ADVERTISEMENT

ഫാസ്ടാഗിന്റെ വരവോടെ ഇന്ത്യയിലെ ടോള്‍ പിരിവ് രീതിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇന്ത്യയിലെ ദേശീയപാതകളില്‍ വലിയ തോതില്‍ ഫാസ്ടാഗ് സംവിധാനം ടോള്‍ പിരിവിനായി ഉപയോഗിക്കുന്നുണ്ട്. ഈ ആധുനിക സംവിധാനം അധികം വൈകാതെ അവസാനിക്കുകയും അത്യാധുനിക സംവിധാനമായ ജിഎന്‍എന്‍എസ്(ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) അവതരിക്കുകയും ചെയ്യും. 

ഫാസ്ടാഗിന്റെ പരിമിതികള്‍

ആദ്യം നിലവിലെ സംവിധാനമായ ഫാസ്ടാഗിന്റെ പരിമിതികള്‍ എന്തെല്ലാമെന്നു നോക്കാം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(RFID) സംവിധാനത്തിലാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്. ടോള്‍ ബൂത്തുകളിലൂടെ ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പണം ഓട്ടമാറ്റിക്കായി ലഭിക്കുന്നു. വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുള്ള ഫാസ്ടാഗുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുക. 

പണം ടോളായി കൊടുക്കുന്ന പരമ്പരാഗത രീതിയെ അപേക്ഷിച്ച് വേഗത്തില്‍ ടോള്‍പിരിക്കാന്‍ ഫാസ്ടാഗ് വഴി സാധിക്കും. വരിയുടെ നീളം കുറഞ്ഞെങ്കിലും വരി പൂര്‍ണമായും ഒഴിവാക്കാന്‍ ഫാസ്ടാഗിന് കഴിഞ്ഞിട്ടില്ല. ഓരോ വാഹനവും സ്‌കാന്‍ ചെയ്ത് പോവാനായി നിശ്ചിത സംയം നിര്‍ത്തിയിടേണ്ടതുണ്ട്. ഇതും സാങ്കേതിക പ്രശ്‌നങ്ങളും ടോള്‍ബൂത്തുകളില്‍ തിരക്കിന് കാരണമാവാറുണ്ട്. 

എന്താണ് ജിഎന്‍എസ്എസ്?

വരും തലമുറ ടോള്‍ പിരിവ് സംവിധാനമാണ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. അതുകൊണ്ടുതന്നെ ഫാസ്ടാഗിലേതു പോലെയുള്ള സ്ഥിരം ടോള്‍ ബൂത്തുകള്‍ ജിഎന്‍എസ്എസില്‍ ആവശ്യമില്ല. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്‌തോ അത്ര തുക നല്‍കാല്‍ മതിയാവും. സാറ്റലൈറ്റ് സംവിധാനങ്ങളുടെ സഹായത്തിലാണ് ഓരോ വാഹനങ്ങളും ജിഎന്‍എസ്എസില്‍ ട്രാക്കു ചെയ്യാനാവുന്നത്. 

ടോള്‍ തുക എത്രയാണെന്ന് കണക്കു കൂട്ടുന്നതിലും പിരിക്കുന്നതിലും ജിഎന്‍എസ്എസിന്റെ വരവ് വലിയ മാറ്റങ്ങളുണ്ടാക്കും. മുഴുവന്‍ ദൂരം യാത്ര ചെയ്താലും ഇല്ലെങ്കിലും ടോള്‍ തുക മുഴുവന്‍ നല്‍കണമെന്ന അവസ്ഥക്കും ജിഎന്‍എസ്എസിന്റെ വരവോടെ മാറ്റമുണ്ടാവും. 

ജിഎന്‍എസ്എസിന്റെ ഗുണങ്ങള്‍

വാഹന ഉടമകള്‍ക്കും സര്‍ക്കാരിനും ഒരുപോലെ ഗുണമുണ്ടാക്കുന്ന സംവിധാനമാണ് ജിഎന്‍എസ്എസ്. ഈ സംവിധാനത്തിനു കീഴില്‍ ടോള്‍ ബൂത്തുകള്‍ തന്നെ ഇല്ലാതാവും. അതോടെ ടോള്‍ പിരിവിന്റെ പേരിലുള്ള ഗതാഗത തടസങ്ങളും വരി നില്‍ക്കലുകളും കൂടിയാണ് അവസാനിക്കുക. സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം തുക ഈടാക്കുമെന്നതിനാല്‍ വാഹന ഉടമകള്‍ക്ക് ചെറു യാത്രകള്‍ക്ക് മുഴുവന്‍ ടോള്‍ നല്‍കേണ്ടി വരുന്നുവെന്ന ദോഷം ഒഴിവാക്കാനാവും. 

സര്‍ക്കാരിനാവട്ടെ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനമായിരിക്കും ജിഎന്‍എസ്എസ്. ടോള്‍ ബൂത്തുകളെ ഒഴിവാക്കുകയും ടോള്‍ പാതകളെ ഉപയോഗിക്കുകയും ചെയ്യുന്നവരെ കയ്യോടെ പിടിക്കാനും സര്‍ക്കാരിന് ഈ സംവിധാനം വഴി സാധിക്കും. ഫാസ്ടാഗിന്റെ പ്രധാന പരിമിതികളിലൊന്നായ ടോള്‍ ബൂത്തുകളെ ഒഴിവാക്കിയുള്ള സഞ്ചാരം ജിഎന്‍എസ്എസില്‍ ഫലപ്രദമാവില്ല. ജിഎന്‍എസ്എസ് വഴി ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഗതാഗത നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവുമെല്ലാം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാരിന് ആവിഷ്‌ക്കരിക്കാനും സാധിക്കും. 

ജിഎന്‍എസ്എസിലേക്കുള്ള മാറ്റം

ഒരു രാത്രികൊണ്ട് ജിഎന്‍എസ്എസിലേക്കുള്ള മാറ്റം സാധ്യമാവില്ലെന്ന് സര്‍ക്കാരിനും ധാരണയുണ്ട്. പലഘട്ടങ്ങളിലായാണ് ജിഎന്‍എസ്എസ് നടപ്പാക്കുക. ആദ്യ ഘട്ടമെന്ന നിലയില്‍ ജിഎന്‍എസ്എസും ഫാസ്റ്റാഗും ചേര്‍ന്നുള്ള സംവിധാനമാണ് പരീക്ഷിക്കുക. ഫാസ്ടാഗിന്റെ ടോള്‍ പ്ലാസകളിലെ ഏതാനും വരികളില്‍ ജിഎന്‍എസ്എസ് നടപ്പിലാക്കിയാവും പരീക്ഷണം. പിന്നീട് എല്ലാ ബൂത്തുകളിലും ജിഎന്‍എസ്എസ് നടപ്പാക്കുകയും വിജയിച്ചാല്‍ ടോള്‍ ബൂത്തുകള്‍ തന്നെ ഒഴിവാക്കുകയും ചെയ്യും. രണ്ട് പ്രധാന ദേശീയപാതകളില്‍ ഇതിനകം തന്നെ ജിഎന്‍എസ്എസ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയിലെ ബെംഗളൂരു-മൈസൂര്‍ ദേശീയ പാതയിലും ഹരിയാനയിലെ പാനിപ്പത്ത്-ഹിസാര്‍ ദേശീയപാതയിലുമാണിത്. 

ജിഎന്‍എസ്എസ് പ്രതീക്ഷകള്‍

രാജ്യത്തിന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയായാണ് ജിഎന്‍എസ്എസിനെ വിലയിരുത്തുന്നത്. നിലവില്‍ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ പ്രതിവര്‍ഷം 40,000 കോടി രൂപയാണ് ടോള്‍ പിരിക്കുന്നത്. പുതിയ സംവിധാനം കൂടി വരുന്നതോടെ അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങളില്‍ ഇത് 1.40 ലക്ഷം കോടി രൂപയാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ വരുമാനത്തിലെ കുതിപ്പ് അടിസ്ഥാന സൗകര്യ മേഖലയില്‍ കരുത്താവുമെന്നും കരുതപ്പെടുന്നു. 2024 അവസാനമാവുമ്പോഴേക്കും ജിഎന്‍എസ്എസ് ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന് നേരത്തെ പല അവസരങ്ങളില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്.

English Summary:

Goodbye Toll Booths: India Embraces GNSS for Seamless Travel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com