ADVERTISEMENT

കേരളത്തിൽ കടുവശല്യം രൂക്ഷമായി വരികയാണ്. അമ്പത് വർഷം മുൻപ് മൃഗശാലയിലും സർക്കസിലും മാത്രം കണ്ടിരുന്ന കടുവകളെ ഇപ്പോൾ വീട്ടുമുറ്റത്ത് തന്നെ കാണാം. വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിച്ച് കൊലപ്പെടുത്തുന്ന സാഹചര്യമാണ്. കഥകളിൽ കാട്ടിലെ രാജാവ് സിംഹം എന്നാണ് പറയുന്നത്. വളരെ വരണ്ട ആഫ്രിക്കൻ കാടുകളിലും ഗിർ വനങ്ങളിലുമാണ് സിംഹങ്ങളെ കൂടുതൽ കാണുന്നത്. എന്നാൽ യഥാർഥത്തിൽ കാട്ടിലെ രാജാവ് കടുവയാണ്. അതിന് നിരവധി കാരണങ്ങളുണ്ടെന്ന് ശാസ്ത്രലേഖകൻ വിജയകുമാർ ബ്ലാത്തൂർ വിഡിയോയിലൂടെ വ്യക്തമാക്കുന്നു.

ഏതുതരം കാട്ടിലും അതിജീവിക്കാൻ കഴിവുള്ള മൃഗമാണ് കടുവ. സുന്ദർബന്നിലെ കണ്ടൽക്കാടുകളിലും ഉപ്പുവെള്ളം മാത്രമുള്ള പ്രദേശങ്ങളിലും കടുവകളുണ്ട്. മീൻ മുതൽ ആന വരെയുള്ള സകലജീവികളെയും കൊന്നുതിന്നുന്നു. പലപ്പോഴും മുള്ളൻപന്നിയെ ആക്രമിക്കാൻ ചെന്നിട്ട് കടുവകളുടെ ജീവൻ നഷ്ടമായിട്ടുണ്ട്. ഒരു ജീവിയെയും ഭയമില്ലാതെ ജീവിക്കുന്ന കടുവയെ പിടിക്കാൻ കിടുവ വരണമെന്നത് വെറും ചൊല്ല് അല്ല. കരയിലും വെള്ളത്തിലും മരത്തിലുമെല്ലാം ഇവർ ശക്തരാണ്.

Image Credit: Shutterstock
Image Credit: Shutterstock

മാർജാര കുലത്തിൽ ഏറ്റവും കരുത്തരാണ് കടുവകൾ. മനുഷ്യന്റെ കൈയിലെ വിരലടയാളം പോലെയാണ് കടുവയുടെ ശരീരത്തിലെ വരകൾ. എല്ലാവർക്കും വ്യത്യസ്തമായതിനാൽ ഇവരെ തിരിച്ചറിയാനും എളുപ്പമാണ്. പാദങ്ങളുടെ അടിയിൽ പാഡുകൾ ഉള്ളതിനാൽ ഇവർ നടക്കുമ്പോൾ ശബ്ദം ഉണ്ടാകില്ല. ഇത് ഇരകളെ പിന്നിൽനിന്നും ആക്രമിക്കാൻ സഹായകമാകുന്നു. മുൻകാലുകളിലെ പത്തി വലുതായതിനാൽ ഒരൊറ്റ അടിയിൽതന്നെ മനുഷ്യന്റെ ജീവൻ പോകും അല്ലെങ്കിൽ എല്ലുകൾ പൊട്ടും.

പൂച്ചകളെപ്പോലെ വെള്ളം കണ്ടാൽ പേടിക്കുന്നവരല്ല കടുവകൾ. കൂടുതൽനേരം വെള്ളത്തിൽ കളിക്കാൻ അവ ഇഷ്ടപ്പെടുന്നവരാണ്. കടുവയെ കണ്ടാൽ വെള്ളത്തിൽ ഇറങ്ങി രക്ഷാപ്പെടാമെന്ന് കരുതരുത്. അവർ ഏറ്റവും നല്ല നീന്തൽക്കാർ കൂടിയാണ്. 20 വർഷമാണ് ഇവയുടെ ആയുസെങ്കിലും 10 വർഷം കഴിയുമ്പോൾ തന്നെ വാർധക്യത്തിലേക്ക് കടക്കുന്നു, മരണപ്പെടുന്നു. ഇരപിടിക്കാനാകാതെ പട്ടിണികിടന്നും അതിർത്തി തർക്കത്തിലേർപ്പെട്ടും കടുവകൾ ചാകുന്നുണ്ട്.

ചിത്രം: Dibyangshu SARKAR / AFP
ചിത്രം: Dibyangshu SARKAR / AFP

കടുവകളിലെ ഉമിനീരിന് ആന്റിസെപ്റ്റിക് കഴിവുള്ളതിനാൽ മുറിവുകൾ ഉണ്ടാകുമ്പോൾ അവ സ്വയം നക്കിത്തുടച്ച് മുറിവുണക്കുന്നു. കൂടുതൽ ദൂരം ഓടാൻ കഴിവില്ലെങ്കിലും ചെറുദൂരം അതിവേഗത്തിൽ ഓടി ഇരയെ പിടിക്കുന്നു. ചെറിയ വെളിച്ചത്തിൽ പോലും കൃത്യമായി കാണാൻ കടുവകൾക്ക് കഴിവുണ്ട്.

പൂർണവരൾച്ചയിലെത്തിയ ഒരു ആൺ കടുവയ്ക്ക് 200–260 കിലോവരെ ഭാരമുണ്ട്. ഇണചേരൽ കാലം കഴിഞ്ഞാൽ ഇവയെല്ലാം ഒറ്റയ്ക്കാണ് സഞ്ചരിക്കുക. സ്വന്തം അധികാരപരിധി മൂത്രം കൊണ്ട് അടയാളപ്പെടുത്തുകയും മരങ്ങളിൽ പോറൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇരയുടെ ദൂരം അനുസരിച്ച് ഇവരുടെ അധികാരപരിധി കൂടിക്കൊണ്ടിരിക്കും. സാധാരണഗതിയിൽ മനുഷ്യൻ കടുവയുടെ ഭക്ഷണമല്ലെങ്കിലും അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ അവർ ആക്രമിച്ച് കൊല്ലുന്നു. പിന്നീട് ചില കടുവകൾ നരഭോജികളായി മാറുന്നുണ്ട്.

English Summary:

Tiger Attacks on the Rise in Kerala: Are You Safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com