ADVERTISEMENT

സിനിമയുടെ തിരക്കുകളിൽ നിന്നുമൊഴിഞ്ഞു ചെറിയൊരു അവധിക്കാലത്തിന്റെ ആലസ്യത്തിലാണ് മലയാളത്തിന്റെ പ്രിയനടൻ ടൊവിനോയും കുടുംബവും. മലേഷ്യയിലെയും ജപ്പാനിലെയും വിസ്മയങ്ങൾക്കു സാക്ഷിയായതിനു ശേഷം വിയറ്റ്നാമിന്റെ സൗന്ദര്യവും സവിശേഷമായ കാഴ്ചകളും ആസ്വദിക്കുകയാണ് താരം. ഹരം പകരുന്നതും വിസ്മയിപ്പിക്കുന്നതുമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് സൂചിപ്പിച്ചു കൊണ്ട് നിരവധി ചിത്രങ്ങളാണ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. റെയിൽവേ ട്രാക്കിനു സമീപമിരുന്നു, ട്രെയിൻ കടന്നു പോയിക്കൊണ്ടിരിക്കുമ്പോൾ കാപ്പി ആസ്വദിച്ചു കുടിക്കുന്ന താരത്തിന്റെ വിഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. അഡ്വെഞ്ചേഴ്‌സ് ഓൺ ട്രാക്ക് എന്ന ക്യാപ്ഷനാണ് ടൊവിനോ ചിത്രത്തിന് നൽകിയിരിക്കുന്നത്. 

ടൊവിനോ പങ്കുവച്ച വിഡിയോയിൽ  കാണുന്നത് വിയറ്റ്നാമിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഒരിടമാണ്. ഹാനോയ് ട്രെയിന്‍ സ്ട്രീറ്റ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. വീടുകളിൽ നിന്നും കടകളിൽ നിന്നും ഇഞ്ചുകള്‍ മാത്രം അകലെയുള്ള സിംഗിള്‍ ലൈന്‍ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഇവിടുത്തെ പ്രധാനാകർഷണം. ട്രാക്കിൽ നിന്ന് ഏകദേശം ഒരു മീറ്റർ മാത്രം അകലെയായി ഇരുപതോളം കഫേകളുമുണ്ട്. ട്രെയിന്‍ വരാത്ത സമയത്ത്, സന്ദർശകർക്ക് ട്രാക്കിലൂടെ സഞ്ചരിക്കാം, സെൽഫികൾ എടുക്കാം. ട്രെയിൻ പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പ്, കഫേ നടത്തിപ്പുകാര്‍ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്‍കും. ആ ട്രാക്കിനു സമീപമിരുന്നാണ് ടൊവിനോയും കുടുംബവും കാപ്പി ആസ്വദിക്കുന്നത്. 

സെൻട്രൽ ഹാനോയിൽ, ഹോൺ കിം തടാകത്തിലെ ഒരു ദ്വീപിലാണ്‌ എൻഗോക് സൺ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആ ടെമ്പിളിന്റെ മനോഹര ദൃശ്യവും തടാക കാഴ്ചകളും താരം പങ്കുവച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ ആരാധനാലയം ഒരു ചെറുദ്വീപിലാണ്‌ സ്ഥിതി ചെയ്യുന്നത്. മനോഹരമായ വാസ്തു ശില്പ ചാതുര്യവും വർണാഭമായ കാഴ്ചകളുമാണ് ഇവിടുത്തെ ആകർഷണം.

വിയറ്റ്നാമിന്റെ ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന ഒരു പേരാണ് ഹോചി മിൻ. ആ ചരിത്രപുരുഷന്റെ നാമം നൽകിയിട്ടുള്ള നഗരവും ഏറ്റവുമധികം സന്ദർശകരെത്തുന്നയിടമാണ്. ഹോചി മിൻ സിറ്റി യുദ്ധസ്മാരകവും ഹോചി മിന്റെ പ്രതിമ നിൽക്കുന്ന ചത്വരവും തന്നെയാണ് അവിടുത്തെ പ്രധാന കാഴ്ച. അതിനു മുന്നിൽ സൈഗോൺ നദി, ബെൻ താൻ മാർക്കറ്റ്, വിയറ്റ്നാമിലെ ജനങ്ങളുടെ ജീവിതം, സംസ്കാരം എന്നിവയുടെ നേർക്കാഴ്ചകൾ കാണാം. നീയൻ സ്ട്രീറ്റ്, കൊളോണിയൽ ശൈലിയിലെ പോസ്റ്റ് ഓഫിസ്, പഴയകാല കോളനികൾ, യുദ്ധസ്മാരകങ്ങൾ എന്നിവയുടെ ഇവിടെത്തുന്ന അതിഥികളെ ആകർഷിക്കും.  

ദ്വീപുകളാണ് വിയറ്റ്നാമിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു മനോഹരയിടം. അതിസുന്ദരമായ പതിനാറു ദ്വീപുകൾ ഈ രാജ്യത്തെത്തിയാൽ കാണുവാൻ കഴിയും. ഒരേ കാഴ്ചകളല്ല സമ്മാനിക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ ദ്വീപുകൾ സന്ദർശിക്കുന്നത് ഒരിക്കലും മടുപ്പുളവാക്കുകയില്ല. ഗ്രാമങ്ങളും മണൽപ്പരപ്പും പുൽമേടുകളുമായി ഓരോ ദ്വീപുകളും വ്യത്യസ്തമാണ്. ദ്വീപുകളിൽ ഏറ്റവും വലുതെന്നവകാശപ്പെടുന്നത് കൊൻ സോണാണ്‌. പണ്ടു കാലത്ത് ഫ്രഞ്ച് കോളനിയായിരുന്നു ഈ ദ്വീപ്. പിന്നീട് അമേരിക്കൻ അധിനിവേശ കാലത്ത്  ജയിലായി മാറി. അധികാര വാഴ്ചകളെല്ലാം അവസാനിച്ചപ്പോൾ ദ്വീപ് വിജനമായി. അതോടെ കൊൻ സോൺ ദ്വീപ് കടലാമകളുടെ പറുദീസയായി. ആർത്തലയ്ക്കുന്ന തിരമാലകളും കര നിറയുന്ന ആമകളുമാണ് ഇപ്പോൾ ഈ ദ്വീപിന്റെ ഐശ്വര്യം. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ കോൻ സോണിൽ ബീച്ചുകളും ദേശീയോദ്യാനവും ആരാധനാലയവും കൊടുമുടിയുമൊക്കെ കാണാവുന്നതാണ്. 

ഗൾഫ് ഓഫ് തായ്‌ലൻഡ് തീരത്താണ് ഫു ക്വോക് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിലേക്ക് കംബോഡിയൻ തീരത്തു നിന്ന് 10 മൈൽ അകലമേയുള്ളൂ. പഞ്ചാര മണൽ നിറഞ്ഞ ദ്വീപിന്റെ തീരം നിറയെ എണ്ണപ്പനകളുണ്ട്. ഇവിടെ നേരം ചെലവഴിക്കാനെത്തുന്നവരിലേറെയും പാശ്ചാത്യരാണ്. ഫിംഗർനെയിൽ ബീച്ച്, ഹോൺ വോങ് ബീച്ച് എന്നിവയാണ് പ്രശസ്തി നേടിയ കടൽത്തീരങ്ങൾ.

കാറ്റ് ബാ ദ്വീപ്, ബാ ബീ തടാകം, ഫോങ് നാ നാഷണൽ പാർക്ക്, ക്യാറ്റ് ടിയാൻ നാഷണൽ പാർക്ക്, ബ്യൂൺ മാ തൂത്ത്, ലൈ സോൺ ദ്വീപ്‌, ബെൻ തൻ മാർക്കറ്റ് തുടങ്ങിയവ വിയറ്റ്‌നാമില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്. മനോഹരമായ കാഴ്ചകൾ മാത്രമല്ല, രുചികരമായ വിഭവങ്ങളും ഭക്ഷണ ശാലകളും ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങളുമൊക്കെ വിയറ്റ്നാമിൽ ലഭ്യമാണ്. വിദേശ സഞ്ചാരികൾക്കു ചുരുങ്ങിയ മുതൽമുടക്കിൽ കണ്ടുമടങ്ങാവുന്ന ഒരു രാജ്യം കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com