ADVERTISEMENT

ആഗോള കൊക്കോ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഉൽപാദന രാജ്യം വിൽപ്പനയ്‌ക്ക്‌ റേഷൻ ഏർപ്പെടുത്തി. ലോക മാർക്കറ്റിൽ ഏറ്റവും കൂടുതൽ കൊക്കോ കയറ്റുമതി നടത്തുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഘാനയാണ്‌ പ്രതിസന്ധിക്ക്‌ പരിഹാരം കാണാൻ ഇത്തരം ഒരു കടുത്ത തീരുമാനത്തിൽ എത്തിയത്‌. 

ഒക്‌ടോബറിൽ തുടങ്ങുന്ന പുതിയ സീസണിൽ ഏഴു ലക്ഷം ടൺ കൊക്കോ വിളയുമെന്നു നേരത്തെ വിലയിരുത്തിയ ഘാനയിലെ സ്ഥിതി അക്ഷരാർഥത്തിൽ പരുങ്ങലിലാണ്‌. പ്രതീക്ഷിച്ച തോതിൽ വിളവ്‌ ഉയർന്നില്ല. കഴിഞ്ഞ സീസണിൽ 4.25 ലക്ഷം ടൺ കൊക്കോ ഉൽപാദിപ്പിച്ച അവർ അടുത്ത സീസണിൽ ബമ്പർ വിളവ്‌ പ്രതീക്ഷിക്കുന്നതായി ജൂൺ ആദ്യം വ്യക്തമാക്കിയിരുന്നു. വിളവെടുപ്പിനു കായകൾ ഇനിയും പാകമായിട്ടില്ല. ഒട്ടുമിക്ക തോട്ടങ്ങളിലും ഇളം കായകൾ പിടിച്ചതിൽ വലിയോരു ഭാഗം കൊഴിഞ്ഞു പോയി. മഴ തിരിച്ചടിയായി മാറുമെന്ന ആശങ്കയും കർഷകരിൽ തലയുയർത്തി. 

ബ്ലാക്ക്‌ പോട്‌ രോഗം കായയെ കാര്യമായി ബാധിച്ചു. ഇതോടെ 3.50 ലക്ഷം ടൺ കൊക്കോയുടെ വിതരണത്തിനും കയറ്റുമതിക്കും കാലതാമസം സൃഷ്ടിക്കാൻ ഭരണകൂടം തീരുമാനിച്ചു. ഈ നീക്കം വിരൽചൂണ്ടുന്നത്‌ ഫെബ്രുവരിക്കു ശേഷം ആഗോള വിപണിയിൽ കൊക്കോ ക്ഷാമം വീണ്ടും രൂക്ഷമാകുമെന്നു തന്നെയാണ്‌. 

വർഷത്തിന്റെ ആദ്യ ആറു മാസത്തിൽ ആഗോള തലത്തിൽ കൊക്കോ വില കുതിച്ചു കയറി. വിലക്കയറ്റം അനിയന്ത്രിതമായതോടെ എക്‌സ്‌ചേഞ്ചുകൾ ഉൽപ്പന്നത്തിന്റെ മുന്നേറ്റത്തിനു മൂക്കുകയറിടാൻ അവധി വ്യാപാരം നിയന്ത്രിക്കുന്ന ഫോർവേഡ്‌ മാർക്കറ്റ്‌സ്‌ കമ്മീഷൻ മാർജിൻ മണി കുത്തനെ ഉയർത്തി. ഇതിന്റെ ഫലമായി ചൂടുപിടിച്ചുനിന്ന വിപണി തണുത്തു.

ഇടപാടുകൾക്ക്‌ അമിത തുക കെട്ടിവയ്ക്കേണ്ട ബാധ്യത ഒഴിവാക്കാൻ ഫണ്ടുകൾ വാങ്ങൽ കുറച്ച്‌ അവധി വ്യാപാരത്തിൽ വിൽപ്പനയിലേക്കു ചുവടുമാറ്റിയിരുന്നു. ജനുവരിയോടെ മാർജിൻ ഭാരം വിട്ടുമാറുമെന്ന നിഗമനത്തിലാണ്‌ ഫണ്ടുകൾ. അടുത്ത വർഷം കൊക്കോയെ വീണ്ടും കൈക്കുമ്പിളിൽ അമ്മാനമാടാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ്‌ യൂറോപ്പിലെ പല ഫണ്ട്‌ മാനേജർമാരും. കഴിഞ്ഞ സീസണിൽ ഉൽപന്ന ക്ഷാമത്തെ വച്ച്‌ അവർ വാരികൂട്ടിയത്‌ ചില്ലറയല്ല. 

ലോക വിപണിയിൽ മറ്റൊരു ഉൽപ്പന്നത്തിനും സ്വപ്‌നം കാണാൻ പോലും പറ്റാത്ത വിധത്തിലുള്ള പ്രകടനമായിരുന്നു ആദ്യ അഞ്ചു മാസങ്ങളിൽ കൊക്കോയിൽ ദൃശ്യമായത്‌. ഏതാണ്ട്‌ 240 ശതമാനമാണ്‌ ഉൽപന്ന വില ആ അവസരത്തിൽ വർധിച്ചത്‌. ഇതിനു ശേഷം ശക്തമായ തിരുത്തലും വിപണി കാഴ്‌ചവച്ചു. 

ആഗോളതലത്തിൽ കൊക്കോ ഉൽപാദനത്തിൽ മുൻ പന്തിയിൽ നീങ്ങുന്ന ഐവറി കോസ്റ്റിൽ വിളവ്‌ ഉയരില്ലെന്ന സൂചനകൾ വിലക്കയറ്റത്തിനു പിൻതുണ നൽകുന്നു. ഒക്‌ടോബർ മുതൽ ജൂലൈ മധ്യം വരെയുള്ള കാലയളവിൽ ഐവറി കോസ്റ്റ്‌ 1.62 ലക്ഷം ടൺ കൊക്കോ കയറ്റുമതി നടത്തിയെന്ന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച്‌ ഷിപ്പ്‌മെന്റ് 29 ശതമാനം കുറഞ്ഞു. സെപ്റ്റംബറിൽ അവസാനിക്കുന്ന സീസണിൽ ഐവറി കോസ്റ്റിൽ കൊക്കോ ഉൽപാദനം എട്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാവും.

ചരക്കുക്ഷാമം വീണ്ടും രൂക്ഷമാകുമെന്ന സൂചനകളെത്തുടർന്ന്‌ ഈ വാരം ഒൻപതു ശതമാനം നേട്ടത്തോടെയാണു കൊക്കോയുടെ രാജ്യാന്തര ഇടപാടുകൾക്കു തുടക്കം കുറിച്ചത്‌. മേയ്‌ ആദ്യ വാരത്തിനു ശേഷം ഇത്തരം ഒരു കുതിച്ചു ചാട്ടം കൊക്കോയിൽ അനുഭവപ്പെടുന്നത്‌ ആദ്യം. ഇത്‌ ഒരു ബുൾ റാലിക്കുള്ള സാധ്യതകളിലേക്ക്‌ വിരൽ ചൂണ്ടുന്നു.

ഐവറി കോസ്റ്റിലെ കൊക്കോ സംസ്‌കരണ പ്ലാന്റുകളുടെ പ്രവർത്തനങ്ങൾ സുഖമമാക്കാൻ അവധി വ്യാപാരം പുനരാരംഭിക്കാനുള്ള നീക്കത്തിലാണ്‌. ചരക്കുക്ഷാമം രൂക്ഷമായതിനെ തുടർന്ന്‌ ഫോർവേഡ്‌ വിൽപന ആറു മാസം മുൻപ്‌ നിരോധിച്ചിരുന്നു. സ്ഥിതിഗതികളിൽ അയവ്‌ വരുന്നത്‌ പ്ലാന്റുകളെ രംഗത്ത്‌ സജീവമാക്കുന്നതിനൊപ്പം കൊക്കോ ശേഖരിക്കാൻ അവർ ഉത്സാഹം കാണിക്കുമെന്നതും വില മെച്ചപ്പെടുത്താം. 

കേരളത്തിൽ സീസൺ കഴിഞ്ഞതിനാൽ ഗ്രാമീണ മേഖലകളിലെ വിപണികളിൽ ചരക്കു വരവ്‌ കുറഞ്ഞു. തിരക്കിട്ട ചരക്കു സംഭരിക്കാൻ ചെറുകിട വ്യാപാരികളും ഉത്സാഹം കാണിക്കുന്നില്ല. ബഹുരാഷ്‌ട്ര കമ്പനികളും ഇടത്തരം ചോക്ലേറ്റ്‌ നിർമാതാക്കളും ഏതാനും ആഴ്‌ചകളായി കൊക്കോ സംഭരണത്തിൽ തണുപ്പൻ മനോഭാവം പുലർത്തുകയാണ്‌. 

മഴ കനത്തതിനിടെ ഉത്തരേന്ത്യൻ വാങ്ങലുകാർ ഏതാണ്ട്‌ പൂർണമായി തന്നെ രംഗത്തുനിന്നും അകന്നതായാണ്‌ വ്യാപാര രംഗത്തുള്ളവർ വ്യക്തമാക്കുന്നത്‌. പൂപ്പൽ ബാധ ഏൽക്കാതെ ചരക്കു സൂക്ഷിക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉത്തരേന്ത്യൻ ഡിമാൻഡ് മങ്ങാൻ ഇടയാക്കി. ഹൈറേഞ്ച്‌ ഉണക്ക കായ കിലോ 340 രൂപ വരെ താഴ്‌ന്നപ്പോൾ പച്ച 75 രൂപയിൽ കൈമാറി. മഴ മൂലം ഒട്ടുമിക്ക ഭാഗങ്ങളിൽ പൂക്കൾ അടർന്ന്‌ വീണത്‌ ഉൽപാദനത്തെ കാര്യമായി തന്നെ ബാധിച്ചു. 

ഇതിനിടെ ബ്ലാക്ക്‌ പോട്‌ രോഗം മൂലമുണ്ടായ കായ്‌ നാശം കർഷകരെ  സാമ്പത്തികമായും തളർത്തി. പുതിയ കായ വരവ്‌ ശക്തിയാർജിക്കാൻ ഇനി വർഷാന്ത്യം വരെ കാത്തിരിക്കണം. വൻകിട കർഷകരുടെ കരുതൽ ശേഖരത്തിൽ ഉണക്കുകൂടിയ ചരക്കുണ്ട്‌. വില ഉയരുമെന്ന ഉറച്ച വിശ്വാസത്തിൽ അവർ സ്റ്റോക്ക്‌ പത്തായങ്ങളിൽ ഭദ്രമായി സൂക്ഷിക്കുന്നു. കിലോഗ്രാമിന്‌ 860 രൂപ പലരും മുന്നിൽ കാണുന്നു.   

മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ അരെക്കനട്ട് ആൻഡ് കൊക്കോ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോ–ഓപ്പറേറ്റീവ് (കാംപ്‌കോ) മാസമധ്യം വെറ്റ് കൊക്കോ ബീൻസിന് കിലോ പരമാവധി 150 രൂപയും ഉണങ്ങിയ കായ 580 രൂപയ്‌ക്കും സംഭരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൊക്കോ ബീൻസ്‌ അവർ കിലോ 50 രൂപയ്‌ക്കാണ്‌ ശേഖരിച്ചത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com