ADVERTISEMENT

അര്‍ബുദം പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ വ്യായാമം ഒക്കെ ചെയ്ത് ശരീരം ഫിറ്റാക്കി വയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ നിത്യവും ഓടുന്ന, നല്ല ഫിറ്റായി ശരീരം സൂക്ഷിക്കുന്ന 38-കാരന് അര്‍ബുദം സ്ഥിരീകരിച്ചെന്ന വാര്‍ത്ത അല്‍പം ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ടിക്ടോക് എക്‌സിക്യൂട്ടീവും മാരത്തണ്‍ ഓട്ടക്കാരനുമായ ഗോവിന്ദ് സന്ധുവാണ് തനിക്ക് സ്‌റ്റേജ് 4 നോണ്‍-ഹോഡ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയത്.

ആദ്യം താന്‍ അത്ര കാര്യമാക്കാതിരുന്ന മൂന്ന് അപകട സൂചനകളാണ് രോഗനിര്‍ണ്ണയത്തില്‍ സുപ്രധാനമായതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗോവിന്ദ് പറയുന്നു. നമ്മുടെ ശരീരത്തിലെ ലിംഫ് സംവിധാനത്തില്‍ രൂപപ്പെടുന്ന അര്‍ബുമാണ് നോണ്‍-ഹോഡ്കിന്‍സ് ലിംഫോമ. ശരീരത്തെ രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്ന പ്രതിരോധ വ്യവസ്ഥയുടെ ഭാഗമാണ് ലിംഫ് സംവിധാനം. ലിംഫ് സംവിധാനത്തിന്റെ ഭാഗമായ ശ്വേത രക്ത കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഈ അര്‍ബുദത്തിലേക്ക് നയിക്കുന്നത്.

മുട്ടിനുണ്ടായ ഒരു നീര്‍ക്കെട്ടാണ് ഗോവിന്ദിന് അര്‍ബുദവുമായി ബന്ധപ്പെട്ട് ആദ്യം അനുഭവപ്പെട്ട ലക്ഷണം. ഇത് പക്ഷേ, ഓട്ടത്തിനിടയിലെ പരുക്ക് ആകാമെന്ന് ആദ്യം കരുതി. പിന്നീട് കടുത്ത ദേഹവേദന, വിയര്‍പ്പ് എന്നിങ്ങനെ ഒരു പനിയോ കോവിഡോ ഒക്കെയാണെന്ന് തോന്നിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടായെന്നും ഗോവിന്ദ് പറയുന്നു. നാലാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ ലക്ഷണങ്ങള്‍ മോശമായി. സിഡ്‌നി ഹാഫ് മാരത്തോണില്‍ പങ്കെടുത്ത് കഴിഞ്ഞപ്പോഴേക്കും തന്റെ ആരോഗ്യ സ്ഥിതി തീര്‍ത്തും വഷളായെന്നും തുടര്‍ന്നാണ് വൈദ്യസഹായം തേടിയതെന്നും ഗോവിന്ദ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

പനിയോ, മുട്ട് വേദനയോ ഒക്കെയാണെന്ന് കരുതിയ ലക്ഷണങ്ങളാണ് അര്‍ബുദമാണെന്ന അന്തിമ രോഗനിര്‍ണ്ണയത്തിലേക്ക് നയിച്ചത്. ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുതെന്നും പ്രശ്‌നങ്ങള്‍ ഡോക്ടറോട് ചര്‍ച്ച ചെയ്യണമെന്നും ആവശ്യമെങ്കില്‍ പരിശോധന നടത്തണമെന്നും ഗോവിന്ദ് ഓര്‍മ്മിപ്പിക്കുന്നു. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും രക്തം പരിശോധിക്കണമെന്നും അള്‍ട്രാസൗണ്ട് പോലുള്ള പരിശോധനകള്‍ രോഗനിയന്ത്രണത്തിലും നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിലും സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

Marathon Runner's Shocking Stage 4 Cancer Diagnosis: 3 Warning Signs You Shouldn't Ignore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com