ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഗേറ്റ് തകർന്നത് മേഖലയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഏകദേശം 35,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ കർണാടകയിലെ പല ഭാഗങ്ങളിലും പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ ചരിത്രത്തിൽ 70 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് ഞായറാഴ്ച രാവിലെയോടെ അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകിയത്.

കേരള–തമിഴ്നാട് അതിർത്തിയിലെ മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ അണക്കെട്ടു കൂടിയാണ് ഇത്. ചെളിയുംചുണ്ണാമ്പുകല്ലും ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും മറ്റും ചേർത്ത് തയാറാക്കുന്ന മിശ്രിതമാണ് സുർക്കി. കരിങ്കല്ലിൽ ഇതു ചേർത്തു കെട്ടിയുണ്ടാക്കിയതാണ് അടിത്തറ. അടിത്തറയിൽ നിന്ന് 162 അടി ഉയരത്തിലാണ് അണക്കെട്ട്. ഏകദേശം 8000 അടിയാണ് അണക്കെട്ടിന്റെ നീളം. സുർക്കി ഉപയോഗിക്കുന്നതിന് ചെലവു കുറവാണ്. ഉറപ്പ് കൂടുകയും ചെയ്യും.

തകർന്ന 19–ാം ഗേറ്റ് (Photo: X/ @madhuriadnal)
തകർന്ന 19–ാം ഗേറ്റ് (Photo: X/ @madhuriadnal)

അതേസമയം, 2016 ൽ മഹാരാഷ്ട്രയിലെ മഹാഡിൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച പാലം ഒലിച്ചുപോയിരുന്നു. 88 വർഷം പഴക്കമുള്ള പാലമായിരുന്നു അന്ന് അപകടത്തിലായത്. ശനിയാഴ്ച രാത്രിയാണ് ഡാമിന്റെ 19–ാം ഗേറ്റിൽ തകരാർ ഉണ്ടായത്. റിസർവോയറിൽ നിന്ന് ഏകദേശം 60,000 ദശലക്ഷം ഘനയടി (ടിഎംസി അടി) വെള്ളം തുറന്നുവിട്ടശേഷം മാത്രമേ 19-ാം ഗേറ്റിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതനുസരിച്ച് ഡാമിന്റെ 33 ഗേറ്റുകളിലൂടെയും വെള്ളം തുറന്നുവിടുകയായിരുന്നു. ഇതനുസരിച്ച് വൻതോതിൽ വെള്ളം പുറത്തേക്കു വരുന്നതിനാൽ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപുർ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പമ്പാ സാഗർ എന്നറിയപ്പെടുന്ന അണക്കെട്ടാണ് തുംഗഭദ്ര. കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ആശ്രയിക്കുന്ന ഡാം നിർമിച്ചത് 1949ലാണ്. പഴയ ഹൈദരാബാദ് രാജ്യവും മദ്രാസ് പ്രസിഡൻസിയും ചേർന്നാണ് നിർമാണം ആരംഭിച്ചത്. 1950-ൽ ഇന്ത്യ റിപ്പബ്ലിക്കായതിനു പിന്നാലെ ഇത് മൈസൂരിന്റെയും ഹൈദരാബാദിന്റെയും സർക്കാരുകളുടെ സംയുക്ത പദ്ധതിയായി. 1953-ൽ നിർമ്മാണം പൂർത്തിയായി. ഹൈദരാബാദിലെ വെപ്പ കൃഷ്ണമൂർത്തിയും പള്ളിമല്ലി പപ്പയ്യയും മദ്രാസിലെ തിരുമല അയ്യങ്കാറുമായിരുന്നു അണക്കെട്ടിന്റെ മുഖ്യ ശില്പികൾ. തെലങ്കാനയിലെ മഹബൂബ് നഗറിലെ വെങ്കട്ട് റെഡ്ഡി മുലമല്ലയായിരുന്നു അണക്കെട്ടിന്റെ മുഖ്യ കരാറുകാരൻ.

3.73 ക്യുബിക് കിലോമീറ്ററാണ് അണക്കെട്ടിന്റെ മൊത്തം സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം 28,180 ചതുരശ്ര കിലോമീറ്ററാണ്. അണക്കെട്ടിന്റെ സ്പിൽവേ കപ്പാസിറ്റി 6,50,000 ക്യൂസെക്സ് ആണ്. കർണ്ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ആറ് വരൾച്ചബാധിത ജില്ലകൾക്ക് തുംഗഭദ്ര അണക്കെട്ട് ഒരു സുപ്രധാന ജീവനാഡിയാണ്.

വിസ്തൃതമായ കാർഷിക മേഖലകളിൽ ജലസേചനം നടത്തുന്നതിനു പുറമേ, ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിലും കൃഷ്ണ നദീതടത്തിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിലും ഈ അണക്കെട്ട് ഏറെ സഹായിക്കുന്നു. കർണാടകയിലെ പ്രധാന നെല്ലുൽപാദക ജില്ലകളായ ബെല്ലാരി, കൊപ്പൽ, റായ്ച്ചൂർ എന്നിവയുടെജലസേചന മാർഗങ്ങളും ഈ അണക്കെട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.

English Summary:

Tungabhadra Dam Crisis: 70-Year-Old Structure's Gate Collapse Sparks Massive Flood Concerns in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com