ADVERTISEMENT

ചൈനയുടെ സാന്നിധ്യവും തുടർന്നുണ്ടായ നയതന്ത്ര പ്രതിസന്ധിയും കാരണം ഇപ്പോൾ തന്നെ പ്രക്ഷുബ്ദമായ തെക്കൻ ചൈനാക്കടലിൽ പുതിയ സംഭവവികാസം. വലിയ മേഖലയിൽ പരന്നു കിടക്കുന്ന വൻ വാതകനിലം ചൈന കണ്ടെത്തി. 100 ബില്യൻ ക്യുബിക് മീറ്റർ വ്യാപ്തിയുള്ളതാണ് ഇതിലെ നിക്ഷേപം. നിലവിൽ തെക്കൻ ചൈനാക്കടലുമായി ബന്ധപ്പെട്ട് നിൽക്കുന്ന സൈനികവും നയതന്ത്രപരവുമായ പ്രതിസന്ധി കൂട്ടാൻ പുതിയ വാതകനിലത്തിന്റെ കണ്ടെത്തൽ വഴിവച്ചേക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായമുണ്ട്.

ലിങ്ഷുയി 36- 1 ഗ്യാസ് ഫീൽഡ് എന്നാണ് ഈ മേഖലയ്ക്ക് പേരുനൽകിയിരിക്കുന്നത്. ചൈനയുടെ തെക്കൻ പ്രവിശ്യയായ ഹെയ്നാനിനു തെക്കുകിഴക്കായിട്ടാണ് ഈ വാതകനിലം സ്ഥിതി ചെയ്യുന്നത്. തെക്കൻ ചൈനാക്കടലിലെ ഭൂരിഭാഗവും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുമ്പോഴും ഫിലിപ്പീൻസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, തയ്‌വാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ വാദങ്ങളുമായി രംഗത്തുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ, ജപ്പാൻ തുടങ്ങി അനേകം രാജ്യങ്ങൾ ചൈനയ്ക്കെതിരെ നിൽക്കുന്ന ചെറിയ രാജ്യങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. യിങ്ഹായ്, ഖ്യോങ്ഡോനാൻ, ഷൂജിയാങകു എന്നീ വാതകനിലങ്ങൾ ഇപ്പോൾ തന്നെ തെക്കൻ ചൈനാക്കടലിലുണ്ട്. ഇവയിലെല്ലാംകൂടി ഒരു ട്രില്യൻ ക്യുബിക് മീറ്റർ വ്യാപ്തിയിൽ വാതകനിക്ഷേപമുണ്ട്. പുതിയ വാതകനിലം കൂടി വരുന്നതോടെ പ്രതിസന്ധി മൂർച്ഛിക്കും.

പ്രകൃതിവാതകത്തിനപ്പുറം എണ്ണ നിക്ഷേപവും മത്സ്യസമ്പത്തുമുള്ള മേഖലയാണ് തെക്കൻ ചൈനാക്കടൽ. ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽപാതകളും ഇവിടെയുണ്ട്. തെക്കൻ ചൈനാക്കടൽ സമീപകാലത്ത് ഏറ്റവും വലിയ ശാക്തിക സംഘർഷങ്ങൾ നടക്കുന്ന മേഖലയാണ്. ദിവസങ്ങൾ തോറും അനേകം ചൈനീസ് യുദ്ധവിമാനങ്ങൾ തയ്‌വാന്‌റെ വ്യോമമേഖല ലംഘിച്ചു പറക്കുന്നു. തികഞ്ഞ അക്രമണോത്സുകത പുലർത്തുന്നതുമായ ഈ അഭ്യാസങ്ങൾ തയ്‌വാൻ ജനതയെ അങ്കലാപ്പിലാക്കിയിരിക്കുയാണ്. തദ്ദേശീയമായ സ്ഥിരതയും സമാധാനവും നഷ്ടപ്പെടുന്നത് ലോകത്തിലെ തന്നെ പ്രമുഖ വ്യാപാര –വ്യാവസായിക ഹബ്ബുകളിലൊന്നായ തായ്‌വാനെ കുഴപ്പത്തിലാക്കുന്നുണ്ട്.

യുഎസിന്‌റെ ശ്രദ്ധയും തയ്‌വാനിലാണ്. ഓക്കസ് പ്രതിരോധമുന്നണിയിലൂടെയും തങ്ങളുടെ മറ്റ് അംഗരാജ്യങ്ങളുടെ നാവിക സാന്നിധ്യത്തിലൂടെയും തെക്കൻ ചൈനാക്കടലിൽ ചൈനയ്‌ക്കെതിരായ ഒരു വന്മതിൽ ഒരുക്കാൻ യുഎസ് അശ്രാന്ത പരിശ്രമത്തിലാണ്. ചൈന തയ്‌വാനിൽ അധിനിവേശം നടത്തിയാൽ ഒരു മൂന്നാം ലോകയുദ്ധത്തിലേക്കാകും സ്ഥിതിഗതികൾ മാറുകയെന്നു വരെ ചില നിരീക്ഷകർ വാദമുയർത്തുന്നു. ഈ വാദം ഊതിപ്പെരുപ്പിച്ചതാണെങ്കിലും.

തെക്കൻ ചൈനാക്കടലിൽ തങ്ങളുടെ ശക്തിപ്രകടനങ്ങൾ യുഎസ് ഇടയ്ക്കിടെ നടത്താറുണ്ട്. തങ്ങളുടെ സഖ്യകക്ഷികളായ ബ്രിട്ടൻ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയവരുടെ നാവികസേനകളെ പങ്കെടുപ്പിച്ച് നാവികാഭ്യാസങ്ങളും നടത്താറുണ്ട്.

തെക്കൻ ചൈനാക്കടലിൽ യുഎസ് തങ്ങളുടെയും സഖ്യസേനകളുടെയും സാന്നിധ്യം ശക്തമാക്കിയതും ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവരുമായി ‘ഓക്കസ്’ ത്രികക്ഷി സുരക്ഷാമുന്നണി ഉണ്ടാക്കിയതും ചൈനയെ ചൊടിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ഓസ്ട്രേലിയയ്ക്ക് ആണവ മുങ്ങിക്കപ്പലുകൾ നൽകാനെടുത്ത തീരുമാനവും പ്രകോപനപരമായാണ് ചൈന വീക്ഷിച്ചത്.

English Summary:

South China Sea Gas Field Discovery: Will it Ignite a Regional War?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com