹിക്കുന്നവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റും ട്രെക്കിങ്ങിലെ മുൻപരിചയവും ആവശ്യപ്പെടാറുണ്ടെന്നു സോബി വ്യക്തമാക്കി. കൂടാതെ, ആക്ടിവിറ്റി ലെവൽ, ബോഡി മാസ് ഇൻഡെക്സ് വിശദാംശങ്ങൾ, ട്രെക്കിങ്ങിനു വരുന്ന ആളുടെ ബോഡി സ്ട്രക്ചർ മനസ്സിലാക്കാൻ അടുത്ത കാലത്ത് എടുത്ത ഫോട്ടോയും ആവശ്യപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം സഹസ്ത്ര താൽ ട്രെക്കിങ്ങിൽ ഉണ്ടായ അപകടത്തിൽ മരിച്ച രണ്ട് മലയാളി സ്ത്രീകളിൽ ഒരാളുടെ പ്രായം 71 വയസും മറ്റൊരാളുടെ പ്രായം 45 വയസും ആയിരുന്നു.

ഇത്തരത്തിലുള്ള അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് സോബി വ്യക്തമാക്കുന്നു. ഹിമാലയൻ മേഖലകളിലെ ട്രെക്കിങ്ങുകളിൽ എപ്പോഴും ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉണ്ടാകാറുണ്ട്. ട്രെക്കിങ് വലുതാണോ ചെറുതാണോ എത്ര സമയം എടുക്കും എന്നതൊന്നും ബാധകമല്ല. ഇത്തരത്തിലുള്ള വെല്ലുവിളികളെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തി വേണം ട്രെക്കിങ്ങിന് എത്താൻ. സമാനമായ ട്രെക്കിങ് നടത്തി അനുഭവവും ഉണ്ടായിരിക്കണം.  ഒപ്പം കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ച് വേണം ട്രെക്കിങ്ങിൽ പങ്കെടുക്കാൻ. ഒരിക്കലും യാത്രാസംഘത്തിൽ നിന്ന് അകന്നു മാറരുത്. ഗൈഡ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. കാലാവസ്ഥ മോശമാണെന്ന് തോന്നിയാൽ തൽക്കാലത്തേക്ക് യാത്ര നിർത്തി വയ്ക്കുന്നതാണ് നല്ലതെന്നും സോബി വ്യക്തമാക്കുന്നു.

ഹിമാലയൻ ട്രെക്കിങ്ങ് കൃത്യമായി തയ്യാറെടുക്കുക

'ഹിമാലയൻ ട്രെക്കിങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യമായി അതിന്റെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് ബോധവാൻമാരാകുകയും അക്കാര്യത്തിൽ കാശ് മുടക്കേണ്ടതുമാണ്. ഇത്തരം യാത്രയിൽ കാലാവസ്ഥയാണ് ഏറ്റവും പ്രധാനം. പ്രകൃതിയോട് യുദ്ധം ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇത്തരം യാത്രകളിൽ സുരക്ഷയ്ക്കാണ് ഏറ്റവും അധികം പ്രാധാന്യം നൽകേണ്ടത്. ഇക്കാലത്ത് സഞ്ചാരികൾ ചെറിയ ബജറ്റിൽ യാത്ര വാഗ്ദാനം ചെയ്യുന്ന ഏജൻസികളെയാണ് തിരഞ്ഞെടുക്കുന്നത്. ഒരിക്കലും കുറച്ച് പൈസയുടെ ലാഭത്തിന് വേണ്ടി നിങ്ങളുടെ സുരക്ഷ വേണ്ടെന്ന് വയ്ക്കരുത്. പ്രത്യേകിച്ച് ഹിമാലയം പോലുള്ള മേഖലകളിലേക്ക് യാത്ര ചെയ്യുമ്പോൾ.' - സോബി പറയുന്നു. ടൂർ ഏജൻസിയുടെ വിശ്വസ്തതയും ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് സോബി വ്യക്തമാക്കുന്നു. യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ നല്ല ജാക്കറ്റ്, ഗ്ലൗസ്, കാറ്റിനെയും മഴയെയും പ്രതരോധിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ, തല നന്നായി മറയ്ക്കുന്ന തണുപ്പിനെ പ്രതിരോധിക്കുന്ന തൊപ്പി എന്നിവ നിർബന്ധമായും കരുതേണ്ടതാണെന്നും സോബി വ്യക്തമാക്കുന്നു. യാത്രയ്ക്കാവശ്യമായ പണം തൽക്കാലം കൈയിലില്ലെങ്കിൽ ആവശ്യമായ ഫണ്ട് സംഘടിപ്പിക്കാൻ കഴിയുന്നതു വരെ യാത്ര മാറ്റിവയ്ക്കുന്നത് ആയിരിക്കും നല്ലതെന്നും സോബി വ്യക്തമാക്കുന്നു.

ഹിമപാതത്തിൽ എങ്ങനെ സുരക്ഷ ഉറപ്പു വരുത്താം

ട്രെക്കിങ്ങിനു നേതൃത്വം നൽകുന്ന ഗൈഡുമാർ എല്ലാ ദിവസവും തന്നെ ഹിമപാതത്തെക്കുറിച്ച് സഞ്ചാരികൾക്ക് നിർദ്ദേശം നൽകാറുണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇക്കാര്യങ്ങൾ ഗ്രൂപ്പായി തന്നെ ചർച്ച ചെയ്യുകയും ചെയ്യും. ഹിമപാതം പോലെയുള്ള അവസ്ഥ വരികയാണെങ്കിൽ എങ്ങനെ സ്വയം സുരക്ഷ ഉറപ്പ് വരുത്താമെന്ന കാര്യത്തിൽ ട്രെക്കിങ്ങിനു വരുന്നവർക്ക് കൃത്യമായ മാർഗ നിർദ്ദേശം നൽകും. ട്രെക്കേഴ്സ് മരത്തിൽ സ്വയം കെട്ടിപ്പിടിക്കുക അല്ലെങ്കിൽ വലിയ പാറകൾക്കു താഴെയോ ഗുഹകളിലോ അഭയം തേടുകയോ ചെയ്യേണ്ടതാണ്. തല താഴ്ത്തി പിടിച്ച് മുഖം സംരക്ഷിക്കണം. വായ്, മൂക്ക് എന്നിവിടങ്ങളിലൊന്നും മഞ്ഞ് പ്രവേശിക്കരുത്. അല്ലെങ്കിൽ ഇത്തരം അവസ്ഥകളിൽ കണ്ണ് ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് അപകടം പറ്റാൻ സാധ്യതയുണ്ട്. കൃത്യമായ സംരക്ഷണ കവചം ഒരുക്കുകയാണെങ്കിൽ ഒരുവിധപ്പെട്ട ഹിമപാതത്തിൽ നിന്നെല്ലാം രക്ഷ നേടാൻ കഴിയും.

English Summary:

Sahastra Tal Trek Tragedy: Expert Tips for Safe Himalayan Treks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com