സഞ്ചാരികളുടെ പറുദീസയായി ഹിമാചൽ പ്രദേശ്, എത്തിയത് 74 ലക്ഷം യാത്രാപ്രേമികൾ
Mail This Article
മഞ്ഞു കാണാനും മഞ്ഞിന്റെ കുളിരറിയാനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനുമായി ഹിമാചൽ പ്രദേശിലേക്ക് എത്തുന്നത് നിരവധി സഞ്ചാരികൾ. ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ വർഷം മേയ് മാസം വരെ ഹിമാചൽ പ്രദേശിലേക്ക് എത്തിയത് 74 ലക്ഷം സഞ്ചാരികളാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ 3.5 ശതമാനം വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയതിന്റെ ക്രെഡിറ്റ് സോളൻ ജില്ലയ്ക്കാണ്. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയെ മറി കടന്നാണ് സോളൻ ഈ നേട്ടം സ്വന്തമാക്കിയത്.
ഹിമാചൽ പ്രദേശിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രം കസോളും ചൈലും ആണ്. ഓരോ തവണയും ഇതിന്റെ ജനപ്രീതി വർദ്ധിച്ചു വരികയാണ്. റേവ വെള്ളച്ചാട്ടം പോലുള്ള പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. കണ്ടഘട്ട് - സാധുപുൾ മേഖലകളിൽ ഹോംസ്റ്റേ പോലുള്ള താമസ സൗകര്യങ്ങൾ വർദ്ധിച്ചതോടെ ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി.
അടിസ്ഥാന സൗകര്യങ്ങളും കണക്ടിവിറ്റിയും വർദ്ധിപ്പിക്കുന്നു
വിനോദസഞ്ചാരികൾ സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും കണക്ടിവിറ്റി വർദ്ധിപ്പിക്കാനും തുടർച്ചയായ ശ്രമങ്ങൾ നടന്നു വരികയാണ്. ടൂറിസം ആൻഡ് സിവിൽ ഏവിയേഷൻ ഡയറക്ടർ മാനസി സഹായ് താക്കുർ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഹെലിപോർട്ടറുകളുടെ നിർമാണത്തിലൂടെ അന്തർ സംസ്ഥാന കണക്ടിവിറ്റി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൂടാതെ, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ധനസഹായത്തോടെ വെൽനസ് സെന്ററുകൾ തുറക്കുക, ഐസ് സ്കേറ്റിങ് റിങ്കുകൾ നിർമിക്കുക, പരിസ്ഥിതി - സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, വഴിയോര സൗകര്യങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഹിമാചലിലെ വളരുന്ന ടൂറിസം
ഈ വർഷം മേയ് അവസാനം വരെയുള്ള കണക്കുകൾ എടുത്താൽ 32,415 വിദേശ വിനോദ സഞ്ചാരികളാണ് ഹിമാചൽ പ്രദേശിലേക്ക് എത്തിയത്. ആഭ്യന്തര സഞ്ചാരികളുടെ കൂടെ എണ്ണമെടുത്താൽ മേയ് മാസം വരെ 74,64,184 വിനോദസഞ്ചാരികളാണ് ഹിമാചൽ പ്രദേശിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് എത്തിയ വിനോദസഞ്ചാരികളേക്കാൾ 3.5 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. 23,174 വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 72,02,956 സഞ്ചാരികളാണ് കഴിഞ്ഞവർഷം ഇതേസമയത്ത് ഹിമാചൽ പ്രദേശിലേക്ക് എത്തിയത്.
വർഷം മുഴുവനും സഞ്ചാരികളെ ആകർഷിച്ച് ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലേക്ക് പോകാൻ സഞ്ചാരികൾക്ക് പ്രത്യേക സീസൺ ആവശ്യമില്ല. ഏത് സീസണിൽ എത്തിയാലും അതിന്റേതായ ഭംഗിയോടെ ഇവിടുത്തെ പ്രകൃതി സഞ്ചാരികളെ വരവേൽക്കും. അതുകൊണ്ടു തന്നെ വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന മാന്ത്രിക കാന്തവലയമുള്ള നാടായി മാറിയിരിക്കുകയാണ് ഹിമാചൽ പ്രദേശ്. സ്പിതിയുടെ പ്രകൃതി സൗന്ദര്യവും കിനൗറിന്റെ ശാന്തമായ സൗന്ദര്യവും തിബത്തൻ ആത്മീയ നേതാവായ ദലൈലാമയുടെ വസതിയായ ധർമ്മശാലയുടെ ആത്മീയതയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. മഞ്ഞും സാഹസിക വിനോദങ്ങളും ഇഷ്ടപ്പെടുന്നവർക്കായി കുളു, മണാലി, റോംഹ്താംഗ് പാസ് എന്നിവയുണ്ട്. കൊളോണിയൽ വാസ്തുവിദ്യയിൽ ആകൃഷ്ടരായിട്ടുള്ളവർ ഷിംലയിലേക്കും എത്തുന്നു.
സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് ഹിമാചൽ പ്രദേശ്. പ്രകൃതി സൗന്ദര്യത്തിന് ഒപ്പം തന്നെ പേരു കേട്ടതാണ് ഇവിടുത്തെ ഹിൽ സ്റ്റേഷനുകളും. റോക്ക് ക്ലൈംബിങ്, മൗണ്ടയിൻ ബൈക്കിങ്, പാരാഗ്ലൈഡിങ്, ഐസ് സ്കേറ്റിങ്, ട്രെക്കിങ്, റാഫ്റ്റിങ് എന്നു തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് ഇവിടേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.