ADVERTISEMENT

ബ്രിട്ടിഷ് നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്നു ആദ്യകാലത്ത് ഹെൻറി എവ്‌റി. 1694ൽ കരീബിയൻ ദ്വീപുകളിൽ ഫ്രഞ്ച് സൈന്യത്തെ കീഴടക്കാനായച്ച ബ്രിട്ടിഷ് നാവികക്കപ്പലായ ചാൾസിൽ എവ്റിയുമുണ്ടായിരുന്നു. ഈ കപ്പലിൽ നാവികകലാപമുണ്ടാക്കി നിയന്ത്രണം സ്വന്തമാക്കിയ സംഭവമായിരുന്നു കടൽക്കൊള്ളക്കാരനായുള്ള ഹെൻറിയുടെ തുടക്കം. പിന്നീട് ആ കപ്പലിന് എവ്റി ‘ഫാൻസി’ എന്നു പേരിട്ടു. തെക്കൻ ആഫ്രിക്കൻ തീരങ്ങൾ, മഡഗാസ്ക്കർ തുടങ്ങിയവയായിരുന്നു എവ്റിയുടെ താവളങ്ങൾ. സ്ഥലത്തു കൂടി പോയ പല യൂറോപ്യൻ കപ്പലുകളും ഇയാളുടെ കൊള്ളയടിക്ക് വിധേയമായി. 150 പേരടങ്ങിയതായിരുന്നു അക്കാലത്തെ അയാളുടെ സംഘം.

1695ൽ  യെമനിലെ ചെങ്കടൽ തീരത്തുള്ള മോച്ചയെന്ന തുറമുഖത്തു നിന്ന് തിരിച്ച് ഇന്ത്യയിലേക്കു മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഉടമസ്ഥതയിലുള്ള 25 കപ്പലുകൾ പുറപ്പെട്ടു. അറബിനാട്ടിലെ കച്ചവടത്തിൽ ലഭിച്ച അളവറ്റ ധനവും അമൂല്യവസ്തുക്കളും ഈ കപ്പലുകളിൽ നിറച്ചിരുന്നു. ഹജ് തീർഥാടനം നിർവഹിച്ചു മടങ്ങിയ വിശ്വാസികളും ഇതിൽ യാത്രക്കാരായിരുന്നു. ഗുജറാത്തിലെ സൂറത്ത് തുറമുഖമായിരുന്നു കപ്പലുകളുടെ ലക്ഷ്യസ്ഥാനം. 

ഈ കപ്പൽവ്യൂഹത്തെ ഹെൻറി എവ്റി ലക്ഷ്യമിട്ടു. അവയിലടങ്ങിയ അളവറ്റ സമ്പത്ത് ഒറ്റദിനം കൊണ്ട് തന്നെയൊരു മഹാധനികനാക്കുമെന്ന് അയാൾ കണക്കുകൂട്ടി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബാബേൽ മാൻഡെബ് എന്ന കടലിടുക്കിൽ വച്ച് എവ്റിയുടെ കൊള്ളസംഘം മുഗൾ കപ്പൽ വ്യൂഹത്തെ കണ്ടെത്തി.

കപ്പൽക്കൂട്ടത്തിലെ ഫാത് മഹ്മമാദി എന്ന കപ്പലായിരുന്നു കൊള്ളക്കാരുടെ ആദ്യലക്ഷ്യം. നിഷ്കരുണം ഈ കപ്പലിനെ കൊള്ളയടിച്ച എവ്റി കോടിക്കണക്കിനു രൂപ വിലവരുന്ന സ്വർണ, വെള്ളി നാണയങ്ങൾ ഇതിൽ നിന്നു സംഭരിച്ചു.

അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കപ്പലും വിശ്വപ്രസിദ്ധവുമായ ഗഞ്ചി സവായ് പിന്നാലെ വരുന്നുണ്ടായിരുന്നു. അതിലുണ്ടാകുന്ന കനത്ത സമ്പത്ത് തന്റെ ചിന്തകൾക്കു പോലും അപ്പുറത്താണെന്ന് എവ്റി ഉറപ്പിച്ചു. താമസിയാതെ ഫാൻസി, ഗഞ്ചി സവായിയെ പിന്തുടരാൻ തുടങ്ങി. ഒടുവിൽ സൂറത്തിലെത്താൻ എട്ടു ദിവസം ശേഷിക്കേ എവ്റിയുടെ ‘ഫാൻസി’ കപ്പൽ ഗഞ്ചി സവായിയെ വളഞ്ഞു. എന്നാൽ ഫാത്ത് മഹ്മമാദിയെ പോലെയല്ലായിരുന്നു ഗഞ്ചി സവായി. ശക്തമായ പ്രതിരോധ സംവിധാനങ്ങൾ കപ്പലിലുണ്ടായിരുന്നു. ഡസൻ കണക്കിനു പീരങ്കികൾ, ഉള്ളിൽ തോക്കുധാരികളായ 400 പടയാളികൾ.

എന്നാൽ നിർഭാഗ്യവശാൽ ഫാൻസിയിൽ നിന്നുള്ള ആദ്യ പീരങ്കി വെടിയിൽ തന്നെ ഗഞ്ചിയുടെ പ്രധാന പായ്മരം നശിച്ചു. ഇതോടൊപ്പം കപ്പലിന്റെ ഡെക്കിലുണ്ടായിരുന്ന ഒരു പീരങ്കി പൊട്ടിത്തെറിക്കുകയും ചെയ്തു. ഇത് ഗഞ്ചിയിലെ സൈനികരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇതേ സമയത്തു തന്നെ എവ്റിയുടെ കൊള്ളസംഘം കപ്പലിൽ ചാടിക്കയറി ആക്രമണം തുടങ്ങി.

ശതകോടികൾ മൂല്യമുള്ള ആ കൊള്ളയടിയിൽ എവ്റി കരസ്ഥമാക്കി. നിരപരാധികളായ ഒട്ടേറെ യാത്രികർ കൊലപാതകങ്ങൾക്കും കൊടുംക്രൂരകൃത്യങ്ങൾക്കും ഇരയായി. പലരും ഇതിൽ നിന്നു രക്ഷനേടാൻ കടലിൽ ചാടി ആത്മഹത്യ ചെയ്തു. കൊള്ളയടിച്ച സമ്പത്ത് പങ്കിട്ടെടുത്തശേഷം  എവ്റിയും സംഘവും ബഹാമസ് ദ്വീപിലേക്കു പോകുകയും അവിടെ ‘ഫാൻസിയെ’ നല്ല വിലയ്ക്കു വിൽക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ മുഗൾ ചക്രവർത്തി ഔറംഗസീബ് സൂറത്തിലുള്ള എല്ലാ ബ്രിട്ടിഷ് ഉദ്യോഗസ്ഥരെയും അറസ്റ്റു ചെയ്തു. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കേന്ദ്രങ്ങൾ പൂട്ടി. ഹെൻറി എവ്റിയെ ഏതുവിധേനയും കണ്ടെത്തണമെന്നായിരുന്നു  ഔറംബസീബിന്റെ നിലപാട്. തുടർന്ന് ബ്രിട്ടൻ എവ്റിയുടെ തലയ്ക്ക് വൻതുക ഇനാം പ്രഖ്യാപിച്ചു. എവ്റിക്കായി ലോകവ്യാപക തിരച്ചിൽ നടന്നു. ഒരു വ്യക്തിക്കായി ഇത്രയും വലിയ തിരച്ചിൽ നടക്കുന്നത് അതുവരെയുള്ള ചരിത്രത്തിൽ ആദ്യം. പക്ഷേ അയാൾ മറഞ്ഞിരുന്നു.

ബഹാമസിലെത്തിയ എവ്റി എവിടെപ്പോയി? ഇന്നും അതു ചരിത്രത്തിലെ ഒരു നിഗൂഢതയായി നിലനിൽക്കുന്നു.എവ്റി അയർലൻഡിലേക്കു പോയെന്നും മഡഗാസ്കറിൽ താവളമുറപ്പിച്ചെന്നും ഇംഗ്ലണ്ടിൽ പ്രച്ഛന്നവേഷക്കാരനായി ജീവിച്ചെന്നും പലകഥകൾ. അതിനിടെ യുഎസിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിൽ നിന്നു കുറേ അറബിനാണയങ്ങൾ കണ്ടെത്തി. 1693 ൽ യെമനിൽ നിർമിച്ചവയായിരുന്നു ഇവ. തുടർന്ന് മേഖലയിലെ തന്നെ മാസച്യുസിറ്റ്സ്, കണക്ടിക്കറ്റ് തുടങ്ങിയിടങ്ങളിൽ നിന്നും നാണയങ്ങൾ ലഭിച്ചു. ഇവ കൊണ്ടുവന്നത് ഹെൻറിയാകാമെന്ന് ഗവേഷകർ പറയുന്നു.

English Summary:

The Legendary Pirate Henry Every and His Epic Heist of the Mughal Fleet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com