ADVERTISEMENT

‘‘ആറു വർഷം മുൻപ് ആദ്യമായി വാഴക്കൃഷിക്കിറങ്ങി രണ്ടു വർഷംകൊണ്ട് 15 ലക്ഷം രൂപ നഷ്ടം. കൃഷി തുടരാനായി ആറു ബാങ്കുകളിൽ വായ്പ തേടിപ്പോയി. 5 ബാങ്കും മുഖം തിരിച്ചു. ആറാമത്തെ ബാങ്ക് 10 ലക്ഷം രൂപ തന്നു. അന്ന് അതു കിട്ടിയിരുന്നില്ലെങ്കിൽ പലരെയുംപോലെ, കേരളത്തിൽ കൃഷി ചെയ്യുന്നത് മണ്ടത്തരമെന്നു വിധിയെഴുതി ഞാനും കളം വിട്ടേനെ. ഇന്ന്, വാഴക്കൃഷിയിൽനിന്നുമാത്രം എല്ലാ ചെലവും കഴിഞ്ഞ് മാസം ഒന്നേകാൽ ലക്ഷം രൂപയാണ് ലാഭം’’, തൃശൂർ നടത്തറയിലെ വാഴക്കർഷകൻ സിജോ ജോർജ് പറയുന്നു. ‘കൃഷി ശാസ്ത്രീയമാകണം, വിപണി മനസ്സിലാക്കി, ഇനങ്ങളും വിളവെടുപ്പും ക്രമീകരിക്കണം.’ രണ്ടാം വരവിൽ കൃഷി ലാഭത്തിലെത്തിച്ചത് ഇങ്ങനെയെന്നു സിജോ.

നേന്ത്രൻതന്നെ മുന്നിൽ

എൻജിനീയറിങ് വിട്ടാണ് സിജോ കൃഷിയിലെത്തുന്നത്. 11 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് നിലവിൽ കൃഷി. വാഴയാണ് മുഖ്യമെങ്കിലും പച്ചക്കറികളും കപ്പയും മഞ്ഞളുമെല്ലാം കൃഷിയുണ്ട്. തുള്ളിനന, ഫെർട്ടിഗേഷൻ (നനജലത്തിലൂടെ വളപ്രയോഗം) എന്നിവയൊരുക്കിയാണ് വാഴക്കൃഷി. വർഷം ശരാശരി 7000 വാഴ കൃഷി ചെയ്യുന്നതില്‍ മൂന്നിൽ രണ്ടു ഭാഗം നേന്ത്രൻ. അതിൽ നല്ല പങ്കും ക്വിന്റൽ നേന്ത്രൻ. തൃശൂരുകാരുടെ ഇഷ്ടയിനമായ ചെങ്ങാലിക്കോടനുമുണ്ട്. സംസ്ഥാനത്ത് 365 ദിവസവും ഡിമാൻഡ് ഉള്ള വാഴപ്പഴമാണു നേന്ത്രനെന്നു സിജോ. വർഷത്തിലും വേനലിലും ഒരുപോലെ പ്രിയം. മഴക്കാലത്ത് ചെറുപഴങ്ങൾക്ക് വിൽപന അൽപം കുറയും. പുഴുങ്ങി കഴിക്കാമെന്നതിനാൽ തണുത്ത കാലാവസ്ഥയിലും നേന്ത്രനു പ്രിയമുണ്ട്. ചിപ്സ് വിപണിയും നേന്ത്രന്റെ ഡിമാന്‍ഡ് കൂട്ടുന്നു. ഓണത്തിനു മാത്രമല്ല എന്നുമിപ്പോൾ ചിപ്സിനു വിപണിയുണ്ട്. ഇവയെല്ലാം കണക്കാക്കി ഓരോ ഘട്ടമായി കൃഷിയും വിളവെടുപ്പും ക്രമീകരിക്കുന്നു.

കുള്ളൻ റോബസ്റ്റ

തോൾപ്പൊക്കത്തിനും താഴെ കുലച്ചു നിൽക്കുന്ന കുള്ളൻ റോബസ്റ്റ സിജോയുടെ തോട്ടത്തിലെ കൗതുകക്കാഴ്ച. ശരാശരി 25 കിലോയുള്ള കുല കിട്ടും. പരിപാലനവും വിളവെടുപ്പും എളുപ്പം. താങ്ങുകാലും വേണ്ട. രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന പഞ്ചസാരയുടെ അളവ് (glycemic index) താരതമ്യേന കുറവാണെന്നതിനാൽ പ്രമേഹരോഗികൾ റോബസ്റ്റയോട് താൽപര്യം കാണിക്കുന്നുണ്ടെന്ന് സിജോ. അതു വിപണനത്തിലും ഗുണം ചെയ്യുന്നുണ്ട്.

നിലവിൽ നമ്മുടെ കർഷകർക്ക് നേന്ത്രനു കിലോയ്ക്ക് 55 രൂപവരെ കിട്ടുന്നുണ്ട്. പോയ വർഷത്തെ രൂക്ഷമായ വേനല്‍ മൂലം ഉൽപാദനം കുറഞ്ഞതാണ് വിലവർധനയ്ക്കു കാരണം. ഇതേ കാരണത്താല്‍ മറുനാട്ടിൽനിന്നുള്ള വരവും കുറഞ്ഞു. വിലവർധന സംസ്ഥാനത്തും മറുനാട്ടിലും  കൂടുതൽ പേരെ വാഴക്കൃഷിയിലേക്ക് ആകർഷിച്ചിട്ടുണ്ട്. അതിനാല്‍, വരവുകുലകളിലും ഇനി വര്‍ധനയുണ്ടാകാം. എങ്കിലും നമ്മുടെ കർഷകർക്കു നേട്ടം തുടരാനാകുമെന്നു സിജോ. 25–30 കിലോയ്ക്കു മുകളിൽ തൂക്കം വരുന്ന വരവുനേന്ത്രന് വിപണിയില്‍ പ്രിയം കുറവായതുതന്നെ കാരണം. ഉപഭോക്താക്കള്‍ക്കു പൊതുവേ തടിയൻ കായ്കളോട് താൽപര്യമില്ല. ഒരു കിലോ വാങ്ങുമ്പോൾ മൂന്നു കായ മാത്രം ലഭിക്കുന്നതും അവര്‍ക്കു തൃപ്തി നൽകുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ, 25 കിലോയിൽ താഴെ തൂക്കം വരുന്ന രീതിയിൽ നേന്ത്രന്റെ വളർച്ച ക്രമീകരിക്കുകയാണ് താൻ ചെയ്യുന്നതെന്നു സിജോ പറയുന്നു. അമിതമായി വളമിട്ടാല്‍ തൂക്കം കൂട്ടാം. എന്നാൽ അതല്ല ഇന്നത്തെ വിപണിക്കു വേണ്ടതെന്നു സിജോ. 

banana-2

ചെലവു കുറയ്ക്കുന്ന വഴികള്‍

വളപ്രയോഗം ശാസ്ത്രീയമായാൽ കൃഷിച്ചെലവു കുറയ്ക്കാം. ഒരു വാഴ നട്ട് കുല വെട്ടുന്നതുവരെ എല്ലാ രാസവളങ്ങളും ചേർന്ന് പരമാവധി 100 ഗ്രാമാണ് നൽകുകയെന്നു സിജോ. അടിവളമായി ആട്ടിൻകാഷ്ഠമോ ചാണകപ്പൊടിയോ അതല്ലെങ്കിൽ തൃശൂർ മൃഗശാലയിൽനിന്നുള്ള കംപോസ്റ്റോ നൽകും. അതിനുശേഷം ആദ്യ മൂന്നു മാസം ഇലയിലൂടെ സൂക്ഷ്മമൂലകങ്ങളുൾപ്പെടെ നൽകുന്നു. വാഴയ്ക്ക് ഉയരം വയ്ക്കുന്നതോടെ ഫെർട്ടിഗേഷനിലേക്കു മാറും. കൃഷി തുടങ്ങിയ കാലത്ത് 3,500 വാഴകളും ഇതര വിളകളും പരിപാലിക്കാൻ ആറു തൊഴിലാളികളാണ് നിത്യമുണ്ടായിരുന്നത്. എന്നിട്ടും 40% കുല പോലും ശരിയായ വളർച്ച നേടിയില്ല. തുള്ളിനനയും ശാസ്ത്രീയ വളപ്രയോഗവും ചേർന്നതോടെ എല്ലാ വാഴയും നല്ല വിളവു നല്‍കുന്നു, അധ്വാനവും കുറഞ്ഞു. ആറു തൊഴിലാളികളുടെ സ്ഥാനത്ത് രണ്ടു പേരായി. താങ്ങുകാലിനു പകരം വള്ളി ഉപയോഗിക്കുന്നതും ചെലവു കുറച്ചു. തോട്ടം വൃത്തിയായി സൂക്ഷിക്കുന്നതിനാൽ രോഗകീടബാധ ഒഴിവായി. വെള്ളവും വളവും ക്രമീകരിച്ചാൽത്തന്നെ കുലയ്ക്കലും വിളവെടുപ്പും യഥാസമയം നടക്കുമെന്നു സിജോ. കാലയളവു നീളുന്നത് നഷ്ടസാധ്യത കൂട്ടും. 

ചെറുവാഴകളും നേട്ടം 

റോബസ്റ്റയ്ക്കുപോലും കിലോയ്ക്ക് ശരാശരി 40 രൂപ കർഷകർക്കു കിട്ടുന്നു. ഞാലിപ്പൂവന് അത്  80 രൂപവരെയായി. ഈ വില എന്നും തുടര‌ില്ല. എങ്കിലും കൃഷിച്ചെലവു കുറവായതിനാൽ അനുബന്ധ വരുമാനമായി ചെറുവാഴക്കൃഷിയും നേട്ടം. നേന്ത്രനു ശരാശരി 250 രൂപ കൃഷിച്ചെലവു വരുമെങ്കിൽ ചെറുവാഴകൾക്ക് അതിന്റെ പകുതിയേ വരൂ. കുറഞ്ഞ വളപ്രയോഗം മതി. താങ്ങുകാല്‍ വേണ്ട. പൂവനൊഴികെ എല്ലാറ്റിനും സിജോ തുള്ളിനന ഒരുക്കിയിട്ടുണ്ട്. വേനലിൽപോലും പൂവന് ആഴ്ചയിലൊരു നന മതി. ഒരു കന്നു നട്ടാൽ തുടർച്ചയായി മൂന്നു വർഷം മികച്ച കുല ലഭിക്കും പല ചെറുവാഴകൾക്കും. ആദ്യ വർഷം നട്ടതിന്റെ രണ്ടു കന്നുകൾ പിറ്റേ വർഷവും, രണ്ടു കന്നുകൾ തുടർന്നുള്ള വർഷവും നിലനിർത്തി മൂന്നു വർഷത്തിൽ അ​ഞ്ചു കുല വെട്ടാമെന്നു സിജോ. 

banana-3

വിൽപന നേരിട്ട്

വൈകുന്നേരം മൂന്നു മുതൽ രാത്രി ഒൻപതു മണി വരെ മാത്രം പ്രവർത്തിക്കുന്ന സ്വന്തം കടയിലൂടെയാണ് വില്‍പന. 6 മണിക്കൂറുകൊണ്ട് വിറ്റു തീരുന്നത് 15–20 കുലകൾ. പല ദിവസങ്ങളിലും 10,000 രൂപ ശരാശരി വിറ്റുവരവ്. സംസ്ഥാനത്തു നാടൻ വാഴപ്പഴത്തോടു താൽപര്യമേറുന്നതിന്റെ തെളിവാണിതെന്നു സിജോ. വിൽക്കുന്നതത്രയും സ്വന്തം തോട്ടത്തിലെ കുലകൾ. 365 ദിവസവും കുല വിൽക്കാവുന്ന രീതിയിലാണ് കൃഷിയും വിളവെടുപ്പും. കടുത്ത വേനലിൽ ഉൽപാദനം കമ്മിയാകുമ്പോള്‍ മാത്രം അടുപ്പമുള്ള കർഷകരിൽനിന്നു കുല വാങ്ങും. നഗരമായതുകൊണ്ടു കുലയ്ക്കു മാത്രമല്ല, പിണ്ടിക്കും കുടപ്പനും ആവശ്യക്കാരുണ്ട്. കിലോയ്ക്ക് 25 രൂപയ്ക്കാണ് പിണ്ടി വിൽപന. കുടപ്പൻ ഒന്നിന് 20 രൂപയും. കന്നുവിൽപനയും വരുമാനം തന്നെ. 

‘‘കൃഷി നഷ്ടത്തിലായ കാലത്ത് എല്ലാവരും എതിരായിരുന്നു. ഇന്നിപ്പോൾ കൃഷി നിർത്തിയാൽ എല്ലാവരും എതിർക്കുമെന്ന സ്ഥിതി’’യെന്നു സിജോ. ‘‘കൃഷിയെക്കുറിച്ചറിയാൻ ഗൾഫിൽനിന്നു ൾപ്പെടെ പലരും വിളിക്കാറുണ്ട്. 1000 വാഴ വച്ചാൽ എത്ര രൂപ സബ്സിഡി ലഭിക്കുമെന്നാണ് ആദ്യ ചോദ്യം. ആ മനോഭാവം മാറണം. കൃഷിയെ പ്രഫഷനലായി കാണണം. സർക്കാര്‍  ആനുകൂല്യം നോക്കി കൃഷിക്കിറങ്ങരുത്. സ്വന്തം നിലയിൽ കൃഷി വിജയിപ്പിക്കാനുള്ള ആസൂത്രണമാണ് ആവശ്യം’, സിജോ ഓർമിപ്പിക്കുന്നു. 

ഫോൺ: 9747737364

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com