ADVERTISEMENT

അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്നിറങ്ങി അഗ്രികൾചറിലേക്കു കയറാൻ ലിഡാ ജേക്കബിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ‘‘കൃഷി ഞങ്ങൾക്കു ജീവിതത്തിന്റെ ഭാഗമാണ്. ജോലിയിൽനിന്നു വിരമിച്ചപ്പോൾ അതിൽ സജീവമായെന്നു മാത്രം’’- ലിഡാ ജേക്കബ് ഐഎഎസ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറി, മിൽമ എംഡി, കലക്ടർ എന്നിങ്ങനെ സംസ്ഥാന ഭരണകൂടത്തിന്റെ സുപ്രധാന തസ്തികകളിലിരുന്ന ലിഡാ ജേക്കബ് ഇപ്പോൾ മുഴുവൻ സമയ കൃഷിക്കാരിയുടെ റോളിലാണ്. ‘‘വിരമിച്ച ശേഷവും ചില ചുമതലകൾ ഏറ്റെടുത്തിരുന്നു. എന്നാൽ, കൃഷിയാണ് കൂടുതൽ സംതൃപ്തി നൽകുന്നതെന്നതിനാൽ അതൊക്കെ മതിയാക്കി’’- അവർ പറഞ്ഞു. 

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റിയിൽ പ്ലാന്ററുടെ മകളായി ജനിച്ച്, കുടിയേറ്റ കർഷക കുടുംബത്തിൽ വളർന്നതാണ് ലിഡ ജേക്കബ്. സ്വന്തം മണ്ണിൽ വിളഞ്ഞ ചക്കയും കപ്പയും ചേമ്പും കാച്ചിലുമൊക്ക പുഴുങ്ങി കഴിച്ചു ശീലിച്ച തലമുറക്കാരി, ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം കാർഷിക അറിവുകളും പാരമ്പര്യങ്ങളും കൈവശമാക്കിയ കാർഷിക സംസ്കാരത്തിന്റെ പ്രതിനിധി.  അതുകൊണ്ടു തന്നെ എറണാകുളം നഗരത്തിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കൃഷി പ്രേമത്തെ തളയ്ക്കാൻ ലിഡയ്ക്കായില്ല. കോഴിക്കോട് തേക്കുംകുറ്റിയിൽ തറവാടിനോടു ചേർന്നു പണികഴിപ്പിച്ച വീട്ടിലേക്കു മാസം തോറും ഭർത്താവ് ജേക്കബുമൊത്തു പോകും. നാട്ടിൻപുറത്തെ സ്വസ്ഥജീവിതം ആസ്വദിച്ച് മൂന്നേക്കർ പുരയിടത്തിലും സമീപത്തെ റബർതോട്ടത്തിലും കൃഷി നോക്കിനടത്തും.

lida-jacob-sq

പനമ്പള്ളി നഗറിലെ ബാൽക്കണിയിൽ നൂറോളം ഗ്രോബാഗുകളിലാണു കൃഷി. വെണ്ടയും മുളകും വഴുതനയും കറിവേപ്പും ഡ്രാഗൺ ഫ്രൂട്ടും ഔഷധസസ്യങ്ങളായ തുമ്പ, തുളസി, പനിക്കൂർക്ക എന്നിവയൊക്കയുണ്ട്. തൈകളും വളവും മറ്റും തൊട്ടടുത്തുള്ള കടയിൽനിന്നു വാങ്ങും. ‘‘ചിലപ്പോൾ വിഎഫ്പിസികെയിൽ നിന്നു തൈകൾ വാങ്ങും. അവിടെ ആവശ്യക്കാർ കൂടുതലായതിനാൽ പലപ്പോഴും തീരെ ചെറിയ തൈകളേ കിട്ടാറുള്ളൂ.’’- ലിഡ ജേക്കബ് പറഞ്ഞു.

‘‘സുഖകരമാണ് നഗരത്തിലെ കൃഷി. പുറത്തേക്കിറങ്ങിയാൽ മട്ടുപ്പാവുകൃഷിക്കു വേണ്ടതെല്ലാം കിട്ടും. സേവനത്തിനു സർക്കാർ ഏജൻസികളും സ്വകാര്യ ഏജൻസികളും.’’ എന്നാൽ തീർത്തും ദയനീയമാണ് നാട്ടിന്‍പുറത്തെ കൃഷിയുടെ സ്ഥിതിയെന്ന് അനുഭവത്തിലൂടെ ലിഡ ജേക്കബ് മനസ്സിലാക്കുന്നു. ‘‘തേക്കുംകുറ്റിയിൽ ഞാൻ  കാണുന്നത് തകർന്നു തരിപ്പണമായ കാർഷികമേഖലയാണ്. അവിടെ കൃഷി ചെയ്യാൻ ചെല്ലുമ്പോൾ പലരും കൃഷി ഉപേക്ഷിച്ചതായി കണ്ടു. ഏക്കറുകണക്കിനു കൃഷി ചെയ്തവരിൽ പലരും അതു നിർത്തി ഓട്ടോറിക്ഷ ഓടിക്കുന്നു. നാട്ടുകാരുടെ കയ്യില്‍ പണമില്ലാത്തതിനാൽ ഓട്ടോയിൽ ആരും കയറുന്നുമില്ല. കൃഷിക്കാർ കഷ്ടപ്പെട്ടു പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസം നൽകിയ പെൺമക്കൾ ഇസ്രയേലിലും മറ്റും കെയർടേക്കര്‍മാരായി ജോലി ചെയ്യുന്നു. അവരുടെ വീടുകളിൽ ദാരിദ്ര്യമില്ല. പക്ഷേ അവരൊക്കെ കൃഷി നിർത്തി. വലിയൊരു കാർഷിക സംസ്കാരത്തിന്റെ കണ്ണി മുറിയുന്നു. പറമ്പുകള്‍ കാടുപിടിച്ചു കിടക്കുകയാണ്. വന്യമൃഗശല്യം തന്നെ പ്രധാന കാരണം, അവയെ തുരത്താനും കർഷകനെ സംരക്ഷിക്കാനും ആരുമില്ല. പറമ്പിൽ കയറുന്ന കാട്ടുമൃഗത്തെ എന്തെങ്കിലും ചെയ്താൽ കർഷകന്‍ ജയിലിലാകുന്ന സ്ഥിതി എത്ര സങ്കടകരമാണ്. അവിടെ  കൃഷിയിൽ  മുടക്കുന്നതിന്റെ പത്തിലൊന്നുപോലും തിരികെ കിട്ടുന്നില്ല. എങ്കിലും കൃഷി എനിക്ക് ഉപേക്ഷിക്കാനാവില്ല. അതുകൊണ്ട് എല്ലാ മാസവും അവിടെ പോകും’’– അവർ പറഞ്ഞു. 

‘‘രണ്ടു വർഷം മുന്‍പ് എന്റെയും സഹോദരിയുടെയും റബർതോട്ടത്തിൽ ആവർത്തനക്കൃഷി ചെയ്തു.  പകുതിയോളം തൈകൾ പന്നി കുത്തിമറിച്ചു. വലിയ തുക മുടക്കി വീണ്ടും തൈകൾ നട്ടപ്പോൾ വീണ്ടും പന്നിയാക്രമണം. വലിയ തുക മുടക്കി മുള്ളുവേലിയിട്ടപ്പോൾ മണ്ണിനടിയിലൂടെ മാളമുണ്ടാക്കി മുള്ളൻപന്നി വന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞപ്പോള്‍ അവര്‍ കൈമലര്‍ത്തി. ഞങ്ങൾ കേസ് കൊടുത്തപ്പോൾ ഹർജിക്കാരായ 6 പേർക്കു തങ്ങളുടെ പറമ്പില്‍ അതിക്രമിച്ചു കയറുന്ന മൃഗങ്ങളെ വെടി വയ്ക്കാമെന്നു വിധി. പക്ഷേ, ഈ പ്രായത്തിൽ ഞങ്ങൾ എങ്ങനെ തോക്ക് ഉപയോഗിക്കും’’.

‘‘ജോലിയില്‍നിന്നു വിരമിച്ച ശേഷം കൃഷി ചെയ്യാൻ പലരും ആഗ്രഹിക്കുന്നു. അവരെ സഹായിക്കാൻ കൃഷിഭവന്‍തോറും തൊഴിൽസേനയുണ്ടാവണം. തൈ നട്ടു കൊടുക്കാനും വളമിടാനും കള നീക്കാനുമൊക്കെ അവർ വരണം. നിശ്ചിത ഫീസ് നൽകാൻ ആരും തയാറാവും’’. ലിഡ ജേക്കബിന്റെ നിർദേശം.   

ഫോൺ: 9446065419

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com