ADVERTISEMENT

ജൂലൈ 22 ഏറ്റവും ചൂടേറിയ ദിവസം എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും താപനില ശരാശരിക്കും മുകളിലെന്ന് നിരീക്ഷണം. മഴക്കാലമായിട്ടും കോട്ടയത്ത് ഇന്നലെ 34.5 ഡിഗ്രിയും തിരുവനന്തപുരത്ത് 25.5 ഡിഗ്രി ഉഷ്ണസമാനമായ രാത്രി താപനിലയും അനുഭവപ്പെട്ടു. 

ഇന്ത്യൻ ഉഷ്ണതരംഗം മൂലം ഈ വർഷം ഇതുവരെ 110 പേർ മരിച്ചു. ഇന്തോനേഷ്യ, ചൈന– പല കമ്പനികളും ഉൽപാദനം നിർത്തിവച്ചിരിക്കുകയാണ്. ഡൽഹിയിൽ 33.4 ഡിഗ്രിമാത്രമാണ് ചൂടെങ്കിലും അനുഭവേദ്യമാകുന്ന ഉഷ്ണനില 46. 6 ഡിഗ്രി ആണെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. 

കഴിഞ്ഞ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ചൂടിന്റെ അളവ് ഇങ്ങനെയാണ്: 

ജപ്പാൻ– 37°C
ഇന്ത്യ–പാക്കിസ്ഥാൻ– 40 °C
ഗ്രീസ്– 40 °C
ഇറാൻ– 42°C
യൂറോപ്പിൽ ചിലയിടങ്ങളിൽ 45°C
ദുബായ്– 45°C
മൊറോക്കോ– 50°C

ലോകത്ത് പെട്രോൾ, വാതകം, സിമന്റ് എന്നിവ ഉൽപാദിപ്പിക്കുന്ന പ്രമുഖ കമ്പനികളുടെ എണ്ണം 122 ആണ്. ഇവയുടെ പ്രവർത്തന ഫലമായ താപനം നിയന്ത്രിക്കാൻ എന്തു ചെയ്യാമെന്ന ചിന്തയിലാണ് ലോക രാഷ്ട്രങ്ങളും യുഎന്നും ശാസ്ത്ര– കാലാവസ്ഥാ– പരിസ്ഥിതി ഗവേഷകരും. 

പിന്നിൽ പിടിവിടാതെ ലോകത്തെ തിളപ്പിക്കുന്ന എൽ നിനോ പ്രഭാവം 

ജൂലൈ 22 ശരാശരി ചൂടേറിയ വർഷമാണെന്ന കണ്ടെത്തലിന്റെ നടുക്കത്തിലാണ് ലോകം. എന്നാൽ കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിനിടെ ലോകവ്യാപകമായി താപനില ഇത്രയും ഉയർന്ന മറ്റൊരു ദിവസമില്ല എന്നതാണ് യാഥാർഥ്യമെന്ന് കാലാവസ്ഥാ ഗവേഷകർ വെളിപ്പെടുത്തുന്നു. ഏറ്റവും ചൂടേറിയ ദിനമായി ചരിത്രത്തെ താപമുഖരിതമാക്കി ജൂലൈ 22 വെട്ടിത്തിളയ്ക്കുമ്പോൾ പിന്നിൽ പ്രേരണയായി നിന്നു കത്തുന്നത് സമുദ്ര താപനിലയുമായി ബന്ധപ്പെട്ട എൽ നിനോ എന്ന പ്രതിഭാസമാകാം എന്നും ഗവേഷകർ സൂചിപ്പിക്കുന്നു. കഴിഞ്ഞ 13 മാസിത്തിലേറെയായി ലോക കാലാവസ്ഥയെ തകിടം മറിച്ച എൽ നിനോ പ്രതിഭാസം ഇന്ത്യൻ മൺസൂണിന്റെ താളക്രമത്തെയും ബാധിച്ചതായി ഇതേപ്പറ്റി നിരീക്ഷിക്കുന്ന ഓസ്ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം പറയുന്നു. 

ജൂലൈ മാസത്തോടെ ഇതിന്റെ പ്രഭാവം കുറഞ്ഞ് ലാ നിന എന്ന തണുക്കൽ പ്രക്രിയ തുടങ്ങുമെന്ന ലോക കാലാവസ്ഥാ കേന്ദ്രത്തിന്റെയും (WMO) മറ്റും പ്രവചനങ്ങളെപ്പോലും അട്ടിമറിച്ചാണ് എൽ നിനോയുടെ താണ്ഡവം. പസഫിക്കിൽ ഉൾപ്പെടെ ലോക സമുദ്രോപരിതല താപനില പലയിടത്തും 30 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. ഇത് ഏഷ്യൻ മൺസൂണിന്റെ ശക്തി കുറച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ തീവ്രമഴ എത്തിക്കുന്നു. ഓഗസ്റ്റോടെ സമുദ്ര താപനിലയിൽ മാറ്റം വന്ന് എൽ നിനോ, ലാ നിനോയ്ക്ക് വഴിമാറുമെന്നാണ് ഇന്ത്യൻ കാലാവസഥാ കേന്ദ്രത്തിന്റെയും മറ്റും പുതിയ വിലയിരുത്തൽ. യൂറോപ്യൻ യൂണിയൻ ഉപഗ്രഹാധിഷ്ടിത ഭൗമനിരീക്ഷണ സംവിധാനമായ കോപ്പർനിക്കസ് ആണ് കഴിഞ്ഞ ദിവസത്തെ ആഗോള ശരാശരി ലോക റെക്കോഡ് സൃഷ്ടിച്ച കാര്യം ലോകത്തെ അറിയിച്ചത്.

TOPSHOT - An Indian boy pours water over his head on a hot summer day in Amritsar on May 23, 2018. / AFP PHOTO / NARINDER NANU
TOPSHOT - An Indian boy pours water over his head on a hot summer day in Amritsar on May 23, 2018. / AFP PHOTO / NARINDER NANU

ജൂലൈ 22 ന് ഭൂമിയിലെ ശരാശരി താപനില ആദ്യമായി 17.15 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. 2016 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 16.92 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 21–ാം തീയതിയെ അപേക്ഷിച്ച് 0.06 ഡിഗ്രി കൂടി വർധനയാണ് പിറ്റേന്ന് രേഖപ്പെടുത്തിയത്. കാർഷിക സംസ്കൃതിക്കു തുടക്കമിട്ട ശേഷം അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന ശരാശരി താപനിലയാണ് ഇതെന്നു ഗവേഷകർ പറയുന്നു. ഫോസിൽ ഇന്ധന ഉപയോഗം പൂർണമായും നിർത്തിയില്ലെങ്കിൽ സ്ഥിതി വഷളാകാനാണു സാധ്യതയെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നു.

സൗരോർജം, പവനോർജം പോലെയുള്ള ബദലുകളിലേക്കു പൂർണമായു മാറണം. ഇല്ലെങ്കിൽ ലോകവും മനുഷ്യനും വാടിക്കരിഞ്ഞുപോകുമെന്ന് യുഎൻ കാലാവസ്ഥാ മാറ്റ സമിതിക്കു നേതൃത്വം നൽകുന്ന ക്രിസ്റ്റ്യാന ഫിഗറസിനെപ്പോലെയുള്ള ഗവേഷകർ വ്യക്തമാക്കി. കഴിഞ്ഞ 13 മാസങ്ങളായി അനുഭവപ്പെടുന്ന എൽ നിനോ പ്രതിഭാസമാണ് താപനത്തിന് ആക്കം കൂട്ടിയത്. ഒപ്പം മനുഷ്യപ്രവർത്തന ഫലമായ താപനം കൂടിയായതോടെ ലോകം റെക്കോഡ് ചൂടിലേക്കു ചുട്ടുപഴുക്കുകയായിരുന്നു. തണുക്കൽ പ്രക്രിയയായ ലാ നിനായ്ക്കു കഴിഞ്ഞ ആഴ്ചകളിൽ തുടക്കമിട്ടെങ്കിലും ചൂടിന്റെ കാഠിന്യം വേണ്ടത്ര കുറഞ്ഞിട്ടില്ല. 

English Summary:

Kerala Scorches: Record-Breaking Night Temperature Amid July's Hottest Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com