ADVERTISEMENT

നമ്മുടെയെല്ലാം ജീവിതത്തിൽ മൊബൈൽ ഫോൺ ഇന്ന് ശക്തമായ സ്വാധീനമായി കഴിഞ്ഞിരിക്കുന്നു. ആവശ്യത്തിനുള്ള ഉപയോഗ ഉപകരണം എന്ന നിലയിൽ നിന്നു മാറി പലരുടെയും ദിവസത്തിന്റെ ഭൂരിഭാഗം മണിക്കൂറുകളും മൊബൈൽഫോണിൽ തന്നെയാണ്. തക്കം കിട്ടിയാൽ മിക്കവരുടെയും കൈ പോകുന്നത് മൊബൈലിലേക്കാണ്. അനാവശ്യമായ അഡിക്ഷനുകളും മൊബൈലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ട്. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, മൃഗങ്ങളിലുമുണ്ടായിട്ടുണ്ട് മൊബൈൽ അഡിക്ഷൻ. ഷിക്കാഗോയിലെ അമാരെ എന്ന ഗൊറില്ല ഇതിന് നല്ലൊരു ഉദാഹരണം.

ഇപ്പോൾ 18 വയസ്സുള്ള അമാരെ രണ്ട് വർഷം മുൻപ് മൊബൈലിന് അഡിക്ടായിരുന്നു. ലിങ്കൺ പാർക്ക് മൃഗശാലയിലെ പ്രത്യേക ആൾക്കുരങ്ങു സംരക്ഷണ കേന്ദ്രത്തിലാണ് 188 കിലോ ഭാരമുള്ള അമാരെയുള്ളത്. തന്നെ കാണാനെത്തുന്നവരുടെ മൊബൈൽ ഫോണിലെ ചിത്രങ്ങൾ കാണുകയായിരുന്നു അമാരെയുടെ പ്രധാന വിനോദം. ഈ വിനോദത്തിനായി മണിക്കൂറുകൾ ചെലവിടാനും അമാരെയ്ക്കു മടിയില്ലായിരുന്നു.

ഗൊറില്ലകൾ ശക്തമായ സാമൂഹിക ക്രമം പുലർത്തുന്ന ജീവികളാണ്. യുവാക്കളായ മറ്റു ഗൊറില്ലകൾക്കൊപ്പമാണ് അമാരെയുടെയും താമസം. ഈ പ്രായത്തിൽ അമാരെ സഹജീവികളായ ഗൊറില്ലകൾക്കൊപ്പം ഇടപെട്ട് അവരോടൊപ്പം കളിച്ച്, വഴക്കുണ്ടാക്കി ഗ്രൂപ്പിന്റെ നായകസ്ഥാനം നേടാനുള്ള പ്രവൃത്തികളിൽ ഏർപ്പെടുകയാണ് യഥാർഥത്തിൽ ചെയ്യേണ്ടത്. എന്നാൽ മൊബൈൽഫോൺ നോക്കിയിരിക്കാൻ തുടങ്ങിയതോടെ അമാരെയ്ക്ക് ഈ ഗൊറില്ലാക്കളികളിൽ താൽപര്യം നഷ്ടപ്പെട്ടു.

കുരങ്ങുസംരക്ഷണകേന്ദ്രത്തെ സന്ദർശകരിൽ നിന്നു വേർതിരിക്കുന്ന ഗ്ലാസ് പാളിയോടു ചേർന്ന് ഇരിക്കാനായിരുന്നു അമാരെയ്ക്കു താൽപര്യം. ഇവിടെ സന്ദർശകരെ അവനു കാണാം. ആദ്യമൊക്കെ കൗതുകം കൊണ്ട് അവനു സമീപമെത്തിയ സന്ദർശകരിൽ ചിലർ അവനൊപ്പം സെൽഫിയെടുക്കുകയും വിഡിയോ പിടിക്കുകയും ചെയ്തു. മൊബൈലിൽ അമാരെ പുലർത്തുന്ന താൽപര്യം കണ്ട് അതിശയം കൂറിയ സന്ദർശകർ തങ്ങളുടെ മൊബൈൽ ഗാലറിയിലൈ ചിത്രങ്ങളും വിഡിയോകളുമൊക്കെ അവനെ കാണിക്കാൻ തുടങ്ങി. സെൽഫികൾ മുതൽ കുടുംബമായി ടൂർ പോയതിന്റെ ചിത്രങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

ഇതെല്ലാം താൽപര്യത്തോടെ അമാരെ കാണാൻ തുടങ്ങി. അമാരെയുടെ മൊബൈൽ ഫോൺ പ്രേമം ആളുകൾക്കിടയിൽ ചർച്ചയാകുകയും കൂടുതൽ പേർ അവനെ മൊബൈൽ ഫോൺ ചിത്രങ്ങൾ കാട്ടാൻ രംഗത്തുവരികയും ചെയ്തു. അതോടെ അമാരെയ്ക്ക് മൊബൈൽ ഫോൺ അഡിക്ഷൻ ഉടലെടുത്തു. ഭക്ഷണത്തിനുള്ള നേരത്തല്ലാതെയുള്ള സമയങ്ങളിൽ അവനിതു തന്നെ പണി. മണിക്കൂറുകളാണ് മൊബൈൽ ഫോൺ ചിത്രങ്ങൾ കാണാൻ അമാരെ അന്ന് ചെലവിട്ടത്. ഏതായാലും മൃഗശാല അധികൃതർ ശക്തമായ നടപടികളെടുത്തു. ഒരു വർഷത്തെ നടപടികൾക്ക് ശേഷം അമാരെയുടെ മൊബൈൽപ്രേമം തീർത്തും ഇല്ലാതെയായെന്ന് അധികൃതർ അറിയിച്ചു.

മനുഷ്യരുടെ ജനിതകഘടനയുമായി 98 ശതമാനം സാമ്യം ഗൊറില്ലകൾക്കുണ്ട്. ആൾക്കുരങ്ങുകളിൽ ഒറാങ്ങൂട്ടാൻ, ബൊണോബോ, ചിമ്പാൻസി എന്നിവർക്കൊപ്പം ബിഗ് ഫോർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഗൊറില്ലകൾ മനുഷ്യരുമായി പരിണാമദശയിൽ അടുത്തു നിൽക്കുന്ന ജീവികളാണ്. ബിഗ് ഫോറിലെ ഏറ്റവും വലുപ്പമുള്ള ജീവികളും ഇവയാണ്. മനുഷ്യരെപ്പോലെ തന്നെ സന്തോഷം, സങ്കടം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്.

English Summary:

Chicago Gorilla's Mobile Phone Addiction: The Story of Amare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com