ADVERTISEMENT

തന്റെ സ്ഥലത്ത് സ്വർണനിക്ഷേപമുണ്ടെ ന്നറിഞ്ഞ അയാൾ കുഴിയെടുക്കാൻ തുടങ്ങി. ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും അയാൾ സംശയാലുവും ക്ഷീണിതനുമായി. മാസങ്ങൾ കഴിഞ്ഞിട്ടും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശനായ അയാൾ ആ പറമ്പ് മറ്റൊരാൾക്കു വിറ്റു. സ്ഥലം വാങ്ങിയ ആൾ അവിടം വീണ്ടും കുഴിക്കാൻ തീരുമാനിച്ചു. അയാൾ പര്യവേക്ഷണ വിദഗ്ധനെ വിളിച്ച് സ്ഥലം കാണിച്ചു.  സ്ഥലപരിശോധനയ്ക്കുശേഷം അദ്ദേഹം പറഞ്ഞു: ഇനി മൂന്നു മീറ്റർകൂടി കുഴിച്ചാൽ നിങ്ങൾക്കു സ്വർണം ലഭിക്കും. അതു സത്യമായി. കൃത്യം മൂന്നുമീറ്റർ എത്തിയപ്പോൾ സ്വർണം തെളിഞ്ഞുവന്നു.

അവസാനം എവിടെന്നോ എപ്പോഴെന്നോ അറിഞ്ഞ് എല്ലാ യാത്രകളും തുടരാനാകില്ല. എല്ലാ ലക്ഷ്യങ്ങളിലേക്കും ഗൂഗിൾ മാപ്പ് ലഭ്യവുമല്ല. അപഗ്രഥനവും ആത്മവിശ്വാസവും മാത്രമാണ് ആശ്രയം. ദൃശ്യമായ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കു ചില ഗുണങ്ങളുണ്ട്. എത്ര ദൂരം സഞ്ചരിച്ചെന്നു മാത്രമല്ല, ഇനിയെത്ര ദൂരം സഞ്ചരിക്കാനുണ്ടെന്നും അറിയാം, വരാനിരിക്കുന്ന വഴികളെക്കുറിച്ചും യാത്രയ്ക്കു വേണ്ട ഒരുക്കങ്ങളെക്കുറിച്ചും മനസ്സിലാക്കാം, എത്തിച്ചേരാനുള്ള ഏകദേശ സമയമറിയുന്നതുകൊണ്ട് ആശകളെയും പ്രതീക്ഷകളെയും ക്രമീകരിക്കാം. ഫിനിഷിങ് പോയിന്റ് എവിടെയെന്നറിയില്ലെങ്കിൽ മറികടക്കേണ്ട ചില ന്യൂനതകളുണ്ട്. 

എന്നെത്തുമെന്നറിയില്ലാത്തതുകൊണ്ട് ഒരിക്കലും പ്രതീക്ഷ കൈവിടരുത്, എന്തായിത്തീരുമെന്ന് ഉറപ്പില്ലാത്തതുമൂലം ലഭിക്കുന്ന വിമർശനങ്ങളിലും പരിഹാസങ്ങളിലും തളരരുത്, അന്തിമലക്ഷ്യത്തിൽ മാത്രം പ്രചോദിതനാകണം. 

ഒരുപടികൂടി മുന്നോട്ടു നീങ്ങാനുള്ള ആർജവമുണ്ടെങ്കിൽ, ഒരു ശ്രമംകൂടി നടത്താനുള്ള ക്ഷമയുണ്ടെങ്കിൽ, അൽപനേരം കൂടി തുടരാനുള്ള ഊർജമുണ്ടെങ്കിൽ, എന്തിനുവേണ്ടി തുടങ്ങി എന്നതിനെക്കുറിച്ച് ഉറപ്പുണ്ടെങ്കിൽ ഒരുദ്യമവും പാഴാകില്ല.

സ്വയം നിയന്ത്രിത മേഖലകളിൽ എപ്പോഴും കാര്യങ്ങൾ തന്നിഷ്ടംപോലെ നടക്കണമെന്നില്ല. അറിവുള്ളവരെ ആശ്രയിക്കാൻ തയാറായാൽ അനുഭവങ്ങളിൽ മാറ്റമുണ്ടാകും. ആത്മധൈര്യമേകാൻ ആളുണ്ടെങ്കിൽ ഒന്നും എളുപ്പത്തിൽ ഉപേക്ഷിക്കില്ല. തനിയെ നിയന്ത്രിക്കാൻ കഴിയാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. പക്ഷേ, അവയെല്ലാം ആർക്കെങ്കിലും നിയന്ത്രിക്കാൻ കഴിയുന്നതാകും. അവരെ കണ്ടെത്തുക എന്നതാണ് അന്വേഷിക്കുന്ന നിധി കണ്ടെത്താനുള്ള എളുപ്പമാർഗം.

Content Summary:

The Inspiring Tale of Perseverance and Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com