ADVERTISEMENT

കിഴങ്ങുവർഗ്ഗങ്ങളുടെ ആഗോള ഉൽപാദനത്തിൽ ഉരുളക്കിഴങ്ങു കഴിഞ്ഞാൽ രണ്ടാം സ്ഥാനം കപ്പയ്ക്കാണ്. ഏതാണ്ട് 23. 7 കോടി ടൺ കപ്പ ഒരു കൊല്ലം ലോകത്തു വിളയിക്കുന്നു. ശരിയായ പരി പാലനമുറകൾ അനുവർത്തിച്ചാൽ ഒരു സെന്റിൽനിന്ന് 150 കിലോ മുതൽ 200 കിലോ വരെ മരച്ചീനി ഉൽപാദിപ്പിക്കാം. അതായത് ഹെക്ടറിൽ  50,000 കിലോ (50 ടൺ). 

പ്രധാന സവിശേഷതകൾ

  • ഒരേ സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്‌താൽപോലും വിളവില്‍ മിനിമം ഗ്യാരന്റിയുണ്ട്. കാരണം, മരച്ചീനിയുടെ ഉണങ്ങി വീഴുന്ന ഇലകൾ തന്നെ ഹെക്ടറിൽ രണ്ടര ടൺ മുതൽ 5 ടൺവരെ ജൈവാംശം മണ്ണിനു നൽകുന്നു.
  • ചെലവ് കുറഞ്ഞ ഭക്ഷണം എന്ന നിലയിൽ മരച്ചീനി ദാരിദ്ര്യലഘൂകരണത്തിൽ വലിയ പങ്ക് വഹിക്കുന്നു.
  • വളക്കൂറു കുറഞ്ഞ മണ്ണിലും ഭേദപ്പെട്ട വിളവു നൽകുന്നു.
  • മണ്ണിലും കാലാവസ്ഥയിലും വരുന്ന മാറ്റങ്ങളെ ഒരു പരിധി വരെ ചെറുക്കുന്നു.  അതിനാൽ കാലാവസ്ഥ അനുപൂരക വിള(Climate Resilient Crop)യാണിത്
  • ഏതാണ്ട് പൂർണമായും ജൈവരീതിയിൽ വിളയിച്ചെടുക്കാം.
  • ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ മരച്ചീനിയിൽനിന്നുണ്ടാക്കാം. അതിനാൽ വ്യാവസായിക പ്രാധാന്യവുമുണ്ട്.

ഉൽപാദനം വർധിപ്പിക്കാൻ

അൽപം ചരൽ കലർന്ന വെട്ടുകൽമണ്ണ്, പശിമരാശി മണ്ണ് (മണലും ചരലും കളിമണ്ണും ഏകദേശം തുല്യ അളവിലുള്ള മണ്ണ്) എന്നിവയാണ്  യോജ്യം. വേരിൽ അന്നജം നിറയുന്നതനുസരിച്ചു മണ്ണ് ഇളകിക്കിട്ടണം. എങ്കിൽ കിഴങ്ങിന് നല്ല വലുപ്പം വയ്ക്കും. നീർവാർച്ച കുറഞ്ഞ മണ്ണ് പറ്റിയതല്ല. അവിടെ വിളയുന്നതു ശരിയായി വേവുകയില്ല, രുചിയും കുറയും. നീർവാർച്ച കുറഞ്ഞയിടങ്ങളിൽ, ഉയരത്തിൽ വാരം (പണ) കോരി കൃഷി ചെയ്യാം. ചരിഞ്ഞ സ്ഥലങ്ങളിൽ ചരിവിന് കുറുകെ മണ്ണുകയ്യാലയോ കല്ലുകയ്യാലയോകെട്ടി, ചരിവിനു കുറുകെതന്നെ നീളത്തിൽ മണ്ണ് ഉയർത്തി, മണ്ണൊലിപ്പ് തടയും വിധം വേണം കൃഷി.

വരൾച്ചയെ ഫലപ്രദമായി ചെറുക്കുന്ന വിളയാണെങ്കിലും, കമ്പു നടുമ്പോള്‍ മണ്ണിൽ വേണ്ടത്ര ഈർപ്പം ഉണ്ടാകണം. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവർ ഏപ്രിൽ -മേയ്‌ മാസത്തെ (മേടമാസം) വേനൽ മഴയോടെയോ, സെപ്റ്റംബർ -ഒക്ടോബർ (തുലാമാസം) മാസത്തിലെ തുലാവർഷ മഴക്കാലത്തോ  നടണം. നനസൗകര്യമുള്ളവർക്ക് ഫെബ്രുവരി (കുംഭമാസം) മാസത്തിൽ നടാം. മേടക്കപ്പയ്ക്കാണ് നല്ല വിളവ് കിട്ടുന്നതെന്ന് പരീക്ഷണങ്ങൾ കാണിക്കുന്നു. രോഗ-കീട പ്രതിരോധശേഷിയുള്ളതും പെട്ടെന്ന് വേവുന്നതും കട്ട് കുറഞ്ഞതുമായ ഇനങ്ങൾ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. പേടിക്കേണ്ടത് 'മോസൈക്' രോഗത്തെയാണ്. നടീൽവസ്തുക്കൾ വഴിയാണ് പ്രധാനമായും രോഗം വരുന്നത്, പകരുന്നത് നീരൂറ്റി കുടിയ്ക്കുന്ന പ്രാണികൾ വഴിയും. ഫ്യൂസേറിയം എന്ന ഫംഗസ് വഴി വരുന്ന വാട്ടരോഗത്തെയും ശ്രദ്ധിക്കണം.

ആറു മാസം മൂപ്പുള്ള വെള്ളായണി ഹ്രസ്വ, നിധി, 16 മാസം വരെ വിളവെടുപ്പ് വൈകിപ്പിക്കാവുന്ന H 97, 10 മാസം മൂപ്പുള്ള, രുചികരമായ, ഒറ്റത്തടിയായി പോകുന്ന M-4, 10 മാസം മൂപ്പും കിഴങ്ങിന് മഞ്ഞനിറവുമുള്ള ശ്രീവിശാഖം, 7 മാസം മൂപ്പുള്ള ശ്രീപ്രകാശ്, കട്ട് കുറവുള്ളതും 7 മാസം മൂപ്പുള്ള തുമായ ശ്രീജയ, 6–7 മാസം കൊണ്ട് മൂപ്പെത്തുന്നതും അതീവ രുചികരവുമായ ശ്രീവിജയ, 10 മാസം മൂപ്പുള്ള, വറുക്കാൻ (Tapioca Chips ) പറ്റിയ ശ്രീഹർഷ തുടങ്ങിയ ഇനങ്ങളുടെ നടീല്‍വസ്തു ക്കള്‍ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൽ സീസൺ ആ കുമ്പോൾ ലഭ്യമാണ്. മോസൈക് രോഗം ഇല്ലാത്ത ചെടികളുടെ തണ്ടു മാത്രമേ നടാൻ എടുക്കാവൂ. ഒപ്പം തണ്ടിൽ പറ്റിയിരിക്കുന്ന ശൽക കീടങ്ങളെയും (Scale insect)സൂക്ഷിക്കണം.

നടുമ്പോൾ, ശിഖരങ്ങളില്ലാത്ത ഇനങ്ങൾ തമ്മിൽ 75 സെ. മീ. അകലവും ശിഖരങ്ങളുള്ള ഇനങ്ങൾക്ക്, തരമനുസരിച്ച് 90-100  സെ. മീ. വരെ അകലവും കൊടുക്കാം. നന്നായി ശിഖരങ്ങളുള്ള ഇനങ്ങൾ,  ഹെക്ടറിൽ 8000 എണ്ണം എന്ന തോതിൽ നടുന്നതാണ് നല്ലത്. കമ്പ് നട്ട ശേഷം, വളർന്നു വരുന്ന വേരുകൾക്കു തടസ്സം കൂടാതെ 4 വശത്തേക്കും പരക്കാനും അന്നജം നിറഞ്ഞു വീർത്ത് വരുമ്പോൾ അതിന് അനുസരിച്ചു മണ്ണിളകി മാറാനും തക്കവണ്ണം, മണ്ണ് കിളച്ച് കട്ടയുടച്ച് പൊടിയാക്കി കൂമ്പൽ (Mound)എടുക്കണം.

അമ്ലരസമുള്ള മണ്ണെങ്കിൽ ഡോളോമൈറ്റിക് ലൈം (Dolomitic lime) 50 ഗ്രാം വീതം ഓരോ തടത്തി ലും മുൻകൂട്ടി ചേർത്ത് മണ്ണ് കിളയ്ക്കാം. ഓരോ കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും അൽപം എല്ലുപൊടിയും ഓരോ കൂനയിലും ചേർത്തിളക്കാം. ഇനത്തിനനുസരിച്ച് അടിസ്ഥാന വളമായി ചെറിയ അളവിൽ എന്‍പികെ വളങ്ങൾ കൊടുക്കാം. സാധാരണ ഇനങ്ങൾക്ക് 3 തവണയായി 15 ഗ്രാം യൂറിയ, 30ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 10 ഗ്രാം പൊട്ടാഷ് എന്നിവ കൊടുക്കാം. കമ്പ് നടുന്നതിനു മുൻപ് തടമൊന്നിന് 30 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 5 ഗ്രാം യൂറിയ, 3 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. കമ്പ് നട്ട് 60 ദിവസം കഴിഞ്ഞ് വേരുകൾക്ക് ക്ഷതം വരാത്ത രീതിയിൽ ചിക്കി കൊടുക്കുക. ആ സമയത്ത് 5 ഗ്രാം യൂറിയയും 3 ഗ്രാം പൊട്ടാഷും നൽകാം. നട്ട് 90 ദിവസം കഴിയുമ്പോൾ അവസാന വളമായി 5 ഗ്രാം യൂറിയയും 3 ഗ്രാം പൊട്ടാഷും കൊടുക്കാം. ജൈവകൃഷിയോട് നന്നായി പ്രതികരിക്കുന്ന വിളയായതിനാൽ എല്ലുപൊടി, ചാണകപ്പൊടി, ചാരം എന്നിവ പകരമായും ഉപയോഗിക്കാം. മണ്ണുപരിശോധനയിൽ ഫോസ്ഫറസ് കൂടുതൽ ഉണ്ടെന്നു കണ്ടാൽ റോക്ക് ഫോസ്ഫേറ്റ് ഒഴിവാക്കാം.

മണ്ണുപരിശോധനയിൽ മഗ്നീഷ്യം, സിങ്ക് എന്നിവയുടെ കുറവ്  കാണുന്നെങ്കിൽ ഒരു ചെടിക്ക് 2.5 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്, 1.5 ഗ്രാം സിങ്ക് സൾഫേറ്റ് എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം. അങ്ങനെ ചെയ്താല്‍ കിഴങ്ങിലെ കട്ടി(Cyanogenic glucosides)ന്റെ അളവ് കുറയുന്നതായി കാണുന്നു. മരച്ചീനിക്ക് ഇടവിളയായി കുറ്റിപ്പയർ നടുന്നത് കളനിയന്ത്രണത്തിനും മണ്ണിൽ നൈട്രജൻ വർധനയ്ക്കും അധിക വിളവിനും സഹായകം. മണൽ കലർന്ന പ്രദേശങ്ങളിൽ കപ്പലണ്ടിയും (നിലക്കടല) ഇടവിളയായി കൃഷി ചെയ്യാം. വിളവെടുപ്പ് കഴിഞ്ഞ്, ഇടവിളയുടെ അവശിഷ്ടങ്ങൾ മണ്ണിൽ ചേർക്കാം.

നട്ട് ഒരു മാസം കഴിഞ്ഞ് ഒരു ചെടിയിൽ 2 ശിഖരങ്ങൾ മാത്രം നിർത്തി ബാക്കിയുള്ളവ ഒഴിവാക്കണം. മോസൈക് രോഗം പ്രാണികൾ വഴി പകരാം എന്നതിനാൽ രോഗലക്ഷണമുള്ളവ അപ്പപ്പോള്‍ പറിച്ച് മാറ്റുക. ആ ഭാഗത്ത് മറ്റെന്തെങ്കിലും ഹ്രസ്വകാല വിളകൾ നടാം. ഇലകളുടെ അരികുകൾ കരിഞ്ഞുവരുന്നത് പൊട്ടാസ്യത്തിന്റെ കുറവു സൂചിപ്പിക്കുന്നതിനാൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് (SoP)5 മുതൽ 10ഗ്രാം വരെ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം. പുതിയ ഇലക ൾക്കു വേണ്ടത്ര വിരിവില്ലാതെ വന്നാൽ കാത്സ്യം നൈട്രേറ്റ് 5 -10ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കാം

കഴിക്കും മുൻപ്

മരച്ചീനി പ്രധാനമായും 2 തരം; മധുരമുള്ളവ, കയ്പുള്ളവ (Sweet & Bitter). കിഴങ്ങിൽ അടങ്ങിയ രണ്ടു സയനോജനിക് ഗ്‌ളൂക്കോസൈഡുകളുടെ (Cyanogenic glucosides) അളവിലുള്ള വ്യത്യാസമാണ് ഈ വർഗീകരണത്തിനു പിന്നിൽ. ലിനമാറിൻ (Linamarin ), ലോട്ടസ്ട്രൗലിൻ (Lotaustraulin) എന്നിവയാണ് ആ ഗ്‌ളൂക്കോസൈഡുകൾ. നമ്മുടെ ദഹനപഥങ്ങളിൽ എൻസൈമുകളുടെ പ്രവർത്തനം മൂലം ഇവ അതീവ അപകടകാരിയായ ഹൈഡ്രോസയനിക് ആസിഡ് (HCN)ആയി മാറുന്നു. HCN അംശം ഒരു കിലോ  കപ്പയിൽ 50 മില്ലിഗ്രാമിൽ താഴെ മാത്രം വരുന്നവ  ‘Sweet’ വിഭാഗത്തിലും  400 മില്ലിഗ്രാം വരെ HCN ഉള്ളവ  Bitter വിഭാഗത്തിലും വരും. 

കപ്പ പാകം ചെയ്യുമ്പോൾ കുറച്ചു നേരം വെള്ളത്തിൽ കുതിർത്ത ശേഷം, തിളപ്പിച്ചൂറ്റി വിഷാംശം കളഞ്ഞ് ഉപയോഗിക്കണം. ഇല്ലെങ്കിൽ അതീവ ഗുരുതരമായ കോൺസോ സിൻഡ്രം, അറ്റക്സിയ, Tropical Calcific Pancreatitis എന്നീ പ്രശ്നങ്ങൾ വരാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യത്തിനും ഇതു കാരണമാകാം. കട്ട് (HCN) കൂടുതലുള്ള കപ്പ കഴിച്ചാൽ പ്രതിവിഷമായി തയോ സൾഫയ്ഡ് കുത്തിവയ്പു  നൽകും. അപ്പോൾ HCN എന്ന വിഷം, വിഷമല്ലാത്ത തയോസയനേറ്റ് ആയി മാറും. കപ്പയോടൊപ്പം സൾഫർ അടങ്ങിയ അമിനോ ആസിഡുകളുള്ള ഭക്ഷണം (മീൻ) കൂടി കഴിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നം മറികടക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com