ADVERTISEMENT

നമ്മുടെ ദൈനംദിന മെനുവിലെ ഒരു പ്രിയപ്പെട്ട പച്ചക്കറിയാണ് തക്കാളി അഥവാ ടൊമാറ്റോ. നമ്മുടെ മാത്രമല്ല, ലോകത്തിന്റെ പലയിടത്തും. ഓംലറ്റ് മുതൽ വിവിധ  ഭക്ഷണവിഭവങ്ങളിൽ തക്കാളി ഉപയോഗിക്കപ്പെടുന്നു. സൗന്ദര്യവർധക വസ്തുവായും തക്കാളി അറിയപ്പെടുന്നുണ്ട്. തക്കാളി പച്ചക്കറിയാണെന്ന് പറയുന്നുണ്ടെങ്കിലും യഥാർഥത്തിൽ ഒരു പഴവർഗമാണെന്ന് സസ്യശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

യുഎസിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പച്ചക്കറിയും തക്കാളിയാണ്. തക്കാളിക്ക് രസകരമായൊരു ചരിത്രമുണ്ട്. ഇന്നു ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന തക്കാളി 300-400 വർഷം മുൻപ് ലോകത്തു പലയിടത്തുമില്ലായിരുന്നു. അടുത്ത കാലത്താണ് തക്കാളി ഏറെ പ്രചാരമായത്.

തെക്കേ അമേരിക്കയിലാണ് തക്കാളിയുടെ ജനനം. അന്ന് തക്കാളിയുടെ വലുപ്പ് തീരെ ചെറുതായിരുന്നു. പെറുവിലാണ് ഇതാദ്യമായി ഉണ്ടായതെന്ന് കരുതുന്നു. ഇന്ന് കാണുന്ന തക്കാളിച്ചെടികളെല്ലാം ഒരേ സ്പീഷീസിൽ നിന്നു വന്നതാണ്. എന്നാൽ ഇവയുടെ ബന്ധുക്കൾ ഇന്നും തെക്കേ അമേരിക്കയിലെ കാടുകളിൽ വളരുന്നുണ്ട്.

സ്പാനിഷ് കൊളോണിയൽ സംഘങ്ങൾ തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലുമൊക്കെ എത്തിയപ്പോൾ ഇവിടങ്ങളിൽ തക്കാളികൾ വ്യാപകമായി കൃഷി ചെയ്തിരുന്നു. ക്രിസ്റ്റഫർ കൊളംബസാണ് തക്കാളിയെ ആദ്യമായി പരിചയപ്പെട്ട യൂറോപ്യൻ. എന്നാൽ സ്പാനിഷ് കൊളോണിയൽ നേതാവായ ഹെർനാൻ കോർട്ടസാണ് ടെനോക്ടിറ്റ്‌ലാനിൽ വച്ച് തക്കാളിയുടെ ഉപയോഗസാധ്യത മനസ്സിലാക്കി അതു യൂറോപ്പിലെത്തിച്ചത്.

(Photo: X/@ranasandeep_in)
(Photo: X/@ranasandeep_in)

യൂറോപ്പിൽ തക്കാളിക്ക് പ്രചാരമുണ്ടായെങ്കിലും ഒട്ടേറെ തെറ്റിദ്ധാരണകളും ഉണ്ടായി. ഇതൊരു വിഷപ്പഴമാണെന്ന് പ്രചരിച്ചു. യൂറോപ്പിൽ ഉണ്ടായിരുന്ന ഒരു വിഷച്ചെടിയുമായി തക്കാളിച്ചെടിക്കുള്ള രൂപസാമ്യമാണ് ഇതിനു ബലമേകിയത്. രക്തത്തെ ആസിഡാക്കുന്ന പഴമാണിതെന്നും പ്രചാരണങ്ങളുണ്ടായി. ആദ്യകാലത്ത് തക്കാളി ഭക്ഷിക്കാൻ യൂറോപ്യൻമാർ മടിച്ചെങ്കിലും അലങ്കാരച്ചെടിയായി ഇതു സ്ഥാനം പിടിച്ചു.

പിന്നീട് ഇതെല്ലാം മാറുകയും തക്കാളിയെ യൂറോപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇറ്റലിയിലും സ്‌പെയിനിലുമൊക്കെ ഇതു ചേർത്തുള്ള രുചികരമായ വിഭവങ്ങളുമുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിൽ തക്കാളി ഏഷ്യയിലുമെത്തി.

English Summary:

From Ancient Peru to Your Plate: The Fascinating Evolution of the Tomato

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com