ADVERTISEMENT

പുതുവർഷം വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്ന വർഷം കൂടിയാണ്. നിരവധി രാജ്യങ്ങളാണ് വീസാ ചട്ടങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. ഇത് സഞ്ചാരികൾക്കും അനുഗ്രഹമായി മാറിയിരിക്കുകയാണ്. വിനോദസഞ്ചാര മേഖല മിക്ക രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ്. വീസയുടെ കാര്യത്തിൽ ഒരു പടി കൂടി കടന്നു ചിന്തിച്ചിരിക്കുകയാണ് ഇന്തൊനീഷ്യ. അഞ്ചു വർഷത്തെ വീസാ നയമാണ് അവതരിപ്പിക്കുന്നത്.

മീര നന്ദൻ ബാലി യാത്രയിൽ. Image Credit : nandan_meera/instagram
മീര നന്ദൻ ബാലി യാത്രയിൽ. Image Credit : nandan_meera/instagram

അഞ്ചു വർഷത്തെ വീസ പോളിസിയുമായാണ് ഇന്തൊനീഷ്യ രംഗത്ത് എത്തുന്നത്. ഇത് അനുസരിച്ച് സന്ദർശകരെ പരമാവധി 60 ദിവസം വരെ രാജ്യത്ത് താമസിക്കാൻ അനുമതി നൽകും. ലോക സഞ്ചാരികളെ ആകർഷിക്കുന്നതിന് വളരെ വ്യത്യസ്തമായ  തന്ത്രങ്ങളുമായാണ് ഇന്തൊനീഷ്യ എത്തിയിരിക്കുന്നത്. ഡിസംബർ 20 മുതൽ ഇത് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഇത്രയും നാൾ 30 ദിവസത്തെ സിംഗിൾ എൻട്രി ടൂറിസ്റ്റ് വീസ ആയിരുന്നു ഇന്തൊനീഷ്യ നൽകിയിരുന്നതെങ്കിൽ അതിന് മാറ്റം വന്നിരിക്കുകയാണ്. 

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നയം. വീസ കാലാവധി നീട്ടുന്നതും ഒപ്പം ഒരേ വീസയിൽ ഒന്നിലധികം തവണ പ്രവേശനം അനുവദിക്കുന്നതുമെല്ലാം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തും. പുതിയ നയത്തിന്റെ ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന് ഓൺലൈൻ അപേക്ഷകൾ സുഗമമാക്കുന്നു എന്നതാണ്. കൂടാതെ, ക്രെഡിറ്റ് കാർഡ് വഴി പണം അടയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഇത് ഇന്തൊനീഷ്യയിലേക്കു വരാൻ ഉദ്ദേശിക്കുന്ന വിദേശികളെ സംബന്ധിച്ച് വലിയ നേട്ടമാണ്.

Bali. Image Credit:bloodua/istockphoto
Bali. Image Credit:bloodua/istockphoto

വിനോദസഞ്ചാര മേഖലയിൽ അയൽരാജ്യങ്ങളുമായി മത്സരത്തിന് ഇന്തൊനീഷ്യ

അയൽരാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയുമായി രണ്ടും കൽപിച്ച പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ഇന്തോനേഷ്യ. ഇതിന്റെ ഭാഗമായാണ് വീസ കാലാവധി നീട്ടാനുള്ള തീരുമാനം. നിലവിലുള്ള 30 ദിവസത്തെ ടൂറിസ്റ്റ് വീസ പല പരിമിതികളോടെയാണ് എത്തുന്നത്. 30 ദിവസം കൂടി നീട്ടാൻ സാധിക്കുമെങ്കിലും ഒന്നിലധികം തവണയുള്ള പ്രവേശനത്തിനും മറ്റും ഇത് അനുവദനീയമല്ല. എന്നാൽ, പുതിയതായി വരുന്ന മാറ്റം സഞ്ചാരികളുടെ മുൻഗണനകളെ ഉൾക്കൊള്ളുക മാത്രമല്ല അവരുടെ യാത്രയെ സുഗമമാക്കുകയും ചെയ്യും. മൾട്ടിപ്പിൾ എൻട്രി പോലുള്ള സാധ്യതകൾ വരുന്നതോടെ രാജ്യാന്തര ടൂറിസ്റ്റുകൾക്ക് ഇന്തൊനീഷ്യ ആകർഷകമായ ഒരിടമായി മാറുകയും ചെയ്യും.

അതേസമയം, ഡിസംബർ എട്ടുവരെ ഇന്തൊനീഷ്യ ഏകദേശം 10 മില്യണിന് അടുത്തു വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്തു കഴിഞ്ഞു. ഈ വർഷത്തെ 8.5 മില്യൺ എന്ന ടാർഗറ്റിനെ മറികടന്നാണ് ഈ നേട്ടം. പക്ഷേ, ഇത്രയധികം നേട്ടമുണ്ടായിട്ടും അയൽരാജ്യങ്ങളായ മലേഷ്യ, തായ്​ലൻഡ്, വിയറ്റ്​നാം എന്നീ രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്തൊനീഷ്യ. 

Woman farmer carry basket on shoulder work on rice terrace with her daughter, Indonesia. Image Credit: kongjongphotostock/istockphoto
Woman farmer carry basket on shoulder work on rice terrace with her daughter, Indonesia. Image Credit: kongjongphotostock/istockphoto

40 മില്യൺ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇന്തൊനീഷ്യ

കഴിഞ്ഞവർഷം മലേഷ്യയിൽ എത്തിയ വിദേശ വിനോദസഞ്ചാരികൾ 26 മില്യൺ ആണ്. തായ്​ലൻഡിൽ 24 മില്യണും വിയറ്റ്നാമിൽ 11.2 മില്യണും സഞ്ചാരികൾ എത്തിയിട്ടുണ്ട്. അയൽരാജ്യങ്ങളുടെ വിനോദസഞ്ചാര മേഖലയിലെ ഈ നേട്ടത്തെ മറികടക്കനാണ് ഇന്തൊനീഷ്യ ശ്രമിക്കുന്നത്. 2025 ൽ 40 മില്യൺ സഞ്ചാരികളെയാണ് ഇന്തോനേഷ്യ ലക്ഷ്യമിടുന്നത്.

Woman doing yoga at dawn near a volcano on the island of Bali. Image Credit: kapulya/istockphoto
Woman doing yoga at dawn near a volcano on the island of Bali. Image Credit: kapulya/istockphoto

ഏതായാലും ആഗോളതലത്തിൽ വിനോദസഞ്ചാര മേഖലയിൽ കടുത്ത മത്സരമാണ് ഉടലെടുത്തിരിക്കുന്നത്. മലേഷ്യ, തായ്​ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നതിനായി വീസാ ചട്ടങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയാണ് ഇവർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. വീസാചട്ടങ്ങൾ കൂടുതൽ ലഘുകരിക്കുന്നതോടെ രാജ്യാന്തര സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി ഈ രാജ്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാരമേഖലയുടെ വികസനത്തിലൂടെ സാമ്പത്തികമായ ഉന്നമനമാണ് ഇന്തൊനീഷ്യ ലക്ഷ്യം വയ്ക്കുന്നത്. അതിനുള്ള ധീരമായ ചുവടുവെപ്പാണ് വീസാ നിയമങ്ങളിലെ ഇളവുകൾ. ഓൺലൈൻ അപേക്ഷകൾ സുഗമമമാക്കുന്നതിലൂടെയും വീസ കാലാവധി നീട്ടുന്നതിലൂടെയും ആഗോള  ടൂറിസം ഭൂപടത്തിൽ വ്യക്തമായ ഒരു ഇടം തന്നെയാണ് ഇന്തൊനീഷ്യ ലക്ഷ്യം വയ്ക്കുന്നത്.

സഞ്ചാരികളെ കാത്തിരിക്കുന്ന ബാലിയും ക്ഷേത്രങ്ങളും

പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെ, എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവച്ചിരിക്കുന്ന ഇടമാണ് ഇന്തൊനീഷ്യ. ഏകദേശം 17,000 ദ്വീപുകളും കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം സഞ്ചാരികളുടെ കണ്ണിനു വിരുന്നൊരുക്കുന്നു. വിദേശ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബാലി. പ്രകൃതിസൗന്ദര്യം മാത്രമല്ല സാംസ്കാരികമായ ആകർഷണങ്ങളും ബാലിയുടെ പ്രത്യേകതകളാണ്. കൊമൊഡോ നാഷണൽ പാർക്ക്, ബുനകെൻ നാഷണൽ പാർക്ക്, രാജ ആംപത്, ഡെറാവാൻ, ലേക്ക് ടോബ, ബോറോബദർ ക്ഷേത്രം തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

English Summary:

Indonesia relaunches multiple entry visa service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com