ADVERTISEMENT

നായ്ക്കളും അലഞ്ഞുതിരിയുന്ന കന്നുകാലികളും ഇന്ത്യന്‍ നിരത്തുകളില്‍ എന്നും അപകടമുണ്ടാക്കുന്നവരാണ്. നാല്‍കാലികളെ സംരക്ഷിക്കുന്നതിനു വാഹനം വെട്ടിതിരിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കര്‍ണാടകയില്‍ അതിവേഗ പാതയില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ കിയ സെല്‍ടോസ് പോത്തിനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ.

കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. എസ്‍യുവിയുടെ വേഗവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാലുവരി പാതയില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനം സഞ്ചരിച്ചത്. വലതു ലെയ്‌നിലൂടെ അതിവേഗം നീങ്ങുന്ന കാറിന്റെ ഡ്രൈവർ പെട്ടന്നാണ് മുന്നിൽ നിൽക്കുന്ന പോത്തിനെ കണ്ടത്. സഡന്‍ ബ്രേക്കിങ്ങിനു ശ്രമിച്ചെങ്കിലും അതിവേഗത്തിലായിരുന്നതിനാല്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല. വാഹനം നേരിട്ട് കന്നുകാലിയുടെ ശരീരത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിനു ശേഷമുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടില്ല.

നിയന്ത്രണം വിട്ട കാർ 3 തവണ മലക്കം മറിഞ്ഞ് താഴ്ചയിലേക്കു മറിയുകയായിരുന്നു. എസ്‌യുവി പൂര്‍ണമായി തകര്‍ന്നു എന്നാണ് ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്ന കുടുംബത്തിന് അപകടത്തില്‍ കാര്യമായ പരുക്കുകളുണ്ടായില്ല. എല്ലാവരും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നതായാണ് സൂചന.

ഇന്ത്യയിലെ അതിവേഗ പാതകളിൽ നാല്‍ക്കാലികള്‍ ഇത്തരത്തിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് കാര്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല. ഇത്തരം അപകടം പതിവായതിനെ തുടര്‍ന്ന് കുറച്ചുനാളുകള്‍ക്ക് മുന്‍പ് യുപിയില്‍ അധികൃതരുടെ നേതൃത്വത്തില്‍ നാല്‍കാലികളുടെ കൊമ്പുകളിലും ശരീരത്തിലും റിഫ്ലക്ടിങ് സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു.

രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ രാത്രി കാലങ്ങളിൽ വാഹനമോടിക്കുമ്പോൾ കന്നുകാലുകളും മറ്റു മൃഗങ്ങളും മുന്നിൽ വന്നാൽ പെട്ടെന്ന് കാണാനാകില്ല എന്ന് ഓർക്കുക

∙ പതിവായി ഉറങ്ങാൻപോകുന്ന സമയം കഴിഞ്ഞ് രണ്ടുമണിക്കൂറിലധികം നീണ്ടു നിൽക്കുന്ന രാത്രിയാത്ര ഒഴിവാക്കുക. 

ഉദാ : സ്ഥിരമായി ഉറങ്ങുന്നത് രാത്രി 11 ന് ആണെങ്കിൽ രാത്രി ഒരുമണി കഴിഞ്ഞും വാഹനമോടിക്കരുത്.

∙ സാധാരണ നിലയിൽ ഹെഡ്‌ലാംപിന്റെ പ്രകാശം കൊണ്ട് കാണാൻ പറ്റുന്നത് ഏതാണ്ട് 75 മീറ്റർ ആണ്. ഹൈബീം ലൈറ്റ് ഉപയോഗിച്ചാൽ പരമാവധി 150 മീറ്റർ കാണാം. ഈ പരിമിതമായ ദൂരക്കാഴ്ചയിൽ, സെക്കൻഡുകൾക്കുള്ളിൽ വേണം ഡ്രൈവർ തീരുമാനങ്ങളെടുക്കേണ്ടത്.

∙ രാത്രി യാത്രയ്ക്കുള്ള പ്രകാശ സ്രോതസ്സ്  വാഹന ലൈറ്റും സ്ട്രീറ്റ് ലൈറ്റുമാണ്. ഈ പരിമിതമായ വെളിച്ചത്തിൽ അകലവും ആഴവും അറിയാനുള്ള ശേഷിയും  പ്രതികരണവേഗവും കുറയും. ദൂരക്കാഴ്ച കുറയുന്നതും വേഗവും ഒരുമിച്ചുവരുമ്പോൾ പകൽ ഓടിക്കുന്നതിനേക്കാൾ നേരത്തേ ബ്രേക്ക് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു ഡ്രൈവർ കടക്കണം

 ∙ രാതിയിൽ മുന്നിലെ ഏതു തടസ്സവും സംശയത്തിന്റെ ആനുകൂല്യത്തിൽ ഒഴിവാക്കാതിരിക്കുക, വേഗം കുറയ്ക്കുക. 

∙ പ്രായമേറുമ്പോൾ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിന്റെ പ്രതികരണവേഗം കുറയ്ക്കും. പ്രായം അൻപതു കഴിഞ്ഞവർ രാത്രി 40-50 കി.മീ വേഗത്തിലധികം വാഹനമോടിക്കാതിരിക്കുക. 

∙ഉറക്കം കുറയുന്തോറും ഡ്രൈവിങ്ങിലെ കൃത്യത കുറയും . ഉറക്കമോ ക്ഷീണമോ തോന്നിയാൽ വണ്ടി നിർത്തിയിട്ട് അൽപസമയം ഉറങ്ങുന്നതാണ് ഉത്തമം. 

∙ രാത്രികാല വാഹനാപകടങ്ങൾ ഏറ്റവും കൂടുതൽ അർധരാത്രി  12 മുതൽ 2 വരെയും പുലർച്ചെ 4 മുതൽ 6 വരെയുമുള്ള സമയത്താണ്. ഈ സമയം ഡ്രൈവിങ് പരമാവധി ഒഴിവാക്കുക. നമുക്ക് ഉറക്കം വരുന്നില്ലെങ്കിലും എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപ്പോകാൻ സാധ്യത ഏറെയാണ്.

∙ ജലദോഷം, ചുമ, തുമ്മൽ , ചർമപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പല മരുന്നുകളിലും കഫ് സിറപ്പിലും ആന്റി ഹിസ്റ്റാമിൻ അലർജി മരുന്നുകൾ ഉണ്ടാകും. മയക്കം വരുത്തുന്ന  ഇത്തരം മരുന്നു കഴിക്കുന്നവർ രാത്രി ഡ്രൈവ് ചെയ്യാതിരിക്കുക. 

∙ രാത്രിയാത്രയിൽ പിൻസീറ്റിലിരിക്കുന്ന കുട്ടികളെയും സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിപ്പിക്കുക. 

∙ പുകവലി പല ഡ്രൈവർമാരും ഉറക്കം വരാതിരിക്കാനുള്ള മാർഗമായാണു കരുതുന്നതെങ്കിലും പുകയിലയിലെ നിക്കോട്ടിൻ നൽകുന്ന താൽക്കാലിക ഉത്തേജനത്തിന്റെ പാർശ്വഫലമെന്നോണം ഉത്തേജനം കഴിഞ്ഞ് ക്ഷീണവും ഉറക്കവും വരാനുള്ള സാധ്യതയും കൂടുന്നു. 

∙ സംഗീതപ്രേമികൾ രാത്രിയാത്രയിൽ ഉറക്കം വരുത്താൻ ഇടയുള്ള ഇഷ്ടഗാനങ്ങൾ, പതിവായി കേൾക്കുന്ന പാട്ടുകൾ  തുടങ്ങിയവ ഒഴിവാക്കുക. 

English Summary:

Auto News. SUV crashes into buffalo at 110 km/h: Scary dash cam video shows risks of night driving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com