ADVERTISEMENT

വിമാനയാത്രകള്‍, പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകള്‍ ആദ്യത്തെ കുറച്ചു സമയം കഴിഞ്ഞാല്‍ ബോറായി മാറാറുണ്ട്. ഭക്ഷണം കഴിച്ചും ടാബിലോ മറ്റോ സിനിമയോ പാട്ടോ കണ്ടോ ഒക്കെയാവും പലരും സമയം കൊല്ലുക. ചിലരെങ്കിലും മദ്യവും(പലപ്പോഴും സൗജന്യമായി) കാത്തിരിക്കാറുണ്ട്. വിരസത മാറ്റാനും ഒന്നു മയങ്ങാനുമൊക്കെയാവും ആകാശത്തെ മദ്യപാനം. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ലെന്നും ദുരന്തം ക്ഷണിച്ചു വരുത്തിയേക്കാമെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 

വിമാനയാത്രകളില്‍ ഉറങ്ങുന്നത് സമയം കൊല്ലാന്‍ നല്ലതാണെങ്കിലും മദ്യപിച്ചുകൊണ്ട് ഉറങ്ങുന്നത് അത്ര നല്ലതല്ലെന്നാണ് മുന്നറിയിപ്പ്. വിമാനത്തിനകത്തെ കുറഞ്ഞ കാബിന്‍ മര്‍ദവും മദ്യവും ഉറക്കവും ഓക്‌സിജന്റെ കുറവുമെല്ലാം ചേരുന്നതല്ലെന്നാണ് കണ്ടെത്തല്‍. വിമാനയാത്രക്കിടെ എത്രത്തോളം മദ്യം കൂടുതല്‍ കഴിക്കുന്നോ അത്രയും കുഴപ്പത്തിനുള്ള സാധ്യതയും കൂടുമെന്നും പഠനം പറയുന്നു. ഈ അപകട സാധ്യത കണക്കിലെടുത്ത് ദീര്‍ഘദൂര വിമാനയാത്രകളില്‍ മദ്യം വിളമ്പുന്നത് അവസാനിപ്പിക്കണമെന്ന നിര്‍ദേശവുമുണ്ട്. ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്‌നങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കാണ് അപകട സാധ്യത കൂടുതല്‍. 

'ഞങ്ങളുടെ പഠനത്തില്‍ പങ്കെടുത്തവരിലെ ഓക്‌സിജന്‍ നില അപകടകരമായ നിലയിലേക്ക് ഒരിക്കലും താഴ്ന്നിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ മയക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുമായിരുന്നു. അതേസമയം ആരോഗ്യപ്രശ്‌നമുള്ളവരുടെ കാര്യം അങ്ങനെയല്ല. അവരുടെ രക്തത്തിലെ ഓക്‌സിജന്‍ നില ഗുരുതരമാം വിധം താഴോട്ടു പോകാനിടയുണ്ട്. അത്തരം സാഹചര്യങ്ങള്‍ മെഡിക്കല്‍ എമര്‍ജന്‍സിയിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്. ഹൃദയത്തിനോ ശ്വാസകോശത്തിനോ പ്രശ്‌നങ്ങളുള്ളവര്‍ വിമാനയാത്രക്കിടെ മദ്യം കഴിക്കാതിരിക്കുന്നതാണ് നല്ലത്.' കൊളോജനിലെ ജര്‍മന്‍ എയറോസ്‌പേസ് സെന്ററിലെ ഡോ. ഇവ മരിയ പറയുന്നു. 

18 നും 40നും ഇടയ്ക്ക് പ്രായമുള്ള 48 പേരാണ് പഠനത്തില്‍ പങ്കെടുത്തിരുന്നത്. ഇതില്‍ കുറച്ചുപേര്‍ പരീക്ഷണശാലയിലും മറ്റുള്ളവര്‍ 8,000 അടി ഉയരത്തിലൂടെ ആകാശത്തു പറക്കുന്ന വിമാനത്തിനുള്ളിലെ കാബിന്‍ പ്രഷറിലും ഉറങ്ങാന്‍ ആവശ്യപ്പെട്ടു. 12 പേരടങ്ങുന്ന സംഘത്തിലുള്ളവര്‍ക്ക് രണ്ട് കാന്‍ ബീറോ രണ്ട് ഗ്ലാസ് വൈനോ നല്‍കിയ ശേഷം ഉറക്കത്തിനിടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്‍ നിലയും തുടര്‍ച്ചയായി രേഖപ്പെടുത്തി. 

രണ്ടു ദിവസത്തോളം ഈ പരീക്ഷണം തുടര്‍ന്നു. പിന്നീട് പഠനത്തില്‍ പങ്കെടുത്തവരെ പരസ്പരം സ്ഥലം മാറ്റിയ ശേഷം വീണ്ടും പരീക്ഷണം തുടര്‍ന്നു. മദ്യപിക്കാത്ത സ്ലീപ് ചേംബറുകളില്‍ കിടന്നവരുടെ രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ ശരാശരി 96 ശതമാനവും ഹൃദയമിടിപ്പ് മിനുറ്റില്‍ 64 തവണയുമായിരുന്നു. അതേസമയം വിമാനത്തിന് സമാനമായ മര്‍ദമുള്ള പരീക്ഷണശാലകളില്‍ മദ്യപിച്ച് ഉറങ്ങിയവരുടെ ശരാശരി ഹൃദയമിടിപ്പ് മിനുറ്റില്‍ 88ഉം രക്തത്തിലെ ഓക്‌സിജന്റെ അളവ് 85 ശതമാനവുമായി ഉയര്‍ന്നു. അതേസമയം ഇതേ പരീക്ഷണശാലയില്‍ മദ്യപിക്കാതെ ഉറങ്ങിയവരുടെ ഹൃദയമിടിപ്പ് ശരാശരി 73ഉം രക്തത്തിലെ ഓക്‌സിജന്റെ അളവ് 88 ശതമാനവുമായിരുന്നു. 

മദ്യം എത്രത്തോളം വിമാനയാത്രകളില്‍ യാത്രികരുടെ ശരീരത്തെ ബാധിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ പഠനഫലം. മദ്യപിച്ചവരുടെ ഹൃദയമിടിപ്പ് കൂടുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തുവെന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ജര്‍മന്‍ എയറോസ്‌പേസ് സെന്ററിലേയും ആര്‍ഡബ്ല്യുടിഎച്ച് ആകെന്‍ സര്‍വകലാശാലയിലേയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

English Summary:

Study Unveils the Hidden Dangers of Consuming Alcohol During Long Flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com