ADVERTISEMENT

കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താനും ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വന്യമൃഗങ്ങളെ തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ‘സ്മാര്‍ട്ട് ഫെന്‍സിങ്’ രാജ്യത്ത് ആദ്യമായി നിർമിക്കുന്നത് വയനാട്ടിലാണ്. പുൽപള്ളി ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള പാമ്പ്ര ചേലക്കൊല്ലി വനാതിര്‍ത്തിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ എഐ സ്മാര്‍ട്ട് ഫെന്‍സിങിന്റെ നിര്‍മാണം ആരംഭിച്ചത്. സോളാർ വേലിയുൾപ്പെടെയുള്ള പ്രതിരോധങ്ങൾ എല്ലാം തകർത്തെറിഞ്ഞ് കാട്ടാനകളും വന്യമൃഗങ്ങളും നാട്ടിലേക്കിറങ്ങുന്നത് തടയാനാണ് നൂതന സങ്കേതിക വിദ്യ ഉപയോഗിച്ച് വേലി നിർമാണം നടത്തുന്നത്. 

മൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനൊപ്പം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. വന്യമൃഗങ്ങള്‍ ഫെന്‍സിങിന്റെ 100 മീറ്റര്‍ അടുത്തെത്തിയാല്‍ എഐ സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങും. വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് തൊട്ടടുത്തെ ഫോറസ്റ്റ് സ്‌റ്റേഷന്‍, ആര്‍ആർടി യൂണിറ്റ് മുതല്‍ തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ഉന്നത ഓഫിസില്‍ വരെ വിവരം ലഭിക്കും. ക്യാമറയില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങളും ഇവിടേക്ക് അയയ്ക്കും. അപായ മുന്നറിയിപ്പായി അലാം, ലൈറ്റുകള്‍ എന്നിവയും പ്രവര്‍ത്തിച്ച് തുടങ്ങും. ഇതിന് പുറമേ സമീപവാസികള്‍ക്കും വിവരം ലഭിക്കും. വനാതിര്‍ത്തിയിലെ റോഡുകളിലൂടെ പോകുന്ന യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കും. 

‘സ്മാര്‍ട്ട് ഫെന്‍സിങ്’
‘സ്മാര്‍ട്ട് ഫെന്‍സിങ്’

12 അടിയോളം ഉയരത്തിലാണ് സ്മാര്‍ട്ട് ഫെന്‍സിങ് നിര്‍മിക്കുന്നത്. ക്രെയിനിലും കപ്പലുകളിലുമെല്ലാം ചരക്കുനീക്കത്തിനായി ഉപയോഗിക്കുന്ന ബലമുള്ള പ്രത്യേക ബെല്‍റ്റുകളും, വലിയ സ്റ്റീല്‍ തൂണുകളും, സ്പ്രിങും ഉപയോഗിച്ചാണ് ഫെന്‍സിങ് നിര്‍മാണം. ബെല്‍റ്റുകള്‍ നെടുകേയും കുറുകേയും മെടഞ്ഞ് ഇതിന്റെ അറ്റം സ്പ്രിങുമായി ബന്ധിപ്പിച്ചാണ് സ്റ്റീല്‍ തൂണില്‍ ഘടിപ്പിക്കുന്നത്. ഇലാസ്തികയുള്ളതിനാല്‍ ആന തള്ളിയാലും വേലി പൊട്ടുകയോ, തകരുകയോ ചെയ്യില്ല. ഓരോ ബെല്‍റ്റിനും നാല് ടണ്‍വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഈ ബെല്‍റ്റിലും തൂണിലുമെല്ലാം സോളാര്‍ വൈദ്യുതി കടത്തിവിടുന്നതിനാല്‍ മൃഗങ്ങള്‍ ഇതില്‍ സ്പര്‍ശിക്കുമ്പോൾ ഷോക്കേൽക്കും. സ്റ്റീല്‍ തൂണുകള്‍ മണ്‍ നിരപ്പില്‍ നിന്നും നാല് അടി താഴ്ചയില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ഉറപ്പിക്കുന്നത്. 

4 കെ ക്ലാരിറ്റിയുള്ള എഐ ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഇതിനാല്‍ രാത്രിയിലും നല്ല വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിക്കും. സൂര്യപ്രകാശം തീരെയില്ലെങ്കിലും ഒരാഴ്ചയോളം സോളാർ വേലി പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് ഫെന്‍സിങ് സംവിധാനത്തിന്റെ പവര്‍ ബാക്കപ്പ് ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും സെന്‍ട്രല്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ കാണിച്ചുകൊണ്ടിരിക്കും. നിലവില്‍ ഇരുളത്തെ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഓഫിസിലാണ് കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. 

‘സ്മാര്‍ട്ട് ഫെന്‍സിങ്’
‘സ്മാര്‍ട്ട് ഫെന്‍സിങ്’

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് എലിഫന്റ് ടെക്‌നോളജി എന്ന കമ്പനിയാണ് എഐ സ്മാര്‍ട്ട് ഫെന്‍സ് നിര്‍മിക്കുന്നത്. ‘എലി-ഫെന്‍സ്’ എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. കമ്പനിയുടെ സിഇഒയും  ഇന്ത്യന്‍ റെയില്‍വേയുടെ കണ്‍സള്‍ട്ടന്റുമായിരുന്ന പാലക്കാട് സ്വദേശി പാറയ്ക്കല്‍ മോഹന്‍ മേനോനാണ് എഐ സ്മാര്‍ട്ട് ഫെന്‍സിങ് രൂപകല്പന ചെയ്തത്. 

ചേലക്കൊല്ലിയിലെ വനാതിര്‍ത്തിയില്‍ കരിങ്കല്‍ മതില്‍ തീരുന്ന ഭാഗത്തെ ചതുപ്പ് നിറഞ്ഞ ഭാഗത്താണ് 70 മീറ്റര്‍ നീളത്തില്‍ സ്മാര്‍ട്ട് ഫെന്‍സിങ് നിര്‍മിക്കുന്നത്. ഇവിടെ രണ്ട് എഐ ക്യാമറകളാണ് ഉപയോഗിച്ചിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

English Summary:

AI-Powered 'Smart Fencing' in Wayanad: A New Era in Wildlife Protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com