ADVERTISEMENT

ഏലം റീ പൂളിങ് വിഷയം ചൂടുപിടിച്ചു നിൽക്കെ അടുത്ത വിളവെടുപ്പിനു കാലാതാമസം നേരിടുമെന്ന വിലയിരുത്തലാണു കാർഷിക മേഖലയിൽ നിന്നും പുറത്തു വരുന്നത്‌. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഏലയ്ക്ക മൂപ്പ് എത്താനും വിളവെടുക്കാനും പ്രതീക്ഷിച്ചതിലും വൈകുമെന്ന അവസ്ഥയാണ്‌. ഏപ്രിൽ ‐ മേയ്‌ കാലയളവിലെ കനത്ത വരൾച്ചയിൽ ഒട്ടുമിക്കതോട്ടങ്ങളിലും ശരങ്ങൾ കരിഞ്ഞുണങ്ങിയത്‌ ഇക്കുറി വിളവ്‌ ചുരുങ്ങാനും ഇടയാക്കുമെന്ന്‌ ഉൽപാദകർ. ഏറ്റവും മികച്ച വില വരും മാസങ്ങളിൽ ഉറപ്പുവരുത്താൻ വേണ്ട നീക്കങ്ങളാണ്‌ ഇനി ആവശ്യം. അതിനിടെ റീ പൂളിങ് വിഷയം പരിഹരിക്കാനായാൽ അതിന്റെ നേട്ടം കർഷകരിലേക്ക്‌ എത്തും.

ഏലയ്ക്ക ഉൽപാദനം ഏറ്റവും ഉയർന്നുനിൽക്കുന്ന കുമളി, വണ്ടന്മേട്‌, നെടുങ്കണ്ടം, ഉടുംമ്പൻചോല, ശാന്തൻപാറ, രാജകുമാരി മേഖലകളിൽ വരൾച്ചയിൽ കനത്ത കൃഷിനാശമാണ്‌ പിന്നിട്ട മാസങ്ങളിൽ സംഭവിച്ചത്‌. ഈ പ്രദേശത്തെ തോട്ടങ്ങളിലാണ്‌ ഏറ്റവും കൂടുതൽ ഏലയ്ക്ക വിളയുന്നതും. മേയ്‌ മാസം പകൽ താപനില അനിയന്ത്രിതമായി ഉയർന്നതിനിടയിൽ ജലസേചന സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമാകാതെ പോയതും ഒട്ടുമിക്ക തോട്ടങ്ങളിലും കൃഷിനാശത്തിന്‌ ഇടയാക്കി. 

ഏകദേശം 20 ഡിഗ്രി താപനിലയിൽ പിടിച്ചു നിൽക്കാൻ ഏലച്ചെടികൾക്കാകും. അന്ന്‌ സംസ്ഥാനത്ത്‌ പകൽ താപനില ഇതിന്റെ ഇരട്ടിലേക്കു നീങ്ങിയത്‌ തോട്ടം മേഖലയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. ഏതാണ്ട്‌ 30–35 ശതമാനം ഏലക്കൃഷി വരൾച്ചയിൽ കരിഞ്ഞുണങ്ങി. ഈ മേഖലയിൽ പുതിയ ഏലത്തട്ടകൾ നട്ട്‌ വിളവെടുപ്പിന്‌ സജ്ജമാകണമെങ്കിൽ അതിന്റേതായ സമയം വേണ്ടിവരും. അതായ‌ത്‌ ഇക്കുറി ഏലയ്ക്ക ഉൽപാദനം ഇന്ത്യയിൽ കുത്തനെ കുറയുമെന്ന്‌ സാരം. 

സാധാരണ ജൂലൈയിൽ പല ഭാഗങ്ങളിലും ചെറിയതോതിൽ വിളവെടുപ്പിനു തുടക്കംകുറിക്കാറുണ്ട്‌. എന്നാൽ, ഈ വർഷം പതിവുകൾ എല്ലാം തെറ്റുമെന്നാണ്‌ ഉൽപാദകമേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരം. നിലവിലെ സ്ഥിതിയിൽ പുതിയ വിളവ്‌ ഓഗസ്റ്റിൽ  പ്രതീക്ഷിക്കാനാവില്ലെന്ന്‌ കർഷകർ.

കാലാവസ്ഥ മാറ്റങ്ങൾ മൂലം സീസൺ ആരംഭം സെപ്‌റ്റംബറിലേക്ക്‌ നീളും. അതായത്‌ ഈ വർഷം വിളവെടുപ്പ്‌ കേവലം മൂന്നു റൗണ്ടിൽ ഒതുങ്ങും. സാധാരണ ഡിസംബറിനു മുമ്പായി ആറ്‌ റൗണ്ട്‌ വരെ വിളവെടുപ്പ്‌ നടത്താറുണ്ട്‌. ആ നിലയ്‌ക്ക്‌ വീക്ഷിച്ചാൽ ഉൽപാദനത്തിലുണ്ടാകുന്ന കുറവ്‌ എത്രയെന്ന്‌ ഇപ്പോൾ കൃത്യമായി വിലയിരുത്താനാവില്ല. ഉൽപാദകമേഖലയിൽനിന്നുള്ള പുതിയ ചരക്കുവരവിന്‌ കാലതാമസം നേരിടുമെന്ന വിവരം അന്തർസംസ്ഥാന വാങ്ങലുകാരെ ഞെട്ടിക്കും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓഗസ്റ്റ്‌ മധ്യം ഉത്സവ സീസണിനു തുടക്കം കുറിക്കും. അവിടെ സുഗന്ധവ്യഞ്‌ജനങ്ങൾക്ക്‌ ഏറ്റവും കൂടുതൽ ഡിമാൻഡ് അനുഭവപ്പെടുന്നതും ഈ അവസരത്തിൽ തന്നെയാണ്‌. കുമളി അടക്കമുള്ള മേഖലകളിലെ ചരക്കുവരവിന്‌ നേരിടുന്ന കാലതാമസം കണക്കിലെടുത്താൽ വില ഉയരേണ്ടതാണ്‌. ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ കരുതൽ ശേഖരം കുറഞ്ഞതും ഇവിടെ നിന്നുള്ള പുതിയ ചരക്കുവരവ്‌ വൈകുമെന്നതും കൂടി കണക്കിലെടുക്കുമ്പോൾ വില ഉയർത്തി ഏലക്ക സംഭരിക്കാൻ അവർ നിർബന്ധിതരാകും.

രാജ്യാന്തര വിപണിയിലേക്കു തിരിഞ്ഞാൽ കാലാവസ്ഥ മാറ്റം ഗ്വാട്ടിമലയിലെ ഏലത്തോട്ടങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്‌. അവിടെയും വിളവ്‌ കുറയുമെന്ന വിവരമാണ്‌ ലഭ്യമാകുന്നത്‌. മാത്രമല്ല, വിളവെടുപ്പ്‌ വർഷാന്ത്യത്തിലേക്കു നീളുമെന്നതും വിപണി നിയന്ത്രണം കർഷകരിലേക്ക്‌ തിരിയാൻ അവസരം ഒരുക്കാം. 

ഡിസംബർ ആദ്യമോ, മാസ മധ്യത്തിലോ ഗ്വാട്ടിമലയിൽ വിളവെടുപ്പിനു തുടക്കം കുറിച്ചാലും ആ ചരക്കിൽ പ്രതീക്ഷയർപ്പിക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തയാറാവില്ല. ക്രിസ്‌മസ്‌‐ന്യൂ ഇയർ ആഘോഷവേളയിലെ ആവശ്യങ്ങൾക്കായുള്ള ഏലയ്ക്ക നവംബർ അവസാനം ഇറക്കുമതി നടത്തിയാൽ മാത്രമേ അവരുടെ കാര്യങ്ങൾ സുഖമമായി മുന്നോട്ടു കൊണ്ടുപോകാനാവൂ. അറബ്‌ രാജ്യങ്ങളിൽ നിന്നും ഇതേ അവസരത്തിൽ ഏലത്തിന്‌ വൻ ഓർഡറുകൾ എത്താം. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ വർഷത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച വിലയിലും ഉയർന്ന നിരക്കിൽ സുഗന്ധറാണിയുടെ ഇടപാടുകൾ രണ്ടാം പകുതിയിൽ പ്രതീക്ഷിക്കാം.     

ഹൈറേഞ്ചിലേക്ക്‌ തിരിഞ്ഞാൽ ഓഫ്‌ സീസണെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത്‌ ഏലയ്ക്ക വില ഉയരാത്തത്‌ വൻകിട ചെറുകിട തോട്ടങ്ങളെ ഒരുപോലെ ബാധിച്ചു. പുതിയ വിളവ്‌ മെച്ചപ്പെടുത്താൻ വളം, കീടനാശിനി പ്രയോഗങ്ങൾക്ക്‌ യാതോരു വിട്ടുവീഴ്‌ച്ചയും തോട്ടം മേഖല വരുത്തുന്നില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ വളത്തിനും മറ്റും വില അമിതമായി ഉയർന്നത്‌ കർഷകരുടെ സാമ്പത്തികസ്ഥിതി കൂടുതൽ പരുങ്ങലിലാക്കുന്നു. ഉൽപ്പന്ന വില പിന്നിട്ട ഏതാനും ആഴ്‌ചകളായി ശക്തമായ ചാഞ്ചാട്ടത്തിലാണ്‌. വില സ്ഥിരത ഉറപ്പുവരുത്താൻ വിപണിക്കാവുന്നില്ല. ഇതിനിടയിൽ കൂലി വർധനയും കർഷകരെ പിരിമുറുക്കത്തിലാക്കി. 

ജൂലൈ പിറന്നശേഷം ശരാശരി ഇനങ്ങൾ കിലോഗ്രാമിന്‌ 2100-2200 രൂപ റേഞ്ചിലാണ്‌ പല ലേലങ്ങളിലും ഇടപാടുകൾ നടന്നത്‌. ജൂണിൽ വില 2400–2500 രൂപ നിലവാരത്തിലായിരുന്നു. കഴിഞ്ഞ മാസം പല ലേലങ്ങളിലും അര ലക്ഷം കിലോ ഏലയ്ക്ക വരെ വിൽപ്പനയ്‌ക്ക്‌ എത്തിയിരുന്നെങ്കിൽ ഇപ്പോൾ വരവ്‌ അതിന്റെ പകുതിയായി ചുരുങ്ങി. ഓഫ്‌ സീസണായതിനാൽ കാർഷിക മേഖലയിൽ ചരക്കിന്റെ നീക്കിയിരിപ്പ്‌ കുറഞ്ഞത്‌ ലേലത്തിലെ വരവിനെ ബാധിച്ചു. മറുവശത്ത്‌ റീ പൂളിങ്ങിനു വന്ന കടുത്ത നിയന്ത്രണങ്ങളും ഏലയ്ക്ക നീക്കം കുറയാൻ ഇടയാക്കി. തമിഴ്‌നാട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന പല വൻകിടക്കാരിലും ഉയർന്ന അളവിൽ ചരക്കുണ്ടെങ്കിലും നിയന്ത്രണങ്ങൾ അവരെ പിൻതിരിപ്പിക്കുന്നു.      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com