ADVERTISEMENT

ഒരു വ്യാഴവട്ടത്തിനു ശേഷം റബർ കർഷകരുടെ മുഖത്ത്‌ പുഞ്ചിരി വിടർന്നു. സംസ്ഥാനത്ത്‌ കാലാവസ്ഥ ടാപ്പിങിന്‌ അനുകൂലം. വിപണിയിൽ ഷീറ്റ്‌ വില ഏറ്റവും ആകർഷകവും. അവസരം നേട്ടമാക്കാൻ കച്ചകെട്ടി തോട്ടങ്ങളിലിറങ്ങി ന്യൂജെൻ കർഷകരും റബറിനെ മാറോടു ചേർത്ത്‌ ജീവിക്കുന്ന പരമ്പരാഗത കർഷക കുടുംബങ്ങളും വൻ ആവേശത്തിലാണ്‌. 

റബർ കിലോ ഗ്രാമിന്‌ 203 രൂപയിലെത്തി. മധ്യകേരളത്തിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലെ വൻകിട–ചെറുകിട കർഷകർ നീണ്ട ഇടവേളയ്‌ക്കു ശേഷം ആവേശത്തോടെയാണ്‌ തോട്ടങ്ങളിൽ മഴമറ ഒരുക്കാൻ മത്സരിക്കുന്നത്‌. സാധാരണ സീസൺ ആരംഭത്തിനു മുൻപേ ചെറുകിട കർഷകർ ആവശ്യമായ ഒരുക്കങ്ങൾ നടത്തുറുണ്ടെങ്കിലും ഇക്കുറി വേനൽമഴ അതിന്‌ അവസരം നൽകിയില്ല. 

കാലവർഷം രാജ്യത്ത് പ്രവേശിച്ച്‌ രണ്ടാഴ്‌ച്ച പിന്നിടുമ്പോൾ അൽപ്പം ദുർബലമായത്‌ റബർ കർഷകർക്ക്‌ റെയിൻ ഗാർഡ്‌ ഒരുക്കാൻ അവസരം നൽകി. നേരത്തെ കുതിച്ചുകയറിയ പകൽ താപനില കുറഞ്ഞത്‌ മരങ്ങളിൽ നിന്നുള്ള യീൽഡ്‌ വരും ദിനങ്ങളിൽ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദകർ. 

റബർ കിലോ 190 രൂപ കടന്നതോടെ മാസാരംഭത്തിൽ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ ഉത്സാഹിച്ചു. രണ്ടു മാസം മുൻപ് ഇതേ നിലവാരത്തിൽ നിന്നും 180ലേക്ക്‌ താഴ്‌ന്നതും അവരുടെ മനസിലുണ്ടായിരുന്നു. എന്നാൽ നിലവിലെ റബർ റാലി 195ലേക്കും തുടർന്ന്‌ 200 രൂപയിലേക്കും കയറിയത്‌ അക്ഷരാർഥത്തിൽ കർഷകരെ ആവേശം കൊള്ളിക്കുന്നു. 

വിപണിയിൽ ഷീറ്റ്‌, ലാറ്റക്‌സ്‌ വരവ്‌ ചുരുങ്ങിയതിനാൽ നാലാം ഗ്രേഡ്‌ തുടർച്ചയായി അഞ്ചു ദിവസം 200 രൂപക്ക്‌ മുകളിൽ നീങ്ങിയിട്ടും സ്റ്റോക്കിസ്റ്റുകളിൽ നിന്നും കാര്യമായ ഒരു സെൽ പ്രഷർ അനുഭവപ്പെട്ടില്ല. അതേസമയം വ്യവസായികളും ഈ അവസരത്തിൽ വിപണിയിൽ സംയമനം പാലിച്ചു. സീസണായതിനാൽ വളരെ കരുതലോടെയാണ്‌ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ മാർക്കറ്റിനെ സമീപിക്കുന്നത്‌. മാസത്തിന്റെ രണ്ടാം പകുതിയിൽ ഉൽപാദകരംഗം സജീവമാകുന്നതോടെ ലഭ്യത ഉയരുമെന്നാണ്‌ വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. അതായത്‌ മിഥുനം രണ്ടാം പകുതിയിൽ പുതിയ ചരക്ക്‌ വിപണികളിൽ ഇടം പിടിക്കും. കാലവർഷം കർക്കിടകത്തിലും ഇതേ നിലയിൽ നീങ്ങിയാൽ കർഷകർക്ക്‌ ടാപ്പിങ്‌ ദിനങ്ങൾ പരമാവധി ഉയർത്താനാവും. 

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ജൂൺ ആദ്യ രണ്ടാഴ്‌ച്ചകളിൽ റബർ വെട്ട്‌ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയർന്നില്ല. അതേസമയം മാസത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതിഗതികളിൽ മാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്‌ തായ്‌ലൻഡും ഇന്തോനീഷ്യയും.

അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപ താൽപര്യം ദൃശ്യമായി. ജപ്പാനിലെ ഒസാക്‌ എക്‌സ്‌ചേഞ്ചിൽ റബറിനെ നിയന്ത്രിച്ചത്‌ ഫോറെക്‌സ്‌മാർക്കറ്റിൽ യെന്നിന്റെ മൂല്യത്തിലെ വ്യതിയാനവും ക്രൂഡ്‌ ഓയിലിലെ ഒരോ ചലനങ്ങളുമാണ്‌. എന്നാൽ കർഷകരുടെ ഭാഗത്ത്‌ നിന്നും വീക്ഷിക്കുമ്പോൾ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്ന ചൈനയിലെ സ്ഥിതി അത്ര ശുഭകരമല്ല. അവിടെ പാസഞ്ചർ കാർ വിൽപ്പന പ്രതിവർഷം 2.2 ശതമാനം ഇടിയുന്നതായാണ് ചൈന പാസഞ്ചർ കാർ അസോസിയേഷൻ റിപ്പോർട്ട്. സാമ്പത്തിക മേഖലയിൽ ഉണർവ്‌ ദൃശ്യമായാൽ മാത്രമേ ആഗോള തലത്തിലെ ഏറ്റവും വലിയ വാഹന വിപണിയിൽ മുന്നേറ്റത്തിന്റെ സൂചനകൾ പുറത്തുവരു. വാഹന വിൽപ്പന കുറഞ്ഞത്‌ ടയർ ഡിമാൻഡ് കുറയ്ക്കും. വരുന്ന മൂന്നു മാസക്കാലയളവിലേക്ക് വീക്ഷിച്ചാൽ മാന്ദ്യം രൂക്ഷമാകാം.  

കഴിഞ്ഞ രാത്രി യൂറോപ്യൻ യൂണിയൻ സ്വീകരിച്ച നിലപാട്‌ രാജ്യാന്തര റബർ വിലയിലും പ്രതിഫലിക്കാം. ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഇലക്ട്രിക് കാറുകൾക്ക് അടുത്ത മാസം മുതൽ 38.1 ശതമാനം അധിക തീരുവ ചുമത്താനുള്ള ഒരുക്കത്തിലാണ്‌ യൂറോപ്പ്. യൂറോപ്പിൽ നിന്നും ബുധനാഴ്‌ച്ച പുറത്തുവന്ന വാർത്ത ബീജിങ് ടയർ മേഖലയിൽ ആഘാതം സൃഷ്‌ടിക്കാം.    

വ്യാഴാഴ്‌ച്ച രാവിലെ ജാപ്പനീസ്‌ അവധി വ്യാപാരത്തിൽ ഇടപാടുകളുടെ വ്യാപ്‌തിയിൽ ചാഞ്ചാട്ടം ദൃശ്യമായി. ഒസാക്ക എക്‌സ്‌ചേഞ്ചിൽ സെപ്‌റ്റംബർ, നവംബർ അവധി വിലകൾ ഏഴു വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലാണ്‌. എന്നാൽ  യൂറോപ്യൻ യൂണിയന്റെ നീക്കം ഒരു വിഭാഗം ഫണ്ടുകളെ പുതിയ ഷോട്ട്‌ പൊസിഷനുകൾക്ക്‌ പ്രേരിപ്പിക്കാം.  

ഒസാക്കയിൽ സെപ്‌റ്റംബർ അവധി 360 യെന്നിലേക്ക്‌ കയറിയവേളയിലെ ഓപ്പറേറ്റർമാരുടെ ലാഭമെടുപ്പ്‌ സാങ്കേതിക തിരുത്തലിന്‌ ഇടയാക്കി. എന്നാൽ 342 യെന്നിൽ താൽക്കാലിക താങ്ങ്‌ കണ്ടത്തിയ വിപണിക്ക്‌ 328-306 യെൻ നിർണായകമാണ്‌. തെക്ക്‌ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിങ്‌ സീസണായതിനാൽ പുതിയ ഷോട്ട്‌ പൊസിഷനുകൾക്ക്‌ ഓപ്പറേറ്റർമാർ മുതിരാം. രാജ്യാന്തര വിപണി ഓവർ ബ്രോട്ടായതും ഹൃസ്വ കാലയളവിൽ റബറിൽ തിരുത്തലുളവാക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com