ADVERTISEMENT

ലോകത്തിലെ ഏറ്റവും നീളമുള്ള ജനിതകവ്യവസ്ഥ കണ്ടെത്തി. കൗതുകകരമെന്നു പറയട്ടെ വലിയ ഏതെങ്കിലും മൃഗങ്ങളിലോ അല്ലെങ്കിൽ ചെടികളിലോ അല്ല ഇതു കണ്ടെത്തിയിരിക്കുന്നത് മറിച്ച് പന്നൽച്ചെടി എന്ന കുഞ്ഞൻ ചെടിയിലാണ്. കലിഡോണിയൻ ഫോർക്ക് ഇനത്തിൽപെട്ട ഫേൺ വകഭേദമായ ടിമെസിപ്‌റ്റെറിസ് ഒബ്ലാൻസീലെറ്റയാണ് ഈ പന്നൽചെടി. ഇതിന്‌റെ ജനിതകവ്യവസ്ഥ നീട്ടിവച്ചാൽ 100 മീറ്ററിലധികം (ഏകദേശം 328 അടി) ഉയരമുണ്ടാകുമത്രേ. ലോകത്തെ ഏതു ജീവിവർഗത്തിന്‌റെ കോശകേന്ദ്രത്തിലുള്ളതിനേക്കാൾ ജനിതകവസ്തുക്കൾ ഈ ഫേണിലുണ്ട്.

മനുഷ്യരുടെ ജനിതകവ്യവസ്ഥയിൽ 3.1 ഗിഗാബേസ് പെയറുകളുണ്ട്. ഇവ ഒരുമിച്ചുവച്ചുനോക്കിയാൽ 2 മീറ്റർ (ആറരയടി) പൊക്കമാകും വരിക. എന്നാൽ ഒബ്ലാൻസീലെറ്റയിൽ 16.45 ബേസ് പെയറുകളാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ഫേൺ ജനിതക വ്യവസ്ഥ, സസ്യ ജനിതക വ്യവസ്ഥ, ഏറ്റവും വലിയ ജനിതകവ്യവസ്ഥ എന്ന 3 റെക്കോർഡുകൾ ഈ ഫേണിനുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനിതകവ്യവസ്ഥകൾക്കുള്ള റെക്കോർഡിൽ പത്തിൽ ആറെണ്ണവും സസ്യങ്ങൾക്കാണ്. പാരിസ് ജാപ്പോനിക്ക എന്ന ചെറിയ ജാപ്പനീസ് പൂച്ചെടിക്കായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്. 148.89 ഗിഗാ ബസ് പെയറുകളായിരുന്നു ഇതിനുള്ളത്. ജന്തുലോകത്തിൽ മാർബിൾഡ് ലംഗ്ഫിഷ് എന്ന ജീവിക്കാണ് ഏറ്റവും വലുപ്പമുള്ള ജനിതകവ്യവസ്ഥ. 129.90 ഗിഗാബേസ്‌പെയറുകളായിരുന്നു ഇവയ്ക്ക്.

എന്നാൽ ഈ വലിയ ജനിതകവ്യവസ്ഥയും വലിയ അളവിലുള്ള ജനിതകവസ്തുക്കളും കാരണം ഒബ്ലാൻസീലേറ്റയ്ക്ക് പ്രത്യേക പ്രയോജനമില്ലെന്നു മാത്രമല്ല, നഷ്ടമാണുള്ളതും. ഇത്രയും വലിയ ജനിതകം വഹിക്കാൻ വലിയ കോശങ്ങൾ വേണം. ഇതിനാൽ ഇവയുടെ വളർച്ച പതിയെയായിരിക്കും. ഇവ പ്രകാശസംശ്ലേഷണത്തിലും പിന്നോട്ടായിരിക്കും.

Tmesipteris oblanceolata (Photo: X/@S8gy2AEgVRHyS2Q)
Tmesipteris oblanceolata (Photo: X/@S8gy2AEgVRHyS2Q)

ഈ പന്നൽചെടിക്ക് 8 സെറ്റ് ക്രോമസോമുകളാണുള്ളത്. വിത്തുകളോ പൂക്കളോ ഇല്ലാത്ത ചെടികളാണ് ഫേണുകൾ അഥവാ പന്നൽച്ചെടികൾ. ഏകദേശം 36 കോടി വർഷം മുൻപാണ് ഫേണുകൾ ആദ്യമായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതെന്നു കരുതുന്നു. അത്രവലിയ സാമ്പത്തിക പ്രാധാന്യമൊന്നും പന്നൽച്ചെടികൾക്കില്ല. എന്നാൽ അലങ്കാരകത്തിനും ഭക്ഷണത്തിനും ഔഷധത്തിനായും ഇവയെ വളർത്താറുണ്ട്.

English Summary:

Remarkable Discovery: Tiny Fern Boasts World's Longest Genome, Breaking Multiple Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com