ADVERTISEMENT

ഓസ്ട്രേലിയ ഭൂഖണ്ഡത്തിന്റെ ഉള്ളിൽ പണ്ടൊരു കടലുണ്ടായിരുന്നു.. ഇറോമാംഗ കടൽ. ഈ കടലിനു മുകളിൽ ഫാന്റത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു പക്ഷി പറന്നുനടന്നിരുന്നു. ടെറോസർ എന്ന ഗണത്തി‍ൽപെടുന്ന ആദിമജീവിയായിരുന്നു ഇത്. പേര് ഹാലിസ്കിയ പീറ്റേർസേനി. ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും പൂർണമായ ടെറോസർ ഫോസിൽ ഈ ജീവിയുടേതാണ്. 10 കോടി വർഷം മുൻപ് ജീവിച്ച ഈ ജീവിയുടെ ചിറകുവിരിവ് 15 അടിയിലേറെ ഉണ്ടായിരുന്നു. അതായത് രണ്ട് മനുഷ്യരുടെ ചേർത്തുവച്ച നീളത്തെക്കാൾ കൂടുതൽ.

പണ്ടു പണ്ട്, ദിനോസറുകൾ ഭൂമിയിൽ വിഹരിച്ചു നടന്ന ജുറാസിക് കാലഘട്ടത്തിൽ തന്നെ ടെറോസറുകൾ ഭൂമിയിലുണ്ട്. രൂപസാദൃശ്യം മൂലം ഇവയെ ഡ്രാഗണുകൾ എന്ന് ചില ശാസ്ത്രജ്ഞർ വിശേഷിപ്പിക്കാറുണ്ട്. ലോകത്തിലെ ആദ്യത്തെ പറക്കുന്ന നട്ടെല്ലുള്ള ജീവികളാണ് ഇവ. ഇരുന്നൂറിലേറെ തരം ടെറോസറുകൾ ഭൂമിയിലുണ്ടായിരുന്നു. കൂർത്ത തല, വവ്വാലുകളെ പോലുള്ള തൊലി വിടർന്ന ചിറകുകൾ എന്നിവയെല്ലാം ഇവർക്കുണ്ടായിരുന്നു. 2015ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ് സിനിമയിലൊക്കെ ഇവയെ കാണിക്കുന്നുണ്ട്.

ഇവയിൽ ഏറ്റവും വലിയ ഇനമായ ക്വെറ്റ്സാൽകോട്‌ലസ് നോർത്ത്റോപ്പിക്ക് ഒരു ജിറാഫിന്റെ ഉയരവും 35 അടി വീതിവരുന്ന ചിറകുകളുമുണ്ടായിരുന്നു, ഏറ്റവും ചെറിയവയ്ക്ക് നമ്മൾ നാട്ടിലൊക്കെ കാണുന്ന അടയ്ക്കാക്കുരുവികളുടെ വലുപ്പവും. കാര്യം ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിലും ടെറോസറുകൾക്ക് ദിനോസറുകളുമായി ജീവശാസ്ത്രപരമായ ബന്ധം ഇല്ലെന്നാണു വിലയിരുത്തൽ. എന്നാൽ ഇവ എങ്ങനെയാണു ഭൂമിയിലെത്തിയത്? ഏതു ജീവി പരിണമിച്ചാണ് ഇവയുടെ ഉദ്ഭവത്തിനു കാരണമായത്?

ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. 200 വർഷത്തോളം ഇവ ജുറാസിക് യുഗത്തിലെ മൃഗങ്ങളെക്കുറിച്ച് പഠനം നടത്തിയവരെ അലട്ടിക്കൊണ്ടേയിരുന്നു. എന്നാൽ ഇപ്പോൾ ഇവയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് വിർജീനിയ ടെക് ഉൾപ്പെടെയുള്ള ഉന്നതസ്ഥാപനങ്ങളിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞർ.

ലാഗർപെറ്റി‍‍‍ഡ്സ് എന്ന കരയിൽ താമസിച്ച ജീവികളിൽ നിന്നാണു ടെറോസറുകൾ ജനനമെടുത്തതെന്നാണു പുതിയ കണ്ടെത്തൽ. ടോമോഗ്രഫി സ്കാനുകൾ, ത്രീഡി മോഡലിങ് തുടങ്ങിയ വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. പറക്കാൻ കഴിയാത്ത ലാഗർ പെറ്റിഡിൽ നിന്നു പറക്കുന്ന ടെറോസറിലേക്കുള്ള പരിണാമ ദൈർഘ്യം ചെറുതായിരുന്നത്രേ. ടെറോസറുകൾ ജുറാസിക് കാലഘട്ടത്തിനപ്പുറം നിലനിന്നില്ല. ദിനോസറുകളെ ഈ ഭൂമിയിൽ നിന്നില്ലാതാക്കിയ പ്രകൃതിദുരന്തത്തോടൊപ്പം ഇവയും പോയ്മറഞ്ഞു. കാര്യം ഇരു കൂട്ടരും പറക്കുമെങ്കിലും ടെറോസറുകളും ഇന്നത്തെ പക്ഷികളുമായി യാതൊരു ബന്ധവുമില്ലെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. 

English Summary:

Unveiling Haliskia peterseni: Australia's Oldest Pterosaur Fossil Discovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com