ADVERTISEMENT

വലിയൊരു കടബാധ്യതയിൽനിന്ന് മത്സ്യങ്ങൾ കരകയറ്റിയ കഥയാണ് തിരുവനന്തപുരം കള്ളിക്കാട് കാളിപ്പാറ അജയകുമാറിന്റേത്. 10 വർഷം മുൻപ് മാർബിൾ, ഗ്രാനൈറ്റ് കച്ചവടത്തിലുണ്ടായ നഷ്ടം കടക്കെണിയായി ജീവിതം വഴിമുട്ടിയ കാലത്താണ് മത്സ്യങ്ങള്‍ അജയന്റെ രക്ഷകരാകുന്നത്. സ്വന്തമായി രണ്ടരയേക്കർ സ്ഥലമുണ്ടായിരുന്നെങ്കിലും വന്യജീവിശല്യം മൂലം അവിടെ കൃഷി ചെയ്യാനാകുമായിരുന്നില്ല. ഇന്ന് ഈ സ്ഥലത്ത് ചെറുതും വലുതുമായുള്ള ഒട്ടേറെ മത്സ്യക്കുളങ്ങള്‍. ഗപ്പി മുതൽ വളർത്തു മത്സ്യങ്ങളിലെ ഭീമന്മാരായ ജയന്റ് ഗൗരാമികൾവരെ ഈ കുളങ്ങളിൽ വളരുന്നു.  

കടബാധ്യത തീര്‍ക്കാന്‍ വഴിയെന്തെന്നു ചിന്തിച്ചുവലഞ്ഞ കാലത്താണ് വീട്ടുമുറ്റത്തെ ചെറിയ സിമന്റ് കുളത്തിൽ ധാരാളം ഗപ്പിക്കുഞ്ഞുങ്ങളെ കണ്ടത്. ഒരു സുഹൃത്ത് നൽകിയ ഗപ്പിമത്സ്യങ്ങളെ അതിലിട്ടിരുന്നു. അവ പെറ്റു പെരുകിയതാണ്. കാണാൻ ഭംഗിയുള്ള അവയെ വാങ്ങാൻ ആളുകൾ ഉണ്ടെന്നറിഞ്ഞതോടെ മുന്നിലൊരു രക്ഷാമാര്‍ഗം തെളിയുകയായിരുന്നുവെന്ന് അജയകുമാർ. അങ്ങനെ ചെറിയ തോതില്‍ തുടങ്ങിയ മത്സ്യക്കൃഷി ക്രമേണ വളർന്ന് ഇപ്പോൾ പ്രതിവർഷം 12 ലക്ഷം രൂപയ്ക്കു മേൽ ആദായം നൽകുന്ന  ബിസിനസാണ്. മുഴുവൻ സമയ മത്സ്യകർഷകനായ അജയന്‍ ഇപ്പോള്‍ ഫിഷറീസ് വകുപ്പിന്റെ പ്രമോട്ടർ കൂടിയാണ്. 

ചെങ്കുത്തായ ഭൂമിയില്‍ വലിയ സിമന്റ് ടാങ്കുകളും പടുതക്കുളങ്ങളും നിർമിച്ചാണ് മത്സ്യക്കൃഷി. 500 ജിഎസ്എം കനമുള്ള പടുതകളാണ് കുളം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 10 വർഷം പിന്നിട്ടിട്ടും കേടുപാടുകളില്ല. രണ്ടു മീറ്റർ ആഴമുള്ള പടുതക്കുളങ്ങളിൽ ഒന്നര മീറ്റർ അഥവാ അ‍ഞ്ചടിയോളം വെള്ളം നിറച്ചാണ് മത്സ്യം വളർത്തല്‍. മത്സ്യങ്ങൾക്കു വളരാൻ ഏറ്റവും യോജ്യമായ ആഴം ഇതാണ്. കൈകാര്യം ചെയ്യാനും ഇതാണു പറ്റിയ ആഴമെന്ന് അജയൻ. 

ajayan-3
വരാൽ മത്സ്യം. ഇൻസെറ്റിൽ പിങ്ക് ജയന്റ് ഗൌരാമി, ഗിഫ്റ്റ്, റെഡ് തിലാപ്പിയ

ഗിഫ്റ്റ് (ജനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ), റെഡ് തിലാപ്പിയ, കാർപ്പ്, വരാൽ, വാള തുടങ്ങിയ മത്സ്യങ്ങളെയാണ് പ്രധാനമായും വളർത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ നെയ്യാർ ശുദ്ധജല മത്സ്യക്കൃഷി കേന്ദ്രത്തിൽനിന്നു കുഞ്ഞുങ്ങളെ വാങ്ങും. വളർത്തുമത്സ്യങ്ങള്‍ മാത്രമല്ല, പലതരം വർണമത്സ്യങ്ങളും ഇവിടെ ലഭിക്കുമെന്ന് അജയൻ. 

വളർത്തുമത്സ്യങ്ങളിൽ പ്രധാനം ഗിഫ്റ്റും റെഡ് തിലാപ്പിയയുമാണ്. വിവിധോദ്ദേശ്യ മത്സ്യമാണ് റെഡ് തിലാപ്പിയ. മികച്ച വളർച്ചയുള്ളതിനാൽ മാംസത്തിനായും അഴകുറ്റതായതിനാല്‍ അലങ്കാരമത്സ്യമായും വളർത്താം. വലിയ 5 സിമന്റ് കുളങ്ങളിലാണ് റെഡ് തിലാപ്പിയ മത്സ്യങ്ങള്‍. ഇവയുടെ ആരോഗ്യമുള്ളതും ലക്ഷണമൊത്തതുമായ മാതൃ-പിതൃ മത്സ്യങ്ങളെ തിരഞ്ഞെടുത്തു പ്രത്യേകം കുളങ്ങളിൽ വളര്‍ത്തി വംശവർധന നടത്തുന്നുമുണ്ട്. 

ajayan-2
അജയനും ഭാര്യ നിത്യയും മത്സ്യക്കുളത്തിനരികെ

കോയി കാർപ്പുകളുടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു വിൽക്കുന്നതാണ് മറ്റൊരു വരുമാനവഴി. പിങ്ക് ജയന്റ് ഗൗരാമികളെയും വളർത്തുന്നു. ഇവയ്ക്കും ആവശ്യക്കാരേറെ. മറ്റ് അലങ്കാര മത്സ്യങ്ങളും ഇവിടെയുണ്ട്. ഭാര്യ നിത്യയാണ് സംരംഭത്തിൽ പ്രധാന സഹായി. മത്സ്യങ്ങളെ വിൽക്കുന്നതും അവയ്ക്കു തീറ്റ നൽകുന്നതുമൊക്കെ നിത്യ തന്നെ.

ഫോൺ: 9544122108

ലേഖകന്റെ വിലാസം: കൃഷി അസി.ഡയറക്ടർ, കിസാൻ കേരള പ്രോജക്ട്, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com