ADVERTISEMENT

ഫിൻലൻഡിൽ ജനങ്ങളുടെ പ്രധാന വിനോദമാണ് നായാട്ട്. എന്നാൽ നായാട്ടിനുള്ള ലൈസൻസ് ലഭിക്കുന്നത് എളുപ്പമല്ല. ഈ ലൈസൻസ് നേടിയ വ്യക്തിയാണ് കോട്ടയംകാരനും ഫിൻലൻഡിൽ നഴ്സുമായ അനു ജേക്കബ്. വനംവകുപ്പാണ് ലൈസന്‍സ് നല്‍കുന്നത്. ഫിന്നിഷ് ഭാഷയിലുള്ള പരീക്ഷ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യ പരിശോധനയിലും വിജയിക്കണം.

പൊലീസിൽ അപേക്ഷ കൊടുത്ത് അവരുടെ അന്വേഷണങ്ങൾക്കു ശേഷമാണ് ലൈസൻസ് നൽകുന്നത്. ലൈസൻസിനും ഷൂട്ടിങ് ടെസ്റ്റിലെ വിജയത്തിനും പുറമേ, വേട്ടക്കാർ പ്രാദേശിക ഹണ്ടിങ് ക്ലബ്ബുകളിൽ അംഗത്വമെടുക്കാറുണ്ട്. ഇത് ചെലവേറിയതാണ്. 520 യൂറോയാണ് ക്ലബ്ബിലെ അംഗത്വ ഫീസ്. കൂടാതെ മാസം എഴുപത്തിയഞ്ചു യൂറോയും നൽകണം.

ഫിന്നിഷ് ഹണ്ടേഴ്സ് അസോസിയേഷനിൽ 2,500 ലധികം ഹണ്ടിങ് ക്ലബ്ബുകളും 150,000 ലധികം അംഗങ്ങളുമുണ്ട്. ഫിൻലൻഡിലെ വേട്ടക്കാരുടെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിത്.

ഉത്തരവാദിത്തമുള്ള വേട്ടയാടൽ 

മൃഗങ്ങളെ വേട്ടയാടുന്നതിന് കർശനമായ നിയമങ്ങളുണ്ട്. ഓരോ വേട്ടക്കാരനും സുരക്ഷാ മാർഗങ്ങളും പാലിക്കേണ്ടതുണ്ട്. ഉത്തരവാദിത്തമുള്ള വേട്ടക്കാരനാവുകയെന്നത് ഒരു പൗരന്റെ സാമൂഹിക പ്രതിബദ്ധതയാണ്. ഓരോ മൃഗത്തിന്റെയും വേട്ടയാടൽ സീസൺ വ്യത്യസ്തമാണ്. സർക്കാർ നിശ്ചയിക്കുന്ന എണ്ണത്തിൽ കൂടുതലാവാനും സാധ്യമല്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അനിവാര്യം.

ഇണ ചേരുന്ന സമയങ്ങളിലും, ഗർഭിണികളായ മൃഗങ്ങളെയും കുഞ്ഞുങ്ങളോടൊപ്പമുള്ള മൃഗങ്ങളെയും വേട്ടയാടാൻ അനുവാദമില്ല. കാടുകളിലെ വേനൽക്കാല വസതികളുടെ 100 മീറ്റർ പരിധിയിലും വാഹനങ്ങളിൽ ഇരുന്നുകൊണ്ടും വേട്ടയാടൽ സാധ്യമല്ല. കാടുകളിൽ പല ഇടങ്ങളിലും ക്യാമറകൾ ഉണ്ടാവും. വേട്ടയാടുന്ന കാടിന്റെ തുടക്കത്തിൽ മറ്റുള്ളവർക്ക് അപായ സൂചന നൽകുന്നതിനുവേണ്ടി പ്രത്യേകം ബോർഡുകൾ വയ്ക്കാറുണ്ട്. സ്വകാര്യ വനങ്ങളിൽ വേട്ടയാടാൻ ഭൂവുടമയുടെ അനുമതിയും ആവശ്യമുണ്ട്.  

signboards
വേട്ടയ്‌ക്കുമുന്‍പ് വയ്ക്കുന്ന അപായ സൂചന ബോർഡുകൾ

വേട്ടയ്ക്ക് പ്രത്യേക വസ്ത്രങ്ങൾ ധരിക്കേണ്ടതുണ്ട്. മഞ്ഞുകാലത്തു പക്ഷികളെ വേട്ടയാടാന്‍ വെള്ള യൂണിഫോം ധരിക്കണം. പ്രത്യേകം പരിശീലനം നേടിയ നായ്ക്കളും കൂടെയുണ്ടാവാറുണ്ട്. ജിപിഎസ് ട്രാക്കിങ് സംവിധാനം നായ്ക്കൾക്കുണ്ടാവും. കയ്യിൽ കൊണ്ടുനടക്കുന്ന റേഡിയോ ഫോണുകളാണ് പരസ്പരം സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നത്. വേട്ടയാടിയ മൃഗത്തിന്റെ വിവരങ്ങൾ വനംവകുപ്പിന്റെ മൊബൈല്‍ ആപ്പിൽ കൃത്യമായി രേഖപ്പെടുത്തണം. സമീപത്തുള്ള വേട്ടക്കാരുടെ വിവരങ്ങളും മൊബൈൽ ആപ് വഴി ലഭിക്കും. ഓരോ വേട്ടക്കാരനും  ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്.

ശൈത്യകാലത്തു ഭക്ഷണം ലഭിക്കാതെ വലയുന്ന മൃഗങ്ങൾക്ക് കാടുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതും വേട്ടക്കാരുടെ ശീലമാണ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ 600 കിലോ ഉരുളക്കിഴങ്ങ് കാട്ടിൽ പലയിടത്തും നിക്ഷേപിച്ചത് അനു ജേക്കബ് ഓർത്തെടുക്കുന്നു. 

വന്യമൃഗ നിയന്ത്രണം

ചെന്നായ്ക്കളെ വർഷംതോറും കൊല്ലുന്ന വാർത്തകൾ നോർഡിക് രാജ്യങ്ങളിൽ കാണാറുണ്ട്. ഫിൻലൻഡ്‌, സ്വീഡൻ, നോർവേ മുതലായ രാജ്യങ്ങൾ ഇപ്രകാരം ചെന്നായ്ക്കളെ സംഖ്യാനിയന്ത്രണങ്ങളുടെ ഭാഗമായി കൊന്നൊടുക്കാറുണ്ട്. ജനസംഖ്യാനിയന്ത്രണ ബോർഡ് നിശ്ചയിക്കുന്ന എണ്ണമനുസരിച്ചാണ് മൃഗങ്ങളെ കൊല്ലുവാനുള്ള അനുവാദം. 

മറുവശത്ത്, ഈ കശാപ്പിനെതിരെ നടപടിയെടുക്കാൻ യൂറോപ്യൻ യൂണിയനോട് മൃഗ സംരക്ഷണ ഗ്രൂപ്പുകൾ തുടർച്ചയായി അഭ്യർഥിക്കാറുണ്ട്. പരിസ്ഥിതി സ്നേഹികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ്, മനുഷ്യനും കൃഷിക്കും മറ്റു മൃഗങ്ങൾക്കും നാശമുണ്ടാക്കുന്നവയെ  നിയന്ത്രിതമായി കൊന്നൊടുക്കുവാൻ നോർഡിക് രാജ്യങ്ങൾ തയാറാവുന്നത്.

ഫിൻലൻഡിൽ വർഷത്തിൽ കൂടുതൽ കാലവും കടുത്ത ശൈത്യമായതിനാൽ ഏറിപ്പോയാൽ അഞ്ചു മാസം മാത്രമേ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയുള്ളു. രാജ്യത്തിന്റെ വടക്കു ഭാഗങ്ങളിൽ ചെന്നായ്ക്കൾ കൃഷിക്കും മനുഷ്യനും റെയിൻഡീയറുകൾക്കും വലിയ നാശമുണ്ടാക്കാറുണ്ട്. ചെന്നായ കൂടാതെ, കരടി, ലിങ്ക്സ് (കാട്ടുപൂച്ച) മുതലായ മൃഗങ്ങൾക്കും  ജനസംഖ്യ നിയന്ത്രണം ബാധകമാണ് . 

ഫിൻ‌ലൻഡിലെ വനപാത
ഫിൻ‌ലൻഡിലെ വനപാത

2021ൽ, വടക്കൻ മുനിസിപ്പാലിറ്റിയായ കുസാമോയിലെ നാല് ജില്ലകളിൽ മാത്രമായി ആയിരത്തോളം റെയിൻഡിയറുകളെ ചെന്നായ്ക്കൾ കൊലപ്പെടുത്തി. 2023 ൽ ആദ്യ ഒൻപതു മാസത്തേക്ക് ചെന്നായ്ക്കളെ കൊല്ലാൻ ഒമ്പത് പെർമിറ്റുകളാണ് അനുവദിച്ചത്. 2021 മാർച്ചിൽ ഏകദേശം 320 ചെന്നായ്ക്കളും  2022 മാർച്ചിൽ  290 ചെന്നായ്ക്കളും ഈ രാജ്യത്തുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.

കരടി, കാട്ടുപന്നി മുതലായവ കിഴക്ക് റഷ്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് അധികം കണ്ടുവരുന്നത്. തവിട്ട് കരടി ഇവരുടെ ദേശീയ മൃഗമാണ്. അവ സംരക്ഷിത ഇനമാണ്. അവയെ വേട്ടയാടുന്നത് യൂറോപ്യൻ യൂണിയന്റെ ആവാസ വ്യവസ്ഥയുടെ നിയന്ത്രണത്തിലാണ്. ദേശീയ പക്ഷിയായ അരയന്നത്തെയും വേട്ടയാടാൻ അനുവാദമില്ല. ഇവയെ കൊന്നാൽ വലിയ പിഴ കൊടുക്കേണ്ടി വരും അതുപോലെ ലാപ്ലാന്റുകളിൽ വിഹരിക്കുന്ന റെയിൻഡിയറുകളെ വേട്ടയാടാനും സാധ്യമല്ല. അവ മിക്കവയും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതതയിലുള്ളവയാണ്. കുറുക്കൻ, കാട്ടുപന്നി മുതലായ മൃഗങ്ങളെ ഏതു കാലയളവിലും വേട്ടയാടാം.

സമാനമായ വേട്ടയാടലുകൾ സ്വീഡൻ, നോർവേ തുടങ്ങിയ നോർഡിക് രാജ്യങ്ങളിലുമുണ്ട്. സ്വീഡിഷ് സർക്കാർ 2023-ൽ 75 ചെന്നായ്ക്കളെ വെടിവച്ചുകൊല്ലാൻ അനുമതി നൽകി, അത് 2022 ലെ കണക്കിനെ അപേക്ഷിച്ചു ഇരട്ടിയിലധികമാണത്.

റോഡുകളിൽ വിഹരിക്കുന്ന കടമാനുകൾ

മൂസ് എന്ന് വിളിക്കുന്ന (കടമാന്‍/ മ്ലാവ്) ഇവിടെ സർവ സാധാരണമാണ്. ജനവാസമുള്ള  പ്രദേശങ്ങളിലെ കാടുകളിലും ഇവ ധാരാളമായി കാണപ്പെടുന്നു. ആറടി പൊക്കവും ഏകദേശം എഴുന്നൂറ് കിലോഗ്രാം ഭാരവുമുള്ള ഈ മൃഗം റോഡ് അപകടങ്ങൾ സൃഷ്ടിക്കുന്നതിൽ ഒന്നാമതാണ്. ഡ്രൈവിങ് പഠനവേളയിൽ റോഡുകളിൽ അപ്രതീക്ഷിതമായി വരുന്ന മൂസുകളെ കൈകാര്യം ചെയ്യുവാൻ പ്രത്യേകം പരിശീലന ക്ലാസുകളുണ്ടാവും. 2022 ൽ രാജ്യത്തെ ആയിരത്തി അഞ്ഞൂറോളം റോഡപകടങ്ങളുടെ കാരണക്കാർ ഇവരാണ്. പ്രധാന ഹൈവേകളുടെ പല ഭാഗങ്ങളിലും അപകടങ്ങൾ തടയാൻ ഉയർന്ന വേലികൾ കെട്ടി തിരിച്ചിട്ടുണ്ട്. എന്നാൽ മൂസുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം വേഗപരിധി പാലിക്കുക, മൂസ് മുന്നറിയിപ്പ് അടയാളങ്ങൾ ശ്രദ്ധിക്കുക എന്നിവയാണ്. 77000 ത്തോളം മൂസുകളുണ്ട് ഈ രാജ്യത്ത്. മൂസ് ഇറച്ചി പ്രിയപ്പെട്ടതായതിനാൽ മൂസ് വേട്ടയാടലിൽ ആളുകൾ സജീവമാകാറുണ്ട്.

റോഡരികിൽ ‘മൂസ്’ മുന്നറിയിപ്പ് ബോർഡ് വച്ചിരിക്കുന്നു.
റോഡരികിൽ ‘മൂസ്’ മുന്നറിയിപ്പ് ബോർഡ് വച്ചിരിക്കുന്നു.

അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിൽ 18 മൂസുകളെ കൊല്ലുവാനുള്ള അനുവാദം തങ്ങളുടെ ക്ലബിന് ലഭിച്ചിട്ടുണ്ടെന്ന് അനു പറയുന്നു. വേട്ടയാടി ലഭിക്കുന്ന മാംസത്തിന് പ്രാദേശിക ഹണ്ടിങ് ക്ലബ്ബിനാണ് അവകാശം. വേട്ടക്കാരനും ഒരു പങ്കു ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com