ADVERTISEMENT

അയൽവീട്ടിലെ കോഴികളിൽ പുപ്പുലിയായിരുന്നു സായ്പ് പൂവൻ. നാനാനിറങ്ങൾ വിരിയുന്ന അങ്കവാലും കഴുത്തിലെ മഞ്ഞത്തൂവലുകളും തലയിലെ ചുവന്ന പൂവും കറുത്ത ചിറകുകൾ വീശി ചുറുചുറുക്കോടെയുള്ള നടത്തവുമായി അവൻ പിടക്കോഴികളുടെ മന്മഥരാജനായി വിലസി. താനില്ലെങ്കിൽ ലോകം ശൂന്യം എന്ന ധാർഷ്ട്യം സായിപ്പിനെ അഹങ്കാരിയാക്കുകയും ചെയ്തു. താൻ കൂവിയാൽ മാത്രമേ സൂര്യനുദിക്കുകയുള്ളൂ എന്നായി വിചാരം. രാത്രിയിൽ കോഴികളെ പിടിക്കാനെത്തുന്ന കുറുക്കനോട് നേരിട്ടു യുദ്ധം ചെയ്യാനും അവൻ നിശ്ചയിച്ചു. 

ഒരു ദിവസം കോഴിക്കൂട്ടിൽ കയറാതെ അവൻ കുറുക്കനെ കാത്തുനിന്നു. ആ രാത്രിയിൽ ഭീകരനായൊരു കുറുക്കൻ കൂടിനു നേരേ നടന്നെത്തി. അപ്പോഴാണ് സായിപ്പിനു തന്റെ പരിമിതികളെക്കുറിച്ച് ബോധമുദിച്ചത്. കുറുക്കന്റെ വായില്‍പെടാതെ തൊട്ടടുത്ത കാപ്പിമരത്തിന്റെ മുകളിൽ തത്തിപ്പിടിച്ചുകയറി സായിപ്പ് ഒരുവിധം രക്ഷപ്പെട്ടെന്നു പറഞ്ഞാൽ മതിയല്ലോ. നേരം വെളുത്തുകിട്ടാന്‍ അവൻ ഉറക്കെ കൂവിയെങ്കിലും സൂര്യൻ അതു കേട്ട മട്ടു നടിച്ചില്ല.

വിശ്രുത ബാലകഥാകാരനായ ‘മാലി’ എന്ന വി.മാധവൻ നായരുടെ ജന്തുകഥകളൊന്നിലെ നായകനായി നമ്മുടെ മനസിന്റെ രാജാങ്കണങ്ങളിൽ വിലസിയ ഈ സൂപ്പർസ്റ്റാർ പൂവനെ എങ്ങനെ മറക്കാനാണ്! ചൊടിയും തന്റേടവുമുള്ള നാടൻ പൂങ്കോഴികളെ കാണുമ്പോഴൊക്കെ ഒരു നിമിഷം മാലിയുടെ സായിപ്പുകോഴിയെ ഓർമിച്ചുപോകും.

പിടക്കോഴികളും ചില്ലറക്കാരല്ല. ‘ഹെൻപെക്ക്ഡ് ഹസ്ബന്‍ഡ്’ എന്നു പറഞ്ഞാൽ പെൺകോന്തന്‍ ഭർത്താവെന്നാണ് അർഥമെങ്കിലും പിടക്കോഴിക്കാണ് അതിന്റെ മൈലേജ് കിട്ടുന്നത്. പിടക്കോഴി കൂവുന്ന നൂറ്റാണ്ടെന്നു പറഞ്ഞ് പരിഹസിച്ചിട്ടും കാര്യമില്ല, അവർക്ക് മേൽക്കൈ കിട്ടുന്ന കാലമാണിത്. ബുദ്ധിമതിയായ ഒരു തള്ളക്കോഴി അതിന്റെ കുഞ്ഞിനു പറഞ്ഞു കൊടുത്ത ജീവിതസത്യങ്ങളാണല്ലോ കടമ്മനിട്ടയുടെ ‘കോഴി’ എന്ന കവിതയുടെ വിഷയം.

ചാരപ്പിട ഒരു സുന്ദരിയാണ്

പണ്ട് ഒന്നോ രണ്ടോ നാടൻകോഴികളില്ലാത്ത വീടുകൾ കുറവായിരുന്നു. പുള്ളിപ്പിട, ചെറുവാലിപ്പിട, ചാരപ്പിട, ചാത്തൻ എന്നീ ഓമനപ്പേരുകളുടെ ബലത്തിൽ അവർ പറമ്പിലും വീട്ടിലും വിലസി. പിടക്കോഴികൾ കച്ചിത്തുറുവിനകത്തും കട്ടിലിനടിയിലും നിലവറയ്ക്കുള്ളിലും മടിയില്ലാതെ മുട്ടകളിട്ടു. പൂങ്കോഴികള്‍ അരുണോദയങ്ങളിൽ പുഷ്കല കണ്ഠനാദം മുഴക്കി വീട്ടകങ്ങളിലേക്കു സൂര്യനെ ആനയിച്ചു.  

എഴുപതുകളുടെ അവസാനമായപ്പോൾ സുന്ദരികളും സുന്ദരന്മാരുമായ വൈറ്റ് ലഗോൺ കോഴികൾ വീട്ടുമുറ്റങ്ങളിലേക്കു പറന്നിറങ്ങി. ഇതോടെ നാട്ടിൽ മുട്ടക്കോഴിവിപ്ലവത്തിനു തുടക്കമായി. നാടൻകോഴികളുടെ ഗ്യാസ് പോയി. വൈറ്റ് ലഗോണുകളുടെ കുത്തകവിതരണക്കാരായ മഹിളാസമാജങ്ങളുടെ പ്രസിഡന്റുമാർക്ക് നാട്ടുകാര്‍ ‘വെള്ളപ്പിട’ എന്ന പേരും ചാർത്തിക്കൊടുത്തു. 

പിന്നെ വന്നത്  ഇറച്ചിക്കോഴിവിപ്ലവം. തമിഴ്നാട്ടിൽനിന്നും മറ്റും വന്ന വ്യാപാരികൾ കൂടുകളും കോഴിക്കുഞ്ഞുങ്ങളെയും വീടുകളിൽ സപ്ലൈ ചെയ്തു. 5–6 ആഴ്ചകൊണ്ട് രണ്ടു കിലോവരെ വളരുന്ന ഈ ‘ബലൂൺ’കോഴികളെ പണം തന്നു തിരിച്ചെടുത്ത് ഇരട്ടിവിലയ്ക്ക് നമുക്കുതന്നെ വിറ്റു. പിന്നെ, ഗിരിരാജന്മാരും ഗ്രാമലക്ഷ്‌മികളും ഗ്രാമപ്രിയകളും വനരാജന്മാരുമൊക്കെ വരവായി.

local-egg

മുടങ്ങിപ്പോയ മുട്ടച്ചിട്ടികള്‍

പിടക്കോഴികൾ പണ്ടേ ഗൃഹസമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു. മുട്ടകൾ വീട്ടമ്മമാരുടെ പ്രധാന വരുമാനമാർഗമായി. ആഴ്ചതോറും എത്തിയിരുന്ന കച്ചവടക്കാർ മുട്ട വാങ്ങിയശേഷം സോപ്പു–ചീപ്പു–കണ്ണാ ടികൾ അവർക്കു കൈമാറി. പണം വേണ്ടവർക്ക് അതും നൽകി. മുട്ടക്കാശുകൊണ്ടു വീട്ടമ്മമാര്‍ നടത്തിയിരുന്ന സാമ്പത്തിക സംരംഭങ്ങൾ ‘മുട്ടച്ചിട്ടികൾ’ എന്നറിയപ്പെട്ടു.

ഇന്നോ? തമിഴ്നാട്ടിലെ മുട്ടഗ്രാമമായ നാമക്കലിൽനിന്നു ദിവസവും ലക്ഷക്കണക്കിനു മുട്ടകളാണ് നമ്മുടെ നാട്ടിലേക്കെത്തുന്നത്. അവിടെനിന്നു മുട്ടലോറികൾ വന്നില്ലെങ്കിൽ നമ്മുടെ നാട്ടിലെ തട്ടുകടകൾക്കു തട്ടിയിടേണ്ടിവരും. ‘ഓംപ്ലേറ്റി’ല്ലാതെന്തു തട്ടുകട!

നാമക്കല്‍മുട്ടയോ നാടന്‍മുട്ടയോ

കേരളത്തിൽ സ്‌കൂളുകൾ തുറന്നതോടെ മുട്ടവില മാനം മുട്ടെ ഉയർന്നിട്ടുണ്ട്. നാമക്കലിൽനിന്നു മാത്രം 40 ലക്ഷത്തിലേറെ മുട്ടകളാണ് കേരളത്തിലെ ഉച്ചഭക്ഷണപദ്ധതിയിലേക്കു വിതരണം ചെയ്യുന്നതത്രെ.   

ഇത്രയും വലിയ വിപണി നമ്മുടെ പക്കലുള്ളത് വീട്ടമ്മമാരേ, നിങ്ങള്‍ അറിയുന്നില്ലേ? വീട്ടുമുറ്റത്തേക്കു  മുട്ടക്കോഴികളെ വീണ്ടും സ്വാഗതം ചെയ്യാന്‍ ഇതുതന്നെ സുവര്‍ണാവസരം. മുടങ്ങിപ്പോയ മുട്ടച്ചിട്ടികള്‍ തിരിച്ചുപിടിച്ച് വീടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തു പകരാനും ‘ഒരു ദിവസം, ഒരു മുട്ട’ കൊടുത്തു നമ്മുടെ കുട്ടികളുടെ ആരോഗ്യം പരിപോഷിപ്പിക്കാനും നിങ്ങള്‍ക്കു കഴിയട്ടെ. ശീമക്കോഴികൾക്കൊപ്പം പഴയ തനിമയും അഴകും ആഭരണമാക്കിയ നാട്ടുകോഴികളും മുറ്റത്തും തൊടിയിലും കൊത്തിപ്പെറുക്കി നടക്കട്ടെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com