ADVERTISEMENT

ഐഐടി, ഐഐഎസ്‌സി, എൻഐടികളിലെ താഴെപ്പറയുന്ന കോഴ്സുകളിലെ പ്രവേശനത്തിനുള്ള ‘ജാം’ (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്സ് – 2025) കംപ്യൂട്ടർ ഉപയോഗിച്ച് ഓൺലൈനായി 2025 ഫെബ്രുവരി 2ന് നടത്തും. പാലക്കാട്ടേത് അടക്കം 21 ഐഐടികളിൽ വിവിധ വിഷയങ്ങളിലെ എംഎസ്‌സി, എംഎസ്‌സി–എംടെക്, എംഎസ് (റിസർച്), എംഎസ്‌സി–എംടെക് ഇരട്ട ഡിഗ്രി, ജോയിന്റ് എംഎസ്‌സി–പിഎച്ച്ഡി, എംഎസ്‌സി–പിഎച്ച്ഡി-ഇരട്ട ഡിഗ്രി എന്നിവയിലെ 89 പിജി പ്രോഗ്രാമുകളിൽ ഉദ്ദേശം 3000 സീറ്റുകൾ (2025–’26 അക്കാദമിക വർഷം). ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു, കോഴിക്കോട്ടേതടക്കമുള്ള എൻഐടികൾ, ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച് ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം & എനർജി വിശാഖപട്ടണം, സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് & ടെക്നോളജി പഞ്ചാബ് തുടങ്ങി കേന്ദ്രസർക്കാരിന്റെ സാമ്പത്തികസഹായമുള്ള വിവിധ സ്ഥാപനങ്ങളിലെ ഉദ്ദേശം 2300 പിജി സീറ്റുകളിലെ സിലക്‌ഷനും ജാമിലെ സ്കോർ ഉപയോഗിക്കാറുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾക്ക് https://ccmn.admissions.nic.in
പരീക്ഷയുടെ ചുമതല ഡൽഹി ഐഐടിക്ക്. The Chairperson, JAM 2025, GATE - JAM Office, IIT Delhi, New Delhi - 110016: ഫോൺ : 011 26591749, jam@admin.iitd.ac.in; വെബ് : https://jam2025.iitd.ac.in.

പരീക്ഷാകേന്ദ്രങ്ങൾ
മംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി ഉൾപ്പെടെ 8 സോണുകളിലായി നൂറിലേറെ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. ഏതെങ്കിലുമൊരു സോണിലെ 3 കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ കാണിക്കുക. മദ്രാസ് സോൺ (തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം); ബെംഗളൂരു സോൺ (തൃശൂർ, വടകര, കോഴിക്കോട്, പാലക്കാട്, കണ്ണൂർ).

അണ്ടർ ഗ്രാജ്വേറ്റ് ലെവൽ ടെസ്റ്റ് പേപ്പറുകൾ
രാവിലെയും ഉച്ചതിരിഞ്ഞുമായി 2 സെഷനുകൾ. എല്ലാം 3 മണിക്കൂർ, 60 ചോദ്യം, 100 മാർക്ക് പേപ്പറുകൾ. കെമിസ്ട്രി, ജിയോളജി, മാത്‌സ് എന്നിവ രാവിലെയും ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റ്സ്, ഫിസിക്സ് എന്നിവ ഉച്ചതിരി‍ഞ്ഞും നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ. 3 തരം ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം – മൾട്ടിപ്പിൾ ചോയ്സ് (30), മൾട്ടിപ്പിൾ–സിലക്ട് (10), ന്യൂമെറിക്കൽ ആൻസർ (20). മൾട്ടിപ്പിൾ ചോയ്സ് വിഭാഗത്തിൽ മാത്രം തെറ്റിനു മാർക്കു കുറയ്ക്കും. ഒന്നോ രണ്ടോ വിഷയത്തിന് അപേക്ഷിക്കാം. വെബ്സൈറ്റിൽ എല്ലാ വിഷയങ്ങളിലെയും സിലബസും, 2012 മുതലുള്ള പരീക്ഷകളിലെ ചോദ്യക്കടലാസുകളുമുണ്ട്. ഇവ നോക്കി ഇപ്പോൾത്തന്നെ പരീക്ഷയ്ക്കു തയാറെടുക്കാം. കെമിസ്ട്രി സിലബസ് ഇപ്പോൾ പരിഷ്കരിച്ചിട്ടുള്ളതു ശ്രദ്ധിക്കുക.

startup-virtual-lightbulb-with-brain-dilok-klaisataporn-istock-photo-com
Representative Image. Photo Credit : Dilok Klaisataporn/ Shutterstock.com

പ്രവേശനയോഗ്യത
ഓരോ ഐഐടിയിലും ഓരോ കോഴ്സിനും ഓരോ കാറ്റഗറിയിലുമുള്ള സീറ്റുകളുടെ സംഖ്യ (സീറ്റ് മട്രിക്സ്), ഓരോ കോഴ്സിലെയും പ്രവേശനത്തിന് ബാച്‌ലർ ബിരുദകോഴ്സിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, ജാമിൽ എഴുതേണ്ട വിഷയങ്ങൾ, അപേക്ഷാരീതി തുടങ്ങിയ വിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷർ സൈറ്റിൽ വരും. വ്യവസ്ഥകൾ പഠിച്ചിട്ടുവേണം ജാമിലെ പേപ്പറുകൾ തിരഞ്ഞെടുക്കുന്നത്. മിനിമം മാർക്ക് വ്യവസ്ഥയില്ല. ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ പ്രവേശന നിബന്ധനകൾ അതതു വെബ്സൈറ്റുകൾ നോക്കി മനസ്സിലാക്കുന്നതും പ്രധാനം. 2025ൽ ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനം നൽകുന്ന സ്ഥാപനം നിർദേശിക്കുന്ന തീയതിക്കകം പരീക്ഷായോഗ്യത തെളിയിക്കുന്ന രേഖ സമർപ്പിച്ചാൽ മതി. അപേക്ഷകർക്കു പ്രായപരിധിയില്ല. എത്ര തവണ വേണമെങ്കിലും ജാം എഴുതാം.

micro-biology-plan-jevtic-istock-photo-com
Representative Image. Photo Credit : Jevtic / iStock Photo.com

അപേക്ഷ
സെപ്റ്റംബർ 3 മുതൽ ഒക്ടോബർ 11 വരെ അപേക്ഷാഫീ ഓൺലൈനായി അടയ്‌ക്കാം. ഒരു പേപ്പറിന് 1800 രൂപ, രണ്ടു പേപ്പറിന് 2500 രൂപ. പക്ഷേ പെൺകുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 900 രൂപ, 1250 രൂപ ക്രമത്തിൽ അടച്ചാൽ മതി. 2 പേപ്പറുകൾ എഴുതുന്നവരും ഒരപേക്ഷയേ സമർപ്പിക്കാവൂ. അപേക്ഷയുടെ പ്രിന്റ് അയയ്ക്കേണ്ട. ജനുവരി ആദ്യവാരം അഡ്മിറ്റ് കാർഡ് സൈറ്റിൽ വരും. ഇതിന്റെ പ്രിന്റ് കാണിച്ചാലേ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കൂ; സോഫ്റ്റ് കോപ്പി പോരാ.
പരീക്ഷാഫലം മാർച്ച് 19ന്. ഓരോ വിദ്യാർഥിയുടെയും അഖിലേന്ത്യാ റാങ്ക് മാർച്ച് 25ന് സൈറ്റിൽ വരും. ‘ജാമി’ൽ മികവു കാട്ടിയതുകൊണ്ടു മാത്രം പ്രവേശനം കിട്ടില്ല. പരീക്ഷാഫലം വന്നതിനു ശേഷം താൽപര്യമുള്ള പ്രോഗ്രാമുകളിൽ ചേരാൻ നിർദേശാനുരണം വേറെ അപേക്ഷ നൽകേണ്ടിവരും. പ്രവേശന പോർട്ടൽ ഏപ്രിൽ 2നു തുറക്കും.
 

English Summary:

JAM 2025 Exam on February 2: Apply Now for IIT, IISc & NIT MSc Admissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com